സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാങ് (2014) എന്ന ഹിന്ദി ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ച നടനാണ് സുദേവ് നായർ. പിന്നീട് എം.ബി പത്മകുമാറിന്റെ മൈ ലൈഫ് പാർട്ണർ എന്ന ചിത്രത്തിൽ അഭിനയിച്ചു. അതിനുശേഷമാണ് 2015ൽ അനാർക്കലി എന്ന സിനിമയിൽ അഭിനയിക്കുന്നത്. പിന്നീട് മികച്ച നിരവധി സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അഭിനയിച്ച സുദേവ് നായർ കെ.പി.എ.സി ലളിത, നെടുമുടി വേണു തുടങ്ങിയ ആളുകൾ അവസാനമായി അഭിനയിച്ച സിനിമകളിൽ അവർക്കൊപ്പം സ്‌ക്രീൻ പങ്കുവെച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, യഷ് തുടങ്ങിയവർക്കൊപ്പവും അഭിനയിച്ചു. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് സുദേവ് നായർ.
അബ്രഹാമിൻ്റെ സന്തതികൾ എന്ന ചിത്രത്തിലെ രംഗം
‘അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയിൽ മമ്മൂക്കയുടെ ഓപ്പോസിറ്റ് ആയിട്ട് ഇരിക്കുന്നതാണ്. ഒരു സീനിൽ ഞാനും മമ്മൂക്കയും മാത്രമാണുണ്ടായിരുന്നത്. ആ സമയത്ത് ഞാൻ ഭയങ്കര നെർവസ് ആയിരുന്നു. ഹാർട്ട് ബീറ്റൊക്കെ കൂടി., എനിക്കപ്പോൾ തോന്നി ഹാർട്ട് ചാടി മമ്മൂക്കയുടെ കയ്യിലെത്തുമെന്ന്,’ സുദേവ് നായർ പറഞ്ഞു.
എന്നാൽ അപ്പുറത്ത് നിൽക്കുന്ന കോ – ആക്ടർ എന്താണ് ഫീൽ ചെയ്യുന്നത് എന്ന് മമ്മൂട്ടിക്ക് ബോധ്യമുണ്ടെന്നും അതുകൊണ്ട് തന്നെ ആ സീനിൽ തന്നെ ഗൈഡ് ചെയ്തത് മമ്മൂട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമ്മൂട്ടി തന്നെ ബൂസ്റ്റ് ചെയ്‌തെന്നും തനിക്ക് കോൺഫിഡൻസ് തന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആ സീൻ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് മമ്മൂട്ടി പറഞ്ഞുതന്നെന്നും താൻ അതുപോലെയാണ് അഭിനയിച്ചതെന്നും സുധേവ് നായർ പറഞ്ഞു. അതുകൊണ്ടാണ് ആ സീൻ വളരെയധികം മനോഹരമായതെന്നും തന്റെ കരിയറിൽ ഗ്രോത്തുണ്ടായെന്നും സുദേവ് പറഞ്ഞു.