എതിരാളികള്‍ക്ക് ലഭിക്കുന്ന മുന്‍തൂക്കം ഒഴിവാക്കിയത് അവനെ കൊണ്ടുവന്നപ്പോള്‍; വെളിപ്പെടുത്തലുമായി സൂര്യ
Cricket
എതിരാളികള്‍ക്ക് ലഭിക്കുന്ന മുന്‍തൂക്കം ഒഴിവാക്കിയത് അവനെ കൊണ്ടുവന്നപ്പോള്‍; വെളിപ്പെടുത്തലുമായി സൂര്യ
ശ്രീരാഗ് പാറക്കല്‍
Tuesday, 17th March 2026, 6:41 pm

ടി-20 ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ തിരിച്ചുവന്നതോടെയാണ് വലിയ മാറ്റങ്ങള്‍ ഉണ്ടായതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. മത്സരങ്ങളില്‍ എതിരാളികള്‍ക്ക് ലഭിക്കുന്ന ഈ മുന്‍തൂക്കം ഒഴിവാക്കുന്നതിന്റെ ഭാഗമായി മൂന്ന് ഇടംകയ്യന്‍ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തി സഞ്ജുവിനെ വീണ്ടും ഓപ്പണറായി കളിപ്പിക്കാന്‍ തീരുമാനിച്ചതും ലോകകപ്പില്‍ നിര്‍ണായകമായെന്ന് സൂര്യ പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് സൂര്യയുടെ തുറന്നുപറച്ചില്‍.

‘ആദ്യ മത്സരം തൊട്ടുതന്നെ തന്ത്രങ്ങളുടെ ഭാഗമായി ടീമില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. സഞ്ജു ടീമില്‍ എത്തിയതോടെയാണ് ടീമിന്റെ പ്രകടനത്തില്‍ വലിയ മാറ്റം വരുന്നത്. ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടം കൈയന്‍ ബാറ്റര്‍മാരുണ്ടായിരുന്നു. ഇതോടെ എതിരാളികള്‍ക്ക് ഓഫ് സ്പിന്നര്‍മാരെ ഉപയോഗിച്ചും പാര്‍ട്ട് ടൈം സ്പിന്നര്‍മാരെ ഉപയോഗിച്ചും പന്തെറിയാന്‍ എളുപ്പമായി.

മത്സരത്തില്‍ എതിരാളികള്‍ക്ക് ലഭിക്കുന്ന ഈ മുന്‍തൂക്കം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തുന്നതും സഞ്ജുവിനെ വീണ്ടും ഓപ്പണറായി കളിപ്പിക്കാന്‍ തീരുമാനിക്കുന്നതും. അത് ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായി. സഞ്ജുവിന്റെ കഠിനാധ്വാനം അധികമാരും കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ബാറ്റിങ്ങും ടൂര്‍ണമെന്റിലെ താരമായതുമെല്ലാം അത്ഭുതകരമായിരുന്നു,’ സൂര്യ പറഞ്ഞു.

ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്

ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സാണ് താരം നിന്ന് അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടിയിരുന്നു.

Content Highlight: Suryakumar Yadav Talking About Sanju Samson

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ