അവനെ ഒഴിവാക്കിയത് തെറ്റാണെന്ന് ഞാന്‍ പറയില്ല: ഗാംഗുലി
Cricket
അവനെ ഒഴിവാക്കിയത് തെറ്റാണെന്ന് ഞാന്‍ പറയില്ല: ഗാംഗുലി
Sudev A
Monday, 8th June 2026, 6:52 am

അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകളിലേക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യ ടി-20 ടീമിനെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. വമ്പന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ഈ പരമ്പരയ്ക്ക് ഒരുങ്ങുന്നത്. സൂര്യകുമാര്‍ യാദവിന് പകരം ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ ക്യാപ്റ്റനായി എത്തിയതാണ് പ്രധാന മാറ്റം. ടി-20 ലോകകപ്പ് നേടിയ ക്യാപ്റ്റനായ സ്‌കൈയെ മറികടന്നാണ് ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായി സ്ഥാനമേറ്റത്.

ഇപ്പോള്‍ സെലെക്ടര്‍മാരുടെ ഈ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയത്ത് തെറ്റായ തീരുമാനമല്ലെന്നും ശ്രേയസ് അയ്യര്‍ മികച്ച പ്രകടനം നടത്തിയതിനാലുമാണ് ഈ അവസരം ലഭിച്ചതെന്നുമാണ് ഗാംഗുലി പറഞ്ഞത്.

‘ശ്രേയസ് മികച്ച പ്രകടനം നടത്തി. അതുകൊണ്ടാണ് അദ്ദേഹത്തിന് അവസരം ലഭിച്ചത്. സൂര്യകുമാറിനെ ഒഴിവാക്കിയത് തെറ്റാണെന്ന് ഞാന്‍ പറയില്ല. സെലെക്ടര്‍മാര്‍ അവരുടെ തന്ത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തത്,’ സൗരവ് ഗാംഗുലി പറഞ്ഞു.

2024 ടി-20 ലോകകപ്പ് വിജയത്തിന് ശേഷം കുട്ടിക്രിക്കറ്റില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മയുടെ പകരക്കാരനായാണ് സൂര്യകുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റനായി മാറിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാണ് സൂര്യ.

സൂര്യകുമാർ യാദവ്

ഇന്ത്യയ്ക്ക് വേണ്ടി 2025ലെ ഏഷ്യാ കപ്പും 2026ലെ ടി-20 ലോകകപ്പും നേടാന്‍ സൂര്യയ്ക്ക് സാധിച്ചു. 45 മത്സരങ്ങള്‍ ക്യാപ്റ്റനെന്ന നിലയില്‍ കളിച്ച സൂര്യ 37 വിജയവും ടീമിന് നേടിക്കൊടുത്തു. ആറ് തോല്‍വിയും രണ്ട് സമനിലയുമാണ് സ്‌കൈയുടെ കീഴില്‍ ഇന്ത്യ വഴങ്ങിയത്.

ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി റെക്കോഡും വളരെ മികച്ചതാണ്. ഐ.പി.എല്ലില്‍ മൂന്ന് ടീമുകള്‍ക്കൊപ്പം തന്റെ ക്യാപ്റ്റന്‍സിസി മികവ് എന്താണെന്ന് അയ്യര്‍ തെളിയിച്ചതാണ്. നീണ്ട 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്നാം ഐ.പി.എല്‍ കിരീടം നേടിക്കൊടുക്കാന്‍ അയ്യര്‍ക്ക് സാധിച്ചിരുന്നു. 2024ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് അയ്യരിന്റെ കീഴില്‍ കൊല്‍ക്കത്ത ചാമ്പ്യന്മാരായത്.

കൊല്‍ക്കത്തയ്ക്ക് പുറമെ ദല്‍ഹി ക്യാപിറ്റല്‍സിനെ ചരിത്രത്തിലെ ആദ്യ ഫൈനലിലേക്ക് കൈപിടിച്ചുയര്‍ത്തിയതും അയ്യരാണ്. നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബിനെകഴിഞ്ഞ സീസണില്‍ ഫൈനലിലേക്ക് നയിക്കാനും അയ്യര്‍ക്ക് സാധിച്ചു. ഇതോടെ ഐ.പി.എല്ലില്‍ മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസിയെ ഫൈനലിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനായും അയ്യര്‍ മാറി.

ശ്രേയസ് അയ്യർ

എന്നാല്‍ 2024ല്‍ കിരീടം നേടിക്കൊടുത്ത നായകന്‍ അയ്യരിനെ 2025 മെഗാ ലേലത്തില്‍ കൊല്‍ക്കത്ത കൈവിടുകയായിരുന്നു. പഞ്ചാബ് കിങ്സ് 26.75 കോടിക്കാണ് അയ്യരിനെ ലേലത്തില്‍ സ്വന്തമാക്കിയത്. പഞ്ചാബിനൊപ്പമുള്ള മികച്ച ക്യാപ്റ്റന്‍സി മികവും അയ്യര്‍ ഇന്ത്യന്‍ ക്യാപ്റ്റനാവുന്നതില്‍ നിര്‍ണായകമായി.

അതേസമയം ഇന്ത്യയുടെ മുന്നിലുള്ളത് അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് ടി-20 പരമ്പരയും ഏഷ്യന്‍ ഗെയിംസുമാണ്. ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ശ്രേയസ് അയ്യരുടെ നിര്‍ണായക അസൈന്‍മെന്റുകളാണിവ. അയര്‍ലാന്‍ഡിനെതിരെ ജൂണ്‍ 26നും 28നുമാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ ജൂലൈ ഒന്ന് മുതല്‍ 11വരെയുള്ള അഞ്ച് ടി-20കളും ഇന്ത്യ കളിക്കും.

അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പരമ്പരക്കുമുള്ള ടി-20 ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

 

Content Highlight: Sourav Ganguly speaks on Suryakumar Yadav being dropped from India’s T20 captaincy

 

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.