സംഘപരിവാറിനും സി.പി.ഐ.എമ്മിനുമിടയില്‍ മഞ്ഞുരുകുന്നുവെന്ന രീതിയില്‍ ചില സംഭവങ്ങളെ ചൂണ്ടിക്കാട്ടി ചില കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ആര്‍.എസ്.എസ്സിന്റെ മുഖ വാരികയായ കേസരിയില്‍ ടി.ജി മോഹന്‍ദാസ് എഴുതിയ ലേഖനം ഈ പശ്ചാത്തലത്തില്‍ രാഷ്ട്രീയ കേരളത്തിന്റെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.
സൈദ്ധാന്തികവും രാഷ്ട്രീയവുമായ ഏറെ മാനങ്ങള്‍ ഉള്ള ഈ വിഷയം ഡൂള്‍ ന്യൂസ് പൊതു ചര്‍ച്ചക്കായി സമര്‍പ്പിക്കുന്നു.
കേസരിയില്‍ വന്ന ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം
![]()
കേരളം കാത്തിരിക്കുന്ന സൗഹൃദം
എസ്സേയിസ് / ടി.ജി മോഹന്‍ദാസ്![]()
ഭാരതത്തില്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് കമ്മ്യൂണിസ്റ്റുകാരും സംഘ്പരിവാറും തമ്മിലുള്ള ആശയപരവും ശാരീരികവുമായ സംഘര്‍ഷം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ മുഖ്യം സി.പി.ഐ.എം തന്നെയാണ്. സംഘപരിവാറില്‍ മുഖ്യം ആര്‍.എസ്.എസ്സും. അതിനാല്‍ സംഘര്‍ഷത്തിന്റ കേന്ദ്രബിന്ദുക്കള്‍ സി.പി.ഐ.എമ്മും ആര്‍.എസ്.എസുമാണ്. അതുകൊണ്ട് ഈ പ്രകരണത്തില്‍ സി.പി.ഐ.എമ്മും ആര്‍.എസ്.എസും മുഖാമുഖം നില്‍ക്കുന്ന അവസ്ഥയെയാണ് പരിശോധിക്കുന്നത്.[]
കേരളത്തില്‍ ഏറ്റവും അധികം ജനപിന്തുണയും അംഗസംഖ്യയുമുള്ള പ്രസ്ഥാനമാണ് സി.പി.ഐ.എം. ത്യാഗപൂര്‍ണമായ സംഘടനാ ചരിത്രമാണ് അവര്‍ക്കുള്ളത്. തീയില്‍ വളര്‍ന്ന പ്രസ്ഥാനം എന്ന് നിസ്സംശയം പറയാം. കേരള ചരിത്രത്തില്‍ ദീര്‍ഘകാല ഒളിവുജീവിതം നയിക്കേണ്ടി വന്ന പ്രവര്‍ത്തകര്‍ ഇത്രയധികം മറ്റൊരു സംഘടനയിലും ഉണ്ടാകാനിടയില്ല.
പൊതുജനങ്ങള്‍ക്കിടയില്‍, വിശിഷ്യാ ദരിദ്രന്‍മാര്‍ക്കിടയില്‍ ഇത്രകണ്ട് സ്വാധീനം ചെലുത്തിയ ഒരു ആശയസംഹിത വേറെ കണ്ടിട്ടുമില്ല. അവര്‍ക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളും ഏറെയായിരുന്നു. നിലപാടുകള്‍ക്ക് ജനസമ്മിതിയില്ലാത്തതുകൊണ്ട് അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടലുകളും ഭരണകൂടത്തിന്റെ നിഷ്‌ക്കരുണമായ അടിച്ചമര്‍ത്തലുകളും അതിജീവിച്ചുവന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍.
![]()
ഇങ്ങനെ അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത രണ്ട് പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ മുഖാമുഖം നിന്ന് കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി തീപാറുന്ന യുദ്ധത്തിലാണ്
![]()
1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ മുഖ്യധാരാ ചിന്താഗതിക്ക് വിരുദ്ധമായി ബ്രിട്ടീഷ് അനുകൂല നിലപാട് എടുക്കേണ്ടി വന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്. ഫലം തീവ്രമായ ഒറ്റപ്പെടലായിരുന്നു. ദേശീയതയേക്കാള്‍ കൂടുതല്‍ സാര്‍വ ദേശീയതയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള അവരുടെ കാഴ്ചപ്പാട് ഉള്‍ക്കൊള്ളാനുള്ള മനസായിരുന്നില്ല പൊതുസമൂഹത്തിന് ഉണ്ടായിരുന്നത്.
പാര്‍ട്ടി അത് തിരിച്ചറിഞ്ഞ് തിരുത്തി വരുമ്പോഴേക്കും കാലം ഒരുപാട് കഴിഞ്ഞിരുന്നു. പക്ഷേ അപ്പോഴും അടിസ്ഥാന വര്‍ഗത്തിന്റെ കറകളഞ്ഞ പിന്തുണ പാര്‍ട്ടിയ്ക്കുണ്ടായിരുന്നു. 1948 ല്‍ കല്‍ക്കട്ടാ തീസിസിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളും മറ്റും വീണ്ടും പാര്‍ട്ടിയെ നിരോധനത്തിലാക്കി. വളരെ ബുദ്ധിമുട്ടിയാണെങ്കിലും നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിച്ച് കൊണ്ട് അതിനാടകീയമായി 1957 ല്‍ കേരളത്തില്‍ അവര്‍ അധികാരത്തിലെത്തി.
ത്യാഗപൂര്‍ണമായ സംഘടനാ ചരിത്രമാണ് അവര്‍ക്കുള്ളത്. തീയില്‍ വളര്‍ന്ന പ്രസ്ഥാനം എന്ന് നിസ്സംശയം പറയാം
1962 ലെ ഇന്ത്യാ-ചൈന യുദ്ധത്തില്‍ സ്വീകരിച്ച നിലപാടിനെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചൈനീസ് ചാരന്മാര്‍ എന്ന മുദ്ര വീണു. പ്രമുഖ നേതാക്കള്‍ പലരും ഒളിവിലും ജയിലിലുമായി. 1964 ല്‍ അഭിപ്രായഭിന്നതകളുടെ മൂര്‍ദ്ധന്യത്തില്‍ പാര്‍ട്ടി ഒരു പിളര്‍പ്പിനെ തന്നെ നേരിട്ടു. എന്നാല്‍ പോലും പിളര്‍ന്നുപോയവരെ കൂടെനിര്‍ത്തിക്കൊണ്ട് 1967 ല്‍ ഐക്യമുന്നണി എന്ന കൂട്ടുമന്ത്രി സഭ സി.പി.ഐ.എം സാധിതപ്രായമാക്കി. അങ്ങനെ തങ്ങളുടെ ജനപിന്തുണയ്ക്ക് സാരമായ കോട്ടമൊന്നും സംഭവിച്ചിട്ടില്ല എന്ന് അവര്‍ തെളിയിച്ചു.
1975 ലെ അടിയന്തിരാവസ്ഥ സി.പി.ഐ.എമ്മിന് മറ്റൊരു പരീക്ഷണമായിരുന്നു. ഔദ്യോഗികമായി നിരോധിക്കപ്പെട്ടിരുന്നില്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടം നിരന്തരം പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. പല നേതാക്കളും തടങ്കലിലായെങ്കിലും അതും അവര്‍ തരണം ചെയ്തു.
അങ്ങനെ മൊത്തത്തില്‍ വിശകലനം ചെയ്താല്‍ തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകളെടുക്കുകയും അതിലുറച്ച് നില്‍ക്കുകയും താത്ക്കാലികമായി തിരിച്ചടികളെ സമര്‍ത്ഥമായി അതിജീവിക്കുകയും അത്ഭുതകരമായ തിരിച്ചുവരവുകള്‍ക്കു പ്രാപ്തിയുണ്ടെന്ന് തെളിയിക്കുകയും നിരന്തരമായി ചെയ്തുവരുന്ന ഒരു പ്രസ്ഥാനമാണ് സി.പി.ഐ.എം.
അടുത്ത പേജില്‍ തുടരുന്നു

![]()
മഹാത്മാഗാന്ധിയെപ്പോലും വധിക്കാന്‍ പ്രചോദനം നല്‍കുംവിധമുള്ള അന്തരീക്ഷം സൃഷ്ടിച്ചുവെന്നതായിരുന്നു ആര്‍.എസ്.എസ്സിന്റെ മേലുള്ള കുറ്റാരോപണം
![]()
ആര്‍.എസ്.എസ്സിന്റെ ചരിത്രം തുടക്കം മുതല്‍ തന്നെ അഗ്‌നിപരീക്ഷകളുടേതാണ്. 1925 ല്‍ ഡോ.ഹെഡ് ഗേവാര്‍ ആര്‍.എസ്.എസ് തുടങ്ങുമ്പോള്‍ അദ്ദേഹം ഏകനായിരുന്നു. എന്നാല്‍ തന്റെ വിശ്വാസപ്രമാണങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിച്ച അദ്ദേഹത്തിന് വളരെ വേഗം ജനങ്ങളെ സ്വധീനിക്കാന്‍ സാധിച്ചു.[]
ഉത്തരോത്തരം വര്‍ദ്ധിച്ചുവന്ന ആര്‍.എസ്.എസ് പ്രവര്‍ത്തനത്തിന് ആദ്യത്തെ നിരോധനം നേരിടേണ്ടി വന്നത് 1936 ലാണ്. അന്ന് ഇന്നത്തെ മധ്യപ്രദേശും മറ്റും അടങ്ങുന്ന സെന്‍ട്രല്‍ പ്രോവിന്‍സ് ആന്‍ഡ് ബിരാല്‍ പ്രവിശ്യയില്‍ ആര്‍.എസ്.എസ് നിരോധിക്കപ്പെട്ടു. എന്നാല്‍ ജനങ്ങള്‍ ആ നിരോധനത്തെ കാര്യമായി കൂട്ടാക്കിയതേയില്ല. നിരോധനത്തിന്റെ അര്‍ത്ഥ ശൂന്യത അറിയാവുന്ന അന്നത്തെ ഭരണകൂടത്തിന് അര്‍ദ്ധമനസോടെ പ്രവര്‍ത്തിച്ചതിനാല്‍ ആര്‍.എസ്.എസ്സിനെ വലുതായൊന്നും ശ്വാസം മുട്ടിക്കാന്‍ കഴിഞ്ഞുമില്ല.
അവിടെ നിന്നും മുന്നോട്ട് പോയ ആര്‍.എസ്.എസ് മഹാത്മാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1948 ല്‍ നിരോധിക്കപ്പെട്ടു. പലരും തെറ്റായി ധരിച്ചിട്ടുള്ളതുപോലെ ഗാന്ധിജിയെ വധിച്ചതിന്റെ പേരിലല്ല ആര്‍.എസ്.എസ് നിരോധിക്കപ്പെട്ടത്. മഹാത്മാഗാന്ധിയെപ്പോലും വധിക്കാന്‍ പ്രചോദനം നല്‍കുംവിധമുള്ള അന്തരീക്ഷം സൃഷ്ടിച്ചുവെന്നതായിരുന്നു ആര്‍.എസ്.എസ്സിന്റെ മേലുള്ള കുറ്റാരോപണം.
അതുകൊണ്ടാണ് ആര്‍.എസ്.എസ്സിന്റെ അന്നത്തെ തലവനായിരുന്ന മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ ഗാന്ധിവധക്കേസില്‍ പ്രതിയാക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാതിരുന്നത്. ഇതറിഞ്ഞുകൂടാതെ ഇന്നും പലരും ആര്‍.എസ്.എസ്സിനെ ഗാന്ധിവധവുമായി ബന്ധിപ്പിക്കാറുണ്ട്.
ആര്‍.എസ്.എസ്സിനൊപ്പം തൂക്കമൊപ്പിക്കാന്‍ വേണ്ടി മാത്രം നിരോധിക്കപ്പെട്ട ജമാ അത്തെ ഇസ്ലാമി കാര്യമായ കഷ്ടപ്പാടൊന്നും കൂടാതെ സുഖജീവിതം നയിച്ചുപോന്നു
അപ്പോള്‍ 1948 ലെ ആര്‍.എസ്.എസ്സിന്റെ അവസ്ഥ ഊഹിക്കാമല്ലോ ? എന്നാല്‍ ആദര്‍ശത്തില്‍ ഉറച്ച് നിന്ന് പ്രവര്‍ത്തിച്ച ആര്‍.എസ്.എസ്സുകാര്‍ ആ ദുഷ്‌പ്പേരിനെ സമര്‍ത്ഥമായി മറികടക്കുകയും തങ്ങളുടെ പ്രവര്‍ത്തനം ഭാരതത്തിലൊട്ടാകെ വ്യാപിപ്പിക്കുകയും ചെയ്തു.
1960 കളുടെ രണ്ടാം പകുതിയില്‍ സംയുക്ത വിധായക് ദള്‍ എന്ന പേരില്‍ ജനസംഘത്തിന് മുന്‍തൂക്കമുള്ള സര്‍ക്കാരുകള്‍ പല സംസ്ഥാനങ്ങളിലും നിലവില്‍ വന്നു. ഇന്നത്തെ സി.പി.ഐ ആ സര്‍ക്കാരുകളില്‍ പങ്കാളിയായിരുന്നുവെന്നത് പലരും മറന്ന് പോകാറുണ്ട്.
സംയുക്ത വിധായക് ദള്‍ മന്ത്രിസഭകള്‍ക്ക് വലിയ ആയുസ്സൊന്നുമുണ്ടായില്ലെങ്കിലും ആര്‍.എസ്.എസ് തങ്ങളുടെ സ്വാധീനം വര്‍ധിപ്പിച്ചുകൊണ്ടേയിരുന്നു. ഇതിന്റെ മൂര്‍ദ്ധന്യത്തിലാണ് ഇന്ദിരാഗാന്ധി 1975 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഭാരതത്തില്‍ മറ്റാരും അനുഭവിക്കാത്തത്ര തീവ്രവും തീക്ഷ്ണവുമായ അടിച്ചമര്‍ത്തലിന് ആര്‍.എസ്.എസ് വിധേയമായി.
പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ ജയിലുകളില്‍ നരകയാതന അനുഭവിച്ചു. കുടുംബങ്ങള്‍ പട്ടിണിയിലായി. ഏത് നിമിഷവും പോലീസിനെ ഭയന്ന് പേരും വേഷവും മാറ്റി ആര്‍.എസ്.എസ് നേതാക്കള്‍ ഒളിവില്‍ പ്രവര്‍ത്തിച്ചു. ആര്‍.എസ്.എസ്സിനൊപ്പം തൂക്കമൊപ്പിക്കാന്‍ വേണ്ടി മാത്രം നിരോധിക്കപ്പെട്ട ജമാ അത്തെ ഇസ്ലാമി കാര്യമായ കഷ്ടപ്പാടൊന്നും കൂടാതെ സുഖജീവിതം നയിച്ചുപോന്നു.
ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അടിയന്തിരാവസ്ഥയ്‌ക്കെതിരെ അവസാനം വരെ ധീരമായി പോരാടി നിരവധി രക്തസാക്ഷികളെ രാജ്യത്തിന് സംഭാവന നല്‍കിയ മുന്‍നിര പ്രസ്ഥാനമാണ് ആര്‍.എസ്.എസ് എന്നു നിസ്സംശയം പറയാം.
അയോധ്യാ സംഭവത്തെ തുടര്‍ന്ന് നരസിംഹ റാവു സര്‍ക്കാര്‍ വീണ്ടും ആര്‍.എസ്.എസ്സിനെ നിരോധിച്ചു. അണിയപ്പോഴേക്കും ഭാരതത്തിലെ സാമാന്യജനങ്ങള്‍ ആര്‍.എസ്.എസ്സിനെ സമ്പൂര്‍ണമായും നെഞ്ചേറ്റിക്കഴിഞ്ഞിരുന്നു. അതിനാല്‍ ആ നിരോധനം വെറും കടലാസില്‍ മാത്രമായിത്തീര്‍ന്നു. പിന്നീട് ദേശീയ ചരിത്രത്തില്‍ ഇന്നുവരെ ആര്‍.എസ്.എസ്സിന് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടിയേ വന്നിട്ടില്ല.
ഇങ്ങനെ അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത രണ്ട് പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ മുഖാമുഖം നിന്ന് കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി തീപാറുന്ന യുദ്ധത്തിലാണ്. ഈ സംഘര്‍ഷത്തില്‍ രണ്ട് ഭാഗത്തും നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു. ഒരുപാട് കുടുംബങ്ങളുടെ കൈത്താങ്ങായിരുന്ന ഗൃഹനാഥന്‍മാര്‍ കൊല്ലപ്പെട്ടു.
ജ്വലിക്കുന്ന യൗവനത്തിന്റെ അവകാശികളായ ചെറുപ്പക്കാര്‍ നിഷ്‌ക്കരുണം വധിക്കപ്പെട്ടു. അടുത്തകാലത്തായി ഈ സംഘര്‍ഷത്തിന് അല്‍പം അയവ് വന്നിട്ടുണ്ടെങ്കിലും ഏത് നിമിഷവും വീണ്ടും കൊലപാതക പരമ്പര അരങ്ങേറിക്കൂടായ്കയില്ല എന്ന് പൊതുജനങ്ങള്‍ വിശ്വസിക്കുന്നു.
ഇതിന്റെ കാരണം കണ്ടുപിടിക്കാന്‍ ഈ രണ്ട് പ്രസ്ഥാനങ്ങള്‍ക്കിടയിലുള്ള ഭ്രംശമേഖലകള്‍ ഏതൊക്കെയാണ് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
അടുത്ത പേജില്‍ തുടരുന്നു

![]()
ആര്‍.എസ്.എസ്സുകാര്‍ വര്‍ഗീയവാദികളാണെന്നും സവര്‍ണഫാസിസ്റ്റുകളാണെന്നും തക്കം കിട്ടിയാല്‍ മുസ്‌ലീങ്ങളേയും കൃസ്ത്യാനികളേയും കൊന്നൊടുക്കാന്‍ പദ്ധതിയിടുന്നവരാണെന്നും കമ്യൂണിസ്റ്റുകാരും വാദിക്കുന്നു
![]()
കമ്യൂണിസ്റ്റ്കാര്‍ ചൈനയോടും മറ്റ് കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളോടും കൂറ് പുലര്‍ത്തുന്നവരാണെന്നും അത്‌കൊണ്ട് തന്നെ അവര്‍ രാജ്യദ്രോഹികളാണെന്നും ആര്‍.എസ്.എസ്സുകാര്‍ വിശ്വസിക്കുന്നു. അതിന് ഉപോത്ഭലകമായ വാദങ്ങള്‍ കണ്ടുപിടിച്ച് നിരത്തുന്നു. ക്വിറ്റ് ഇന്ത്യാ സമരകാലത്തും ചൈനാ യുദ്ധകാലത്തും കമ്യൂണിസ്റ്റ് പാര്‍ട്ടി എടുത്ത നിലപാട് ഇന്നും ആക്രമണത്തിന്റെ കുന്തമുനയായി ആര്‍.എസ്.എസുകാര്‍ ഉപയോഗിക്കുന്നു.[]
തിരിച്ച് ആര്‍.എസ്.എസ്സുകാര്‍ വര്‍ഗീയവാദികളാണെന്നും സവര്‍ണഫാസിസ്റ്റുകളാണെന്നും തക്കം കിട്ടിയാല്‍ മുസ്‌ലീങ്ങളേയും കൃസ്ത്യാനികളേയും കൊന്നൊടുക്കാന്‍ പദ്ധതിയിടുന്നവരാണെന്നും കമ്യൂണിസ്റ്റുകാരും വാദിക്കുന്നു. അയോദ്ധ്യാ സംഭവം അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.
മേല്‍കൊടുത്ത ആരോപണങ്ങള്‍ പരിശോധിക്കുന്നതിന് മുമ്പ് ഒരു കാര്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഭാരതത്തിന്റെ ദേശീയ ജീവിതത്തില്‍ മൂന്ന് തരം രാഷ്ട്രസങ്കല്‍പ്പങ്ങള്‍ പ്രബലമായി നില്‍ക്കുന്നുണ്ട്. രാഷ്ട്രവാദം, നവരാഷ്ട്രവാദം, ബഹുരാഷ്ട്രവാദം-ഇങ്ങനെ മൂന്നായി നമുക്കതിനെ തരംതിരിക്കാന്‍ പറ്റും.
ഭാരതം അനാദികാലം മുതലേ ഒരു രാഷ്ട്രമായിരുന്നു എന്നും ഒറ്റ രാജാവിന്റെയോ ചക്രവര്‍ത്തിയുടെയോ അധീനതയില്‍ ആയിരുന്നില്ല എന്നത് കൊണ്ട് രാഷ്ട്രം രാഷ്ട്രമല്ലാതാകുന്നില്ല എന്നും ജനസഞ്ചയത്തിന്റെ സഞ്ചിത സംസ്‌കാരത്തിന്റെ ആവിഷ്‌കാരമാണ് രാഷ്ട്രം എന്നും രാഷ്ട്രവാദികള്‍ കരുതുന്നു. ആര്‍.എസ്.എസ്സുകാര്‍ ഇക്കൂട്ടത്തില്‍ പെട്ടവരാണ്. അത് കൊണ്ട് അവര്‍ സനാതനധര്‍മം തന്നെയാണ് ദേശീയത എന്ന് വിശ്വസിക്കുന്നു. രാഷ്ട്രം അവര്‍ക്ക് മറ്റെല്ലാത്തിലുമുപരി ഒരു ആത്മീയ സങ്കല്‍പ്പം കൂടിയാണ്.
സമീപകാല ചരിത്രം പരിശോധിച്ചാല്‍ ചൈന ഭാരതത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെക്കാള്‍ കൂടുതല്‍ അടുപ്പം ആര്‍.എസ്.എസ്സുമായി പുലര്‍ത്തിപ്പോരുന്നു എന്ന് കാണാം
ഭാരതം എന്ന രാഷ്ട്രം നിലവില്‍ വന്നത് 1947 ല്‍ സ്വാതന്ത്ര്യം കിട്ടിയതോടുകൂടിയാണെന്നും പല നാട്ടുരാജ്യങ്ങളെ കൂട്ടിക്കെട്ടി ഒരൊറ്റ രാജ്യമാക്കി മാറ്റിയത് ബ്രിട്ടീഷുകരാണെന്നും വിശ്വസിക്കുന്നവരാണ് നവരാഷ്ട്രവാദികള്‍. രാഷ്ട്രം, രാജ്യം എന്നീ സംജ്ഞകളില്‍ അവര്‍ വ്യത്യാസമൊന്നും കാണുന്നില്ല. ഒരു ഭൂപ്രദേശവും അതില്‍ ജീവിക്കുന്ന ജനങ്ങളും ചേര്‍ന്നതാണ് നവരാഷ്ട്രവാദിയുടെ രാജ്യം. അതില്‍ ആത്മീയതയ്ക്ക് യാതൊരു സ്ഥാനവുമില്ല. ഇതാണ് നെഹ്രൂവിയന്‍ കോണ്‍ഗ്രസുകാരുടെ രാഷ്ട്രസങ്കല്‍പ്പം.
ബഹുരാഷ്ട്രവാദികളാകട്ടെ ഭാരതം ഒരിക്കലും ഒരൊറ്റ രാഷ്ട്രമായിരുന്നില്ലെന്നും അങ്ങനെ ആവേണ്ടതില്ലെന്നും പല രാഷ്ട്രങ്ങളുടെ സംഘാതത്തെയാണ് ഭാരതം എന്ന് വിളിക്കുന്നതെന്നും വിശ്വസിക്കുന്നു. സനാതനധര്‍മത്തേയോ ആത്മീയതയേയോ രാഷ്ട്രവുമായി അവര്‍ ബന്ധിപ്പിക്കുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി ഈ കൂട്ടത്തിലാണ്. ഈ വ്യത്യസ്ത നിലപാടുകളാണ് ഓരോ പ്രസ്ഥാനത്തിന്റെയും കാഴ്ച്ചപ്പാടിന്റെ ആധാരം. ആ കാഴ്ച്ചപ്പാടിനോടുള്ള കടപ്പാടാണ് ഭാരതത്തിലെ ദേശീയ സംഘടനകളുടെ പ്രവര്‍ത്തനത്തിന്റെ അടിത്തറ.
ഇത് മനസിലാക്കിയാല്‍ ആര്‍.എസ്.എസ്സും സി.പി.ഐ.എമ്മും രാജ്യസ്‌നേഹത്തെ ചൊല്ലി കലഹിക്കേണ്ട കാര്യമില്ല എന്ന് കാണാം. ഇന്നത്തെ ആഗോള ചിത്രത്തില്‍ ചൈനയോട് കൂറ് പുലര്‍ത്തിക്കളയാം എന്ന് വെച്ചാല്‍ പോലും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അത് സാധ്യമല്ല. അതിന് അവര്‍ തുനിയുകയുമില്ല.
സമീപകാല ചരിത്രം പരിശോധിച്ചാല്‍ ചൈന ഭാരതത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെക്കാള്‍ കൂടുതല്‍ അടുപ്പം ആര്‍.എസ്.എസ്സുമായി പുലര്‍ത്തിപ്പോരുന്നു എന്ന് കാണാം. ആര്‍.എസ്.എസ് സഹയാത്രികനായ ഡോ.സുബ്രഹ്മണ്യന്‍ സ്വാമിയാണ് ചൈനയുമായി ചര്‍ച്ച നടത്തി ഇന്ത്യക്കാര്‍ക്ക് വേണ്ടി കൈലാസം സന്ദര്‍ശിക്കാനുള്ള അനുമതി നേടിയെടുത്തത്.
പത്രവാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ സി.പി.ഐ.എം നേതാക്കളെക്കാള്‍ കൂടുതല്‍ തവണ ചൈന സന്ദര്‍ശിച്ചത് സംഘ്പരിവാര്‍ നേതാക്കളാണ്. ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ കരുതലോടെ നിരീക്ഷിക്കുമ്പോള്‍ പോലും തീവ്രമായ ചൈനാ വിരോധമൊന്നും സംഘ്പരിവാര്‍ ഇപ്പോള്‍ കൊണ്ടുനടക്കുന്നില്ല എന്നതാണ് സത്യം. സോവിയറ്റ് യൂണിയന്റെ പതനത്തിലൂടെ കമ്യൂണിസത്തിന്റെ മറ്റൊരു കോട്ടയും തകര്‍ന്നു.
പത്രവാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ സി.പി.ഐ.എം നേതാക്കളെക്കാള്‍ കൂടുതല്‍ തവണ ചൈന സന്ദര്‍ശിച്ചത് സംഘ്പരിവാര്‍ നേതാക്കളാണ്
സി.പി.ഐ.എം ആകട്ടെ 62 ലെ നിലപാടിനെ സമ്പൂര്‍ണമായി തള്ളിക്കളയുകയും ചെയ്തു. ഇപ്പോള്‍ സി.പി.ഐ.എം സമ്മേളനങ്ങളില്‍ ചെയര്‍മാന്‍ മാവോയുടെ ചിത്രം ഇല്ല. പ്ലീനം എന്ന വാക്ക് പുതിയ തലമുറ കേട്ടിട്ട്‌പോലുമുണ്ടാകില്ല. അതിനാല്‍ സൈദ്ധാന്തികമായും പ്രായോഗികമായും സി.പി.ഐ.എമ്മും ആര്‍.എസ്.എസ്സും രാജ്യത്തോടുള്ള കൂറിനെച്ചൊല്ലി തര്‍ക്കിക്കേണ്ട ഒരവസ്ഥയും ഇപ്പോള്‍ നിലവിലില്ല. ഭാരതം രാഷ്ട്രമാണോ ബഹുരാഷ്ട്രമാണോ എന്ന അക്കാദമിക സ്വഭാവമുള്ള ചര്‍ച്ച ആരോഗ്യകരമായി നടക്കട്ടെ. അതിന്റെ പേരില്‍ ശാരീരിക സംഘര്‍ഷം ആവശ്യമില്ലല്ലോ.
കമ്യൂണിസ്റ്റ് പാര്‍ട്ടി വര്‍ഗസംഘര്‍ഷത്തില്‍ വിശ്വസിക്കുന്നുവെന്നും അങ്ങനെയൊരു സങ്കല്‍പ്പത്തെ അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്നും വര്‍ഗസമന്വയമാണ് ആവശ്യമെന്നും വാദിക്കുന്ന ആര്‍.എസ്.എസ്സുകാരുണ്ട്. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാലാവസ്ഥയില്‍ വര്‍ഗസമരം എന്നൊക്കെയുള്ള സംജ്ഞ ചിന്തകള്‍ക്ക് ഇന്ധനമായി ഭവിക്കുന്നു എന്നുള്ളതല്ലാതെ പ്രകടമായി സമൂഹത്തില്‍ തൊഴിലാളികള്‍ തൊഴില്‍ദായകരുമായി പ്രായേണ ഏറ്റുമുട്ടുന്നില്ല.
മുതലാളിത്തം എന്ന വാക്ക് പണ്ടെല്ലാം സി.പി.ഐ.എം ഉച്ചരിക്കുമ്പോള്‍ ജനമനസ്സുകളില്‍ ടാറ്റ, ബിര്‍ള,ഗോയങ്ക തുടങ്ങിയ വ്യവസായികളുടെ പേരുകള്‍ ഓടിവരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സി.പി.ഐ.എമ്മിന്റെ വാങ്മയത്തില്‍ ഈ പേരുകള്‍ കാണാറില്ല. വലിയ വിദേശ വ്യവസായ ഭീമന്മാര്‍ ഭാരതത്തെ ദിനംപ്രതി വിലക്ക് വാങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ നാട്ടുകാരായ ടാറ്റയേയും ബിര്‍ളയേയും ഉപദ്രവിക്കാന്‍ ആരും മുതിരുകയില്ലല്ലോ. ഇതുതന്നെയാണ് ഇടത്തരം മുതലാളിമാരുടെ കാര്യവും. ചുരുക്കത്തില്‍ ഉള്ളവനും ഇല്ലാത്തവനും മാത്രമല്ല, ഉണ്ടായിട്ടും വേണ്ടാത്തവന്‍ എന്ന ഒരു വര്‍ഗം കൂടി ഭാരതത്തില്‍ ഉണ്ട് എന്ന് സി.പി.ഐ.എം മനസ്സിലാക്കുന്നു.
ടി.വി തോമസ് നേതൃത്വത്തിലേക്ക് വന്നപ്പോള്‍ അയാള്‍ തൊഴിലാളിയാണോ എന്ന് കെ.വി പത്രോസ് ചോദിച്ചതായി പറയാറുണ്ട്. ടി.വി തോമസ് തൊഴിലാളിയല്ലെന്നും അതിനാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് വരുന്നത് ഉചിതമല്ലെന്നുമായിരുന്നു കെ.വി പത്രോസിന്റെ ചോദ്യത്തിന്റെ അര്‍ത്ഥം. എന്നാല്‍ ഇന്ന് ഒരു കമ്യൂണിസ്റ്റ്കാരന്റെ മനസ്സില്‍ പോലും ഇങ്ങനെയൊരു ചോദ്യം ഉയരുകയില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് തൊഴിലാളിയും തൊഴില്‍ദായകനും അന്ത്യജനും അഗ്രജനും എല്ലാം ചേര്‍ന്ന ഒരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇത് കാണാതിരിക്കുന്നത് വര്‍ത്തമാന കാലചരിത്രത്തോട് മുഖം തിരിക്കലാകും.
അടുത്ത പേജില്‍ തുടരുന്നു

![]()
പ്രവാചകന്റെ മുടി ബോഡി വെയ്‌സ്റ്റാണെന്ന് എന്ന് തുറന്നടിച്ചത് പിണറായി വിജയനാണ്. ഒരുകാലത്ത് ശരീഅത്തിനെതിരെ ആഞ്ഞടിച്ചതും സി.പി.ഐ.എം ആയിരുന്നു എന്നോര്‍ക്കണം
![]()
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇസ്്‌ലാമിക തീവ്രവാദികളെ സഹായിക്കുന്നുവെന്നും ന്യൂനപക്ഷങ്ങളെ വഴിവിട്ട് പ്രീണിപ്പിക്കുന്നു എന്നും വിശ്വസിക്കുന്ന ധാരാളം ആര്‍.എസ്.എസ്സുകാരുണ്ട്. കോടതിയില്‍ നിന്ന് കുറ്റവിമുക്തനായി പുറത്തിറങ്ങിയ അബ്ദുല്‍ നാസര്‍ മഅദനിയെ ഒരു തിരഞ്ഞെടുപ്പില്‍ താത്ക്കാലിക ലാഭത്തിന് വേണ്ടി കൂട്ടത്തിലെടുത്തു എന്നുള്ളത് ഒഴിച്ചാല്‍ സി.പി.ഐ.എമ്മിന് തീവ്രവാദമുഖമുള്ള ആരെങ്കിലുമായിട്ട് എന്തെങ്കിലും ബന്ധമുള്ളതായി സംശയിക്കാന്‍ കാരണം കാണുന്നില്ല. ആ കൂട്ട്‌കെട്ടിലൂടെ സി.പി.ഐ.എമ്മിനും മഅദനിക്കും നഷ്ടമേ സംഭവിച്ചുള്ളൂ. അതൊരു രാഷ്ട്രീയ നീക്ക് പോക്ക് എന്നതില്‍ കവിഞ്ഞ് മഅദനിയുടെ മതതീവ്ര നിലപാടുകള്‍ക്കുള്ള അംഗീകാരമായി തെറ്റിദ്ധരിക്കുന്നതും ശരിയല്ല.[]
എന്തൊക്കെ പറഞ്ഞാലും കേരളരാഷ്ട്രീയത്തില്‍ ന്യൂനപക്ഷ മതമൗലികവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത ചരിത്രമാണ് സി.പി.ഐ.എമ്മിനുള്ളത്. ക്രൈസ്തവ സഭകളെയോ മുല്ലാക്കമാരെയോ അവര്‍ ഭയക്കുന്നില്ല. പ്രവാചകന്റെ മുടി ബോഡി വെയ്‌സ്റ്റാണെന്ന് എന്ന് തുറന്നടിച്ചത് പിണറായി വിജയനാണ്. ഒരുകാലത്ത് ശരീഅത്തിനെതിരെ ആഞ്ഞടിച്ചതും സി.പി.ഐ.എം ആയിരുന്നു എന്നോര്‍ക്കണം. ഇന്നും ധൈര്യമായി മുസ്‌ലീം ലീഗിനെ നേരിടുന്നതും സി.പി.ഐ.എം തന്നെയാണ്. അവരോട് സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സി.പി.ഐ.എം. അതിനാല്‍ ഭൂതകാലം ചികഞ്ഞെടുത്ത് ആശങ്കപ്പെടുന്നതില്‍ കഥയില്ല.
ഇനി സി.പി.ഐ.എമ്മിന് ആര്‍.എസ്.എസ്സിനെ പറ്റിയുള്ള ആക്ഷേപങ്ങള്‍ പരിശോധിക്കാം. കരുതിക്കൂട്ടിയുള്ള നിരന്തരമായ പ്രചരണത്തിലൂടെ തല്‍പ്പരകക്ഷികള്‍ ആര്‍.എസ്.എസ്സിന് നല്‍കിക്കൊണ്ടിരിക്കുന്ന ഒരു പേരാണ് വര്‍ഗീയ വാദികള്‍ എന്നത്. ലളിതമായ ഒരു കാര്യം എല്ലാവരും ഗ്രഹിക്കുന്നത് നന്നായിരിക്കും. ഇന്നുവരെ ഒരു മുസ്‌ലിമിനെ മുസ്‌ലിമാണെന്ന കാരണത്താല്‍ അല്ലെങ്കില്‍ ഒരു കൃസ്ത്യാനിയെ കൃസ്ത്യാനിയാണെന്ന കാരണത്താല്‍ ആര്‍.എസ്.എസ്സുകാര്‍ ശാരീരികമായി ഉപദ്രവിച്ച ചരിത്രമില്ല.
1987 ല്‍ തന്നെ തിരൂരില്‍ നടന്ന ഒരു പൊതുയോഗത്തില്‍ ബാബറി മസ്ജിദ് പൊളിച്ച് കളഞ്ഞ് പ്രശ്‌നം പരിഹിരക്കണമെന്ന് ഇ.എം.എസ് ആവശ്യപ്പെട്ടത്
മുസ്‌ലീങ്ങളിലും കൃസ്ത്യാനികളിലും പ്രവര്‍ത്തിക്കുന്ന ചില സംഘടനകളും സഭകളും എടുക്കുന്ന നിലപാടുകളെ ചൊല്ലിയാണ് രൂക്ഷമായ പ്രതികരണം ആര്‍.എസ്.എസ്സില്‍ നിന്ന് ഉണ്ടാവാറുള്ളത്. ഈ അടുത്ത കാലത്ത് പോലും വിശാല്‍, സച്ചിന്‍ എന്നീ രണ്ട് ലക്ഷണമൊത്ത യുവാക്കളെ മുസ്‌ലീങ്ങളാല്‍ കൊല്ലപ്പെട്ടിട്ടും ആര്‍.എസ്.എസ് മുസ് ലീങ്ങള്‍ക്കെതിരെ പ്രത്യാക്രമണം നടത്തിയില്ല എന്നത് അവരുടെ പക്വതയേയും ആത്മവിശ്വാസത്തേയുമാണ് കാണിക്കുന്നത്. ഇത് മറച്ച് വെച്ച് കൊണ്ട് പത്ത് വര്‍ഷം മുമ്പ് ഗുജറാത്തില്‍ നടന്ന ഒരു ലഹളയുടെ പേരില്‍ ഇവിടെ ബഹളമുണ്ടാക്കുന്നത് അര്‍ത്ഥശൂന്യമാണ്.
അയോധ്യ സംഭവത്തില്‍ പോലും ആര്‍.എസ്.എസ് എടുത്ത നിലപാട് ജനങ്ങള്‍ അംഗീകരിച്ചു എന്നതിന്റെ തെളിവാണ് അവിടെ ഇപ്പോഴും നിലനില്‍ക്കുന്ന താത്ക്കാലിക ക്ഷേത്രം. അതൊരു ഭീമമായ തെറ്റായിരുന്നെങ്കില്‍ മറ്റ് സംഘടനകളും ഹിന്ദു സമൂഹവും ആര്‍.എസ്.എസ്സിനെ കൈവെടിഞ്ഞ് രമാജന്മഭൂമിയില്‍ ബാബറി മസ്ജിദ് പുനര്‍നിര്‍ക്കുമായിരുന്നു.
ഇതറിയാവുന്നത് കൊണ്ടാണ് 1987 ല്‍ തന്നെ തിരൂരില്‍ നടന്ന ഒരു പൊതുയോഗത്തില്‍ ബാബറി മസ്ജിദ് പൊളിച്ച് കളഞ്ഞ് പ്രശ്‌നം പരിഹിരക്കണമെന്ന് ഇ.എം.എസ് ആവശ്യപ്പെട്ടത്. പക്ഷേ രാഷ്ട്രീയത്തില്‍ പലപ്പോഴും സത്യം പറയുന്നത് നഷ്ടക്കച്ചവടമായിരിക്കും. അത് കൊണ്ടാകാം സി.പി.ഐ.എമ്മിന് ആ നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ കഴിയാതെ പോയത്. എന്നാല്‍ പോലും ഇന്ന് സി.പി.ഐ.എമ്മില്‍ രാമജന്മഭൂമിയില്‍ ബാബറി മസ്ജിദ് വീണ്ടും പണിയണമെന്ന് ആവശ്യപ്പെടുന്നവര്‍ ആരും തന്നെയില്ല. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കുമ്പോള്‍ ആര്‍.എസ്.എസ് വര്‍ഗീയ സംഘടനയാണെന്ന് വാദിക്കുന്നതില്‍ കഴമ്പുണ്ടോ?
ഇതുമാത്രമല്ല, അയോധ്യ സംഭവം കഴിഞ്ഞ് നാലു വര്‍ഷത്തിനകം പതിമൂന്ന് ദിവസത്തേക്കെങ്കിലും ഭാരതീയര്‍ അടല്‍ ബിഹാരി വാജ്‌പേയിയെ പ്രധാനമന്ത്രി ആക്കുകയും പിന്നീട് 1998 മുതല്‍ 2004 വരെ ആര്‍.എസ്.എസ്സുകാരനായ വാജ്‌പേയി പ്രധാനമന്ത്രി ആയി തുടരുകയും ചെയ്തു.
1999 ലെ തെരഞ്ഞെടുപ്പ് ഫലം സി.പി.ഐ.എമ്മിന് ദേശീയ രാഷ്ട്രീയ കക്ഷി എന്ന അംഗീകാരം നഷ്ടപ്പെടും എന്ന നില വരുത്തി. അത്രയ്ക്ക് കുറവായിരുന്നു അവര്‍ക്ക് കിട്ടിയ വോട്ടും സീറ്റും.പക്ഷെ വാജ്‌പേയി രജിസ്‌ട്രേഷന്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് സി.പി.ഐ.എമ്മിന്റെ ദേശീയ രാഷ്ട്രീയ കക്ഷി എന്ന പദവി നിലനിര്‍ത്തിക്കൊടുത്തു.
തങ്ങളോട് വൈരം പുലര്‍ത്തുന്ന കക്ഷികളെ പോലും ശത്രുവായിട്ടില്ല എതിരാളി ആയി മാത്രമാണ് ആര്‍.എസ്.എസ് കാണുന്നത് എന്നതിന്റെ തെളിവാണിത്. എതിരാളിക്ക് ആയുധം നഷ്ടപ്പെട്ടാല്‍ അയാള്‍ക്ക് ആയുധം നല്‍കി യുദ്ധം തുടരുന്ന ഭാരതീയന്റെ സ്വഭാവം ഇവിടെ വ്യക്തമാകുന്നു.
ഇതൊക്കെ സംഭവിക്കുമ്പോള്‍ കേരളത്തില്‍ സി.പി.ഐ.എമ്മും ആര്‍.എസ്.എസ്സും കടുത്ത സംഘര്‍ഷത്തില്‍ ആയിരുന്നു എന്നോര്‍ക്കണം. കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ ദാരുണമായ വധവും തുടര്‍ന്നുണ്ടായ നടുക്കുന്ന അക്രമ സംഭവങ്ങളും കൊണ്ട് കേരള സമൂഹം ശ്വാസം മുട്ടുമ്പോഴാണ് വാജ്‌പേയി തന്‍െ കുലീനത്വം നഷ്ടപ്പെടാതെ നിലനിര്‍ത്തിയത്.
അടുത്ത പേജില്‍ തുടരുന്നു

![]()
സ്വാതന്ത്ര്യ പൂര്‍വ്വ ഭാരതത്തില്‍ ജനിച്ച സംഘടനകളുടെ തലപ്പത്ത് ബ്രാഹ്മണര്‍ ഉണ്ടാകുന്നത് സര്‍വ്വസാധാരണമായിരുന്നു. ഇത് ആര്‍.എസ്.എസ്സിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനും എല്ലാം ബാധകമാണ്
![]()
വാക്കുകള്‍ക്ക് കാലം ചെല്ലുമ്പോള്‍ അര്‍ഥം മാറിപ്പോകാറുണ്ട്. അടുത്ത കാലത്തായി അങ്ങനെ അര്‍ത്ഥ വ്യത്യാസം വന്ന ഒരു വാക്കാണ് പീഡനം. പീഡനത്തിന് ഇരുപത് കൊല്ലം മുമ്പുള്ള അര്‍ത്ഥമല്ല ഇപ്പോഴുള്ളത്. അതു പോലെ അര്‍ത്ഥ വ്യത്യാസം സംഭവിച്ച ഒരു വാക്കാണ് ഹിന്ദു. അര നൂറ്റാണ്ട് മുമ്പ് ഭാരതത്തിന്റെ ദേശീയതയുടെ പേരായിരുന്നു. ഇന്നും “ദ ഹിന്ദു” എന്ന ഇംഗ്ലീഷ് പത്രത്തിന്റെ തലക്കെട്ടിന് തൊട്ടു താഴെ ഇന്ത്യയുടെ ദേശീയ ദിനപ്പത്രം എന്ന് അച്ചടിച്ചിരിക്കുന്നത് കാണാം.[]
അതിനാല്‍ ഹിന്ദു എന്ന് കേള്‍ക്കുന്ന മാത്രയില്‍ ന്യൂനപക്ഷവിരോധിയാണെന്ന് ധരിക്കുന്നത് ശരിയല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹെഡ്‌ഗേവാറോ ഗോള്‍വാല്‍ക്കറോ പറഞ്ഞ കാര്യങ്ങളെ ചൊല്ലി ബഹളവും സംഘര്‍ഷവും ഉണ്ടാക്കുമ്പോള്‍ ആ വാക്കുകള്‍ ഏത് ദേശത്ത് ഏതു കാലത്തില്‍ ഉച്ഛരിക്കപ്പെട്ടവയാണ് എന്ന് ബുദ്ധിപരമായ സത്യസന്ധതയോടു കൂടി പരിശോധിക്കേണ്ടത് ആവശ്യമാണ്.
ഇങ്ങനെ നോക്കിയാല്‍ ഗോള്‍വല്‍ക്കറിന്റെ വിചാരധാരയിലോ “വി ഓര്‍ അവര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്” എന്ന പുസ്തകത്തിലോ അപായകരമായ അപാകതകള്‍ ഒന്നുമില്ല എന്ന് മനസ്സിലാകും. പൊളിറ്റിക്കല്‍ ഹിന്ദു എന്ന് ഗാന്ധിജി ആര്‍.എസ്.എസ് അനുകൂലികളെ വിളിക്കുമ്പോള്‍ രാഷ്ട്ര സ്‌നേഹികളായ ഹിന്ദുക്കള്‍ എന്ന് മാത്രമേ വിവക്ഷിച്ചിരുന്നുള്ളൂ.
ഇന്ന് മനസ്സിലാക്കുന്നത് പോലെ കക്ഷി രാഷ്ട്രീയ പ്രവര്‍ത്തകരായ ഹിന്ദുക്കള്‍ എന്ന് വിവക്ഷിച്ചിരുന്നില്ല. ഗുരുജി ഗോള്‍വല്‍ക്കറുടെ സമ്പൂര്‍ണ വാഗ്മയമായ ഗുരുജി സാഹിത്യ സര്‍വ്വസ്വം വായിച്ച് നോക്കിയാല്‍ അത്ഭുതത്തോടെ മാത്രം കാണാന്‍ കഴിയുന്ന ഒരു ചിത്രമുണ്ട്. ഗോള്‍വല്‍ക്കര്‍ മുറുകെ പിടിച്ച് മുന്നോട്ട് വെച്ച ഹിന്ദുത്വം ഏറ്റവും അടുത്ത് നില്‍ക്കുന്നത് മഹാത്മാഗാന്ധിയുടെ ഹിന്ദുത്വ ചിന്തകളോടാണ് എന്നതാണത്. അത് ലേഖനത്തിന്റെ മുഖ്യവിഷയമല്ലാത്തതിനാല്‍ അതിലേക്ക് കടക്കുന്നില്ല.
ഇതൊക്കെയുള്ളപ്പോള്‍ പോലും സംഘ്പരിവാറുമായി ചേര്‍ന്നാല്‍ സി.പി.ഐ.എമ്മിന് ന്യൂനപക്ഷങ്ങളുടെ വോട്ട് നഷ്ടപ്പെടില്ലെ എന്ന് ചോദിച്ചേക്കാം. ഇല്ല എന്നാണ് ഉത്തരം
ആര്‍.എസ.്എസ് മുതലാളിത്ത ചിന്താഗതിയുള്ള ചെറുകിട കച്ചവടക്കാരുടെ ഒരു സംഘടനയാണ് അഥവാ ഒരു ബ്രാഹ്മണ-ബനിയ സംഘടനയാണ് എന്ന് പല കമ്മ്യൂണിസ്റ്റുകാരും ധരിച്ച് വച്ചിരിക്കുന്നു.എന്നാല്‍ വാസ്തവം അതല്ല, അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ പോയ ആര്‍.എസ്.എസ്സുകാരുടെ പേരു വിവരങ്ങളെല്ലാം ചേര്‍ത്ത് ആര്‍.ഹരി എഴുതിയ “ഒളിവിലെ തെളിനാളങ്ങള്‍” എന്ന പുസ്തകം നോക്കിയാല്‍ ആര്‍.എസ്.എസ്സിന്റെ അംഗങ്ങള്‍ സമൂഹത്തിലെ സകല വിഭാഗങ്ങളിലും പെടുന്നവരാണ് എന്ന് കാണാന്‍ കഴിയും.
സ്വാതന്ത്ര്യ പൂര്‍വ്വ ഭാരതത്തില്‍ ജനിച്ച സംഘടനകളുടെ തലപ്പത്ത് ബ്രാഹ്മണര്‍ ഉണ്ടാകുന്നത് സര്‍വ്വസാധാരണമായിരുന്നു. ഇത് ആര്‍.എസ്.എസ്സിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനും എല്ലാം ബാധകമാണ്. അന്നത്തെ കാലത്ത് പൊതു പ്രവര്‍ത്തനത്തിനുള്ള സമയവും പണവും വിദ്യാഭ്യാസവും സാമാന്യേന ബ്രാഹ്മണരുടെ കയ്യിലായിരുന്നല്ലോ. സ്വാഭാവികമായും നേതൃസ്ഥാനങ്ങളും അവരുടെ കയ്യിലെത്തി.
ഇത് ഒരു സംഘടനയുടെ കുറ്റമോ കുറവോ അല്ല. സാഹചര്യങ്ങളുടെ സൃഷ്ടി മാത്രമല്ല. ഇന്നിപ്പോള്‍ ആര്‍.എസ്.എസ്സിന്റെ അംഗങ്ങളെയും നേതാക്കളെയും പരിശോധിച്ചാല്‍ സി.പി.ഐ.എമ്മില്‍ ഉള്ളതു പോലെയോ അതില്‍ കൂടുതലോ ആയി പിന്നോക്ക അടിസ്ഥാന സമുദായങ്ങളില്‍ പെട്ടവരെ കാണാന്‍ കഴിയും. സംഘടനകളുടെ ഈ സ്വാഭാവികമായ ചേരുവ കാണാതെ പോകരുത്.
ഇതൊക്കെയുള്ളപ്പോള്‍ പോലും സംഘ്പരിവാറുമായി ചേര്‍ന്നാല്‍ സി.പി.ഐ.എമ്മിന് ന്യൂനപക്ഷങ്ങളുടെ വോട്ട് നഷ്ടപ്പെടില്ലെ എന്ന് ചോദിച്ചേക്കാം. ഇല്ല എന്നാണ് ഉത്തരം. ഇപ്പോള്‍ തന്നെ ആറ് ശതമാനം മുസ്‌ലീംങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നവരാണ്. ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ ശതമാനത്തില്‍ ഇതിലും കൂടുതലായിരിക്കും. സംഘ്പരിവാറുമായി കൈകോര്‍ത്തതിന്റെ പേരില്‍ നഷ്ടപ്പെടുന്ന ന്യൂനപക്ഷ വോട്ടുകളേക്കാള്‍ എത്രയോ കൂടുതല്‍ ഭൂരിപക്ഷ വോട്ടുകള്‍ സി.പി.ഐ.എമ്മിനെ കാത്തിരിക്കുന്നു.
കേരളത്തില്‍ ബി.ജെ.പിക്ക് പന്ത്രണ്ട് ശതമാനം വോട്ട് വരെയാണ് ലഭിച്ചിട്ടുള്ളത്. തങ്ങളുടെ വോട്ടുകള്‍ നൂറ് ശതമാനവും ബൂത്തിലെത്തിക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ അവര്‍ക്ക് ഇരുപത് ശതമാനം വോട്ടെങ്കിലും കേരളത്തിലുണ്ടെന്ന് ബോധ്യം വരും. വോട്ടിന്റെ ഗണിതം ഇങ്ങനെ നില്‍ക്കുമ്പോള്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ ദൃഷ്ടിയിലും സി.പി.ഐ.എം-സംഘ്പരിവാര്‍ സഖ്യം ആശാവഹമാണ് എന്ന് വ്യക്തമായി മനസ്സിലാക്കാവുന്നതേയുള്ളൂ.
![]()
ഒരു വര്‍ഷം മുമ്പ് കൂത്തുപറമ്പിലെ അടിയറപ്പാറ മദ്രസയെ ചൊല്ലിനടന്ന രൂക്ഷമായ പ്രക്ഷോഭത്തില്‍ ആര്‍.എസ്.എസ്സും സി.പി.ഐ.എമ്മും കൈമെയ് മറന്ന് അന്യോന്യം സഹായിച്ചിരുന്നു
![]()
ചുരുക്കത്തില്‍ സി.പി.ഐ.എമ്മിനും സംഘ്പരിവാര്‍ സംഘടനകള്‍ക്കും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. ഭൂതകാലത്തിന്റെ തടവറ ഭേദിച്ച് കൊണ്ട് ഇരുകൂട്ടരും അതിന് മുന്‍കൈ എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഇപ്പോള്‍ തന്നെ കാസര്‍ഗോഡ് ജില്ലയില്‍ സി.പി.ഐ.എം-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തിരിച്ചറിയാന്‍ വയ്യാത്തവിധം കൂടിക്കലര്‍ന്നിരിക്കുന്നു എന്ന് പത്രവാര്‍ത്തകളുണ്ട്. നിരന്തര സംഘര്‍ഷം നടന്ന് കൊണ്ടിരിക്കുന്ന തലശ്ശേരി താലൂക്ക് ഇന്ന് ശാന്തമാണ്. നാദാപുരത്തും ആര്‍.എസ്.എസ്-സി.പി.ഐ.എം സഹകരണം വ്യക്തമായി കൊണ്ടിരിക്കുന്നു.
പ്രാദേശിക തലത്തിലെ ഈ കൂട്ട്‌കെട്ട് പണ്ടുണ്ടായിരുന്ന പരസ്പര ഭയവും സംശയവും ഇപ്പോഴില്ല എന്നതിന്റെ തെളിവാണ്. ഒരു വര്‍ഷം മുമ്പ് കൂത്തുപറമ്പിലെ അടിയറപ്പാറ മദ്രസയെ ചൊല്ലിനടന്ന രൂക്ഷമായ പ്രക്ഷോഭത്തില്‍ ആര്‍.എസ്.എസ്സും സി.പി.ഐ.എമ്മും കൈമെയ് മറന്ന് അന്യോന്യം സഹായിച്ചിരുന്നു.
കമ്യൂണിസത്തിന്റെ ആണിക്കല്ല് ഋഗ്വേദത്തിലെ “സമാന” എന്ന ശബ്ദമാണ് എന്ന് മഹാകവി അക്കിത്തം അടുത്തകാലത്ത് കലാകൗമുദി ആഴ്ച്ചപ്പതിപ്പില്‍ എഴുതുകയുണ്ടായി. അത്‌കൊണ്ടാണ് അദ്ദേഹത്തിന് ഒരേസമയം കമ്യൂണിസ്റ്റും ആര്‍.എസ്.എസ്സും ആയും സൗഹൃദം പുലര്‍ത്താന്‍ കഴിയുന്നത്
ഇന്നിപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുകാരാല്‍ കൊല്ലപ്പെട്ട സച്ചിന്‍ ഗോപാലിന്റെ കൊറ്റാളിയിലെ വീട് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സന്ദര്‍ശിച്ചിരിക്കുന്നു. പയ്യന്നൂരില്‍ ആക്രമിക്കപ്പെട്ട സി.പി.ഐ.എം ഏരിയാ കമ്മിറ്റി ഓഫീസ് ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്തും സെക്രട്ടറി യു.കെ ജയന്തനും സന്ദര്‍ശിച്ചു. ഇവരെ സ്വീകരിച്ചത് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.നാരായണനും ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനനുമാണ് എന്ന് പത്രവാര്‍ത്തകള്‍ നമ്മെ അറിയിക്കുന്നു. ഇത് ശുഭോതര്‍ക്കമായ കാര്യമാണ്.
2003 ല്‍ മാറാട് കടപ്പുറത്ത് മരണപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ വന്ന പിണറായി വിജയനെ ആര്‍.എസ്.എസ്സുകാര്‍ വിലക്കിയ സംഭവം ഓര്‍ക്കുമ്പോഴാണ് ഇരുകൂട്ടരുടെയും ഇപ്പോഴത്തെ നിലപാടിന് ശോഭയേറുന്നത്.
അതിനാല്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കിച്ചും ” പ്രസേനനെ താന്‍ കൊലചെയ്തില്ലെ സ്യമന്തകംമണി മോഷ്ടിച്ചില്ലെ” എന്നും മറ്റും പരസ്പരം വാദിച്ചും വര്‍ത്തമാനകാലം ആവശ്യപ്പെടുന്ന ചുമതലകളില്‍ നിന്ന് സി.പി.ഐ.എമ്മും ആര്‍.എസ്.എസ്സും മുഖംതിരിച്ച് കൂടാ.
കമ്യൂണിസത്തിന്റെ ആണിക്കല്ല് ഋഗ്വേദത്തിലെ “സമാന” എന്ന ശബ്ദമാണ് എന്ന് മഹാകവി അക്കിത്തം അടുത്തകാലത്ത് കലാകൗമുദി ആഴ്ച്ചപ്പതിപ്പില്‍ എഴുതുകയുണ്ടായി. അത്‌കൊണ്ടാണ് അദ്ദേഹത്തിന് ഒരേസമയം കമ്യൂണിസ്റ്റും ആര്‍.എസ്.എസ്സും ആയും സൗഹൃദം പുലര്‍ത്താന്‍ കഴിയുന്നത്.
നിരീശ്വരവാദികള്‍ക്ക് ആര്‍.എസ്.എസ്സിലോ ഈശ്വര വിശ്വാസികള്‍ക്ക് സി.പി.ഐ.എമ്മിലോ സ്ഥാനമില്ല എന്ന് കരുതുന്ന ആര്‍.എസ്.എസ്സുകാരും മാര്‍ക്‌സിസ്റ്റുകാരും ഉണ്ട്. സ്ഥാനം കിട്ടിയാല്‍തന്നെ അതെന്തോ സൗജന്യമോ ഇളവോ ആണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. സ്വന്തം സിദ്ധാന്തങ്ങള്‍ ഒരിക്കല്‍ കൂടി വായിക്കുകയോ പഴയകാല നേതാക്കളുടെ പ്രവര്‍ത്തനങ്ങളും ചിന്തകളും ഒന്ന് മനസ്സിലാക്കുകയോ ചെയ്താല്‍ ഇരുകൂട്ടര്‍ക്കും ഈ തെറ്റിദ്ധാരണ മാറിക്കിട്ടും.
അങ്ങോട്ടേക്കാണ് കവിയും വഴികാട്ടിയായിരിക്കുന്നത്. മുമ്പേ പറക്കുന്ന പക്ഷികളാണല്ലോ കവികള്‍. അതിനാല്‍ അക്കിത്തം പറഞ്ഞതാണ് ശരി. സത്യം അതായിരിക്കേ സി.പി.ഐ.എമ്മും ആര്‍.എസ്.എസ്സും സഹകരിക്കാന്‍ എന്തിന് മടിക്കണം.
കേസരി വാരിക. 2012 സപ്തംബര്‍ 30
