ലാറയെ മറികടന്ന് ക്യാപ്റ്റന്‍ സൂര്യ; ലോകകപ്പില്‍ ഇവന് ഇങ്ങനെയും റെക്കോഡ്!
Cricket
ലാറയെ മറികടന്ന് ക്യാപ്റ്റന്‍ സൂര്യ; ലോകകപ്പില്‍ ഇവന് ഇങ്ങനെയും റെക്കോഡ്!
ശ്രീരാഗ് പാറക്കല്‍
Thursday, 12th March 2026, 2:58 pm

ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി ഇന്ത്യ 2026 ടി-20 ലോകകപ്പ് സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനെ മലര്‍ത്തിയടിച്ചാണ് സൂര്യയും കൂട്ടരും കിരീടത്തില്‍ മുത്തമിട്ടത്.

ഇതോടെ മൂന്ന് ടി-20 ലോകകപ്പാണ് ഇന്ത്യ തങ്ങളുടെ ഷെല്‍ഫിലെത്തിച്ചത്. മാത്രമല്ല ബാക് ടു ബാക് കിരീടം നേടുന്ന ആദ്യ ടീമാകാനും സ്വന്ത മണ്ണില്‍ കിരീടം നേടുന്ന ആദ്യ ആദ്യ ടീമാകാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ തേടി പല റെക്കോഡുകളും വന്നിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യുന്നത് താരത്തിന്റെ മറ്റൊരു റെക്കോഡാണ്. ഐ.സി.സിയുട കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ നാലാമത്തെ താരമാകാന്‍ സൂര്യയ്ക്ക് സാധിച്ചു.

ഈ നേട്ടത്തില്‍ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ പിന്നിലാക്കിയാണ് സൂര്യ മുന്നേറിയത്. ഈ ലിസ്റ്റില്‍ മുന്നിലുള്ള മുന്‍ പാക് താരം ഇമ്രാന്‍ ഖാനാണ്. എന്നാല്‍ രണ്ടും മൂന്നും സ്ഥാനം സൂപ്പര്‍ താരം രോഹിത് ശര്‍മയ്ക്കാണ്.

2026 ടി-20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ

ഐ.സി.സി കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരങ്ങള്‍

ഇമ്രാന്‍ ഖാന്‍ (പാകിസ്ഥാന്‍) – 39 വയസും 172 ദിവസവും (ലോകകപ്പ്, 1992)

രോഹിത് ശര്‍മ (ഇന്ത്യ) – 37 വയസും 313 ദിവസവും (ചാമ്പ്യന്‍സ് ട്രോഫി, 2023)

രോഹിത് ശര്‍മ (ഇന്ത്യ) – 37 വയസും 60 ദിവസവും (ടി-20 ലോകകപ്പ്, 2024)

സൂര്യകുമാര്‍ യാദവ് (ഇന്ത്യ) – 35 വയസും 175 ദിവസവും (ടി-20 ലോകകപ്പ്)*

ബ്രയാന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്) – 35 വയസും 146 ദിവസവും (ചാമ്പ്യന്‍സ് ട്രോഫി, 2004)

തെംബ ബാവുമ (സൗത്ത് ആഫ്രിക്ക) – 35 വയസും 25 ദിവസവും (ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്, 2025)

സൂര്യകുമാര്‍ യാദവ്

അതേസമയം ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ ബാറ്റിങ്ങില്‍ മികവ് പുലര്‍ത്താന്‍ സൂര്യയ്ക്ക് സാധിച്ചിരുന്നില്ല. പൂജ്യം റണ്‍സിനാണ് താരം മടങ്ങിയത്. ടൂര്‍ണമെന്റില്‍ നിന്ന് ഒമ്പത് മത്സരങ്ങളില്‍ നിന്ന് 30.25 എന്ന ബാറ്റിങ് ആവറേജില്‍ 242 റണ്‍സാണ് സൂര്യ നേടിയത്. 84* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. ഇന്ത്യയെ കിരീടത്തിലെത്തിച്ചതോടെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിജയം നേടുന്ന താരമെന്ന നേട്ടവും സൂര്യ തന്റെ പേരില്‍ കുറിച്ചിരുന്നു (42 വിജയങ്ങള്‍).

2024ലെ ടി-20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി-20 ക്യാപ്റ്റനായി അരങ്ങേറിയ സൂര്യ തൊട്ടതെല്ലാം പൊന്നാക്കിയിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ടി-20 വിന്നിങ് പേര്‍സന്റേജ് പോലും സൂര്യ കടത്തി വെട്ടി. 80.77 ആണ് സൂര്യയുടെ വിജയ ശതമാനം. എന്നാല്‍ രോഹിത്തിന്റെത് വിജയശതമാനം 80.65 ആണ്. അടുത്ത കാലത്ത് ബാറ്റിങ്ങില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചില്ലെങ്കിലും ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനത്തോടെ തിരിച്ചുവരാന്‍ സൂര്യയ്ക്ക് സാധിച്ചു.

Content Highlight: Suryakumar Yadav In Great Record Achievement In ICC Event

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ