ഒടുവില്‍ പിടികൂടിയത് എം.ഡി.എം.എ അല്ലെന്ന് പരിശോധന ഫലം; താമരശ്ശേരിയില്‍ യുവതിയും യുവാവും ജയിലില്‍ കിടന്നത് എട്ടുമാസം
Kerala News
ഒടുവില്‍ പിടികൂടിയത് എം.ഡി.എം.എ അല്ലെന്ന് പരിശോധന ഫലം; താമരശ്ശേരിയില്‍ യുവതിയും യുവാവും ജയിലില്‍ കിടന്നത് എട്ടുമാസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd April 2025, 12:20 pm

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് പൊലീസ് പിടികൂടിയത് എം.ഡി.എം.എ അല്ലെന്ന് പരിശോധന ഫലം. ഇതോടെ കഴിഞ്ഞ എട്ട് മാസമായി റിമാന്‍ഡിലായിരുന്ന യുവതിക്കും യുവാവിനും ജാമ്യം ലഭിച്ചു.

സനീഷ്, പുഷ്പ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. വടകര എന്‍.ഡി.പി.എസ് ജഡ്ജി വി.ജി. ബിജുവാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. 58.53 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തെന്ന് കാണിച്ചായിരുന്നു പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇരട്ടക്കുളങ്ങര സ്വദേശിയായ പുഷ്പ എന്ന റെജീനയെയാണ് പൊലീസ് ആദ്യം പിടികൂടിയത്. 2024 ഓഗസ്റ്റ് 23നാണ് റെജീന അറസ്റ്റിലായത്. പിന്നാലെ സനീഷ് കുമാറിനെയും പ്രതി ചേര്‍ക്കുകയായിരുന്നു.

റെജീന മാനന്തവാടി വനിതാ സ്‌പെഷ്യല്‍ ജയിലിലും സനീഷ് കുമാര്‍ കോഴിക്കോട് ജില്ലാ ജയിലിലുമാണ് കഴിഞ്ഞിരുന്നത്. അടുത്തിടെ താമരശ്ശേരിയില്‍ പൊലീസിനെ കണ്ടതിന് പിന്നാലെ എം.ഡി.എം.എ വിഴുങ്ങിയ ഷാനിദ് എന്ന യുവാവ് മരണപ്പെട്ടിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഷാനിദ് മരണപ്പെട്ടത്. താമരശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയ സംഘത്തിനുള്ള അന്വേഷണത്തിനിടയിലാണ് ഷാനിദ് പൊലീസിന്റെ കണ്ണില്‍പ്പെട്ടത്.

Content Highlight: test results show seized was not mdma, woman and man granted bail in thamarassery