ക്യാപ്റ്റനെ വീഴ്ത്തി മന്ഥാന; ഇനി സിംഹാസനം രാജകുമാരി വാഴും!
ICC Women's T20 World Cup 2026
ക്യാപ്റ്റനെ വീഴ്ത്തി മന്ഥാന; ഇനി സിംഹാസനം രാജകുമാരി വാഴും!
ഫസീഹ പി.സി.
Thursday, 18th June 2026, 2:55 pm

ഐ.സി.സി വനിത ടി – 20 ലോകകപ്പില്‍ രണ്ടാം മത്സരത്തിലും വിജയിച്ച് മുന്നേറുകയാണ് ഇന്ത്യന്‍ വനിതകള്‍. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നെതര്‍ലാന്‍ഡ്സിനെയാണ് ടീം തകര്‍ത്തുവിട്ടത്. 95 റണ്‍സിനാണ് ഹര്‍മന്‍പ്രീതിന്റെയും സംഘത്തിന്റെയും വിജയം.

മത്സരത്തില്‍ സ്മൃതി മന്ഥാന അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 47 പന്തുകള്‍ നേരിട്ട താരം 74 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഒരു സിക്സറും 11 ഫോറുകളും അടക്കമാണ് താരത്തിന്റെ ഇന്നിങ്സ്. 157.45 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും മന്ഥാന സ്വന്തമാക്കി. ടി – 20 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ 50+ സ്‌കോറുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ഇടം കൈയ്യന്‍ ബാറ്റര്‍ കുറിച്ചത്. ആറ് തവണ 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തതാണ് താരത്തിന്റെ നേട്ടം.

ഈ റെക്കോഡ് വേട്ടയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ മറികടന്നാണ് സ്മൃതി ഒന്നാമതെത്തിയത്. വനിത ടി – 20 ലോകകപ്പില്‍ ഹർമൻ 50+ റണ്‍സ് നേടിയത് അഞ്ച് തവണയാണ്.

ഇന്ത്യന്‍ നിരയില്‍ സ്മൃതിക്ക് പുറമെ മത്സരത്തില്‍ ഷെഫാലി വര്‍മയും അര്‍ധ സെഞ്ച്വറി കരസ്ഥമാക്കി. 38 പന്തില്‍ 55 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

നെതര്‍ലാന്‍ഡ്സിനായി കരോലിന്‍ ഡി ലാന്‍ഗെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മിര്‍ത്ത് വാന്‍ ഡെന്‍ റാഡ്, ഐറിസ് സ്വില്ലിങ്, ഹീതര്‍ സീഗേഴ്‌സ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

ബാറ്റിങ്ങില്‍ നെതര്‍ലാന്‍ഡ്സിനായി 27 പന്തില്‍ 28 റണ്‍സെടുത്ത ബാബെറ്റ് ഡി ലീഡും 16 പന്തില്‍ 21 റണ്‍സ് നേടിയ ഹീതര്‍ സീഗേഴ്‌സുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറ്റാര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല.

ഇന്ത്യയ്ക്ക് വേണ്ടി ശ്രീ ചരണി നാല് വിക്കറ്റുകളും ഷെഫാലി വര്‍മ മൂന്ന് വിക്കറ്റും സ്വന്തമാക്കി. നന്ദിനി ശര്‍മ രണ്ടും വിക്കറ്റും ദീപ്തി ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: Smriti Mandhana top the list of most 50+ runs for Indian women in T20 World Cups

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.