കരീബിയന്‍ കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് സിംബാബ്‌വേ; ജയം 107 റണ്‍സിന്
T20 world cup
കരീബിയന്‍ കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് സിംബാബ്‌വേ; ജയം 107 റണ്‍സിന്
ആദര്‍ശ് എം.കെ.
Monday, 23rd February 2026, 10:51 pm

2026 ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ സിംബാബ് വേയ്‌ക്കെതിരെ പടുകൂറ്റന്‍ വിജയവുമായി വെസ്റ്റ് ഇന്‍ഡീസ്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 107 റണ്‍സിന്റെ വിജയമാണ് വെസ്റ്റ് ഇന്‍ഡീസ് നേടിയത്.

വിന്‍ഡീസ് ഉയര്‍ത്തിയ 255 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‌വേ 17.4 ഓവറില്‍ 147ന് പുറത്തായി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ഒമ്പത് റണ്‍സെടുത്ത ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ്ങിനെ നേരത്തെ നഷ്ടപ്പെട്ടു. ക്യാപ്റ്റന്‍ ഷായ് ഹോപ്പിനെ ഒപ്പം കൂട്ടി വണ്‍ ഡൗണായെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ സ്‌കോര്‍ ഉയര്‍ത്തി.

ടീം സ്‌കോര്‍ 54ല്‍ നില്‍ക്കവെ ഷായ് ഹോപ്പിന്റെ വിക്കറ്റും ടീമിന് നഷ്ടപ്പെട്ടു. ബ്രാഡ് എവാന്‍സാണ് വിക്കറ്റ് വീഴ്ത്തിയത്.

നാലാം നമ്പറില്‍ റോവ്മന്‍ പവലെത്തിയതോടെ വെസ്റ്റ് ഇന്‍ഡീസ് തങ്ങളുടെ പ്രതാപകാലത്തേക്ക് തിരിച്ചുപോകുന്ന കാഴ്ചയ്ക്കാണ് വാംഖഡെ സാക്ഷ്യം വഹിച്ചത്. ഒരു വശത്ത് നിന്ന് ഹെറ്റ്‌മെയറും മറുവശത്ത് നിന്ന് പവലും ബാറ്റിലൊളിപ്പിച്ച കൊടുങ്കാറ്റിനെ സ്വതന്ത്രമാക്കി.

സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. ടീം സ്‌കോര്‍ 176ല്‍ നില്‍ക്കവെ ഹെറ്റിയെ മടക്കി ഗ്രെയാം ക്രീമറാണ് കൂട്ടുകെട്ട് പൊളിച്ചത്.

34 പന്ത് നേരിട്ട് 85 റണ്‍സുമായാണ് ഹെറ്റ്‌മെയര്‍ പുറത്തായത്. ഏഴ് ഫോറും ഏഴ് സിക്‌സറും അടക്കം 250.00 സ്‌ട്രൈക് റേറ്റിലാണ് ഹെറ്റ് ബാറ്റ് വീശിയത്.

ഹെറ്റ്‌മെയര്‍ മടങ്ങിയെങ്കിലും റോവ്മന്‍ മികച്ച രീതിയില്‍ ബാറ്റ് വീശി. 35 പന്തില്‍ 59 റണ്‍സാണ് പവല്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്.

ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് (13 പന്തില്‍ പുറത്താകാതെ 31), റൊമാരിയോ ഷെപ്പേര്‍ഡ് (10 പന്തില്‍ 21), ജേസണ്‍ ഹോള്‍ഡര്‍ (നാല് പന്തില്‍ 13) എന്നിവരുടെ പ്രകടനവും വിന്‍ഡീസ് നിരയില്‍ നിര്‍ണായകമായി.

എക്‌സ്ട്രാസ് ഇനത്തില്‍ ലഭിച്ച 21 റണ്‍സും ടീമിന് തുണയായി.

ഒടുവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 എന്ന നിലയില്‍ വിന്‍ഡീസ് പോരാട്ടം അവസാനിപ്പിച്ചു.

ഷെവ്‌റോണ്‍സിനായി ബ്ലെസ്സിങ് മുസരബാനിയും റിച്ചാര്‍ഡ് എന്‍ഗരാവയും രണ്ട് വിക്കറ്റ് വീതവും ഗ്രയാം ക്രീമര്‍, ബ്രാഡ് ഇവാന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വേക്ക് രണ്ടാം ഓവറില്‍ തന്നെ താഡിവനാഷെ മരുമാണിയെ നഷ്ടപ്പെട്ടു. എട്ട് പന്ത് നേരിട്ട താരം 14 റണ്‍സിന് മടങ്ങി.

തൊട്ടടുത്ത പന്തില്‍ ബ്രയാന്‍ ബെന്നറ്റിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. അഞ്ച് പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. അകീല്‍ ഹൊസൈനാണ് വിക്കറ്റ്. അതേ ഓവറില്‍ തന്നെ റയാന്‍ ബേളിനെ മടക്കി ഹൊസൈന്‍ ഡബിള്‍ വിക്കറ്റ് മെയ്ഡനുമായി ഷെവ്‌റോണ്‍സിന് ഇരട്ട പ്രഹരം നല്കി.

ഡിയോണ്‍ മയേഴ്‌സ് 28 റണ്‍സും ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 27 റണ്‍സും നേടി പുറത്തായി. തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ വിന്‍ഡീസ് സിംബാബ് വേയെ വരിഞ്ഞുമുറുക്കി.

ഒടുവില്‍ ടീം 147ന് പുറത്തായി.

വെസ്റ്റ് ഇന്‍ഡീസിനായി ഗുഡാകേഷ് മോട്ടി നാല് വിക്കറ്റ് വീഴ്ത്തി. അകീല്‍ ഹൊസൈന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ മാത്യൂ ഫോര്‍ഡെ രണ്ടും ജേസണ്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും തങ്ങളുടെ പേരിനൊപ്പം എഴുതിച്ചേര്‍ത്തു.

 

Content Highlight: T20 World Cup: West Indies defeated Zimbabwe

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.