ഒരു മാസത്തിനിടെ ആറ് മരണങ്ങള്‍; അമീബിക് മസ്തിഷ്‌ക ജ്വരം ഭീതിയാകുമ്പോള്‍
Details
ഒരു മാസത്തിനിടെ ആറ് മരണങ്ങള്‍; അമീബിക് മസ്തിഷ്‌ക ജ്വരം ഭീതിയാകുമ്പോള്‍
അനിത സി
Thursday, 11th September 2025, 4:47 pm

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ഭീതി ഒഴിയാതെ ജനങ്ങളും ജാഗ്രത കൈവിടാതെ ആരോഗ്യവകുപ്പും. കഴിഞ്ഞ മുപ്പത് ദിവസത്തിനിടെ ആറ് മരണങ്ങളാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് സംഭവിച്ചത്. വ്യാഴാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ആറാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം ജില്ലയിലെ ചേലേമ്പ്ര സ്വദേശിയായ ഷാജിയാണ് മരണപ്പെട്ടത്. കഴിഞ്ഞതിങ്കളാഴ്ച വണ്ടൂര്‍ തിരുവാലി സ്വദേശിനി ശോഭന (56) മരണപ്പെട്ടിരുന്നു. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ ഇതേ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയിരുന്നു.

മുപ്പത് ദിവസത്തിനിടെ വയനാട് ബത്തേരി സ്വദേശിയായ രതീഷ് (45), കോഴിക്കോട് ഓമശേരി സ്വദേശികളായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം കണ്ണമംഗലം കണ്ണേത്ത് റംല(52), താമരശേരി സ്വദേശിനിയായ അനയ എന്ന ഒമ്പതുവയസുകാരിയും തുടങ്ങിയവരാണ് മരണപ്പെട്ടത്.

കെട്ടിക്കിടക്കുന്ന ശുചിത്വമില്ലാത്ത വെള്ളത്തില്‍ കുളിക്കുന്നതും നീന്തുന്നതുമാണ് പ്രധാനമായും അമീബിക് മസ്തിഷ്‌ക ജ്വരബാധയിലേക്ക് നയിക്കുന്നത്. മൂക്കിലൂടെയും ചെവിയിലൂടെയും തലച്ചോറിലെത്തുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കളാണ് രോഗം ഉണ്ടാക്കുന്നത്.

 

നെഗ്ലേറിയ, അകാന്തമീബ, സാപ്പിനിയ, വെര്‍മമീബ, ബാലമുത്തിയ എന്നിങ്ങനെ നാല് വീഭാഗത്തില്‍പ്പെട്ട അമീബകളെയാണ് സാധാരണയായി രോഗവാഹകരായി കണ്ടുവരുന്നത്. ഈ അമീബകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നതുള്‍പ്പടെ വ്യത്യസ്തമായാണ്. ഏറ്റവും അപകടകാരികളായ നെഗ്ലേറിയ ഫൗലേറി, അകാന്തമീബ എന്നിവയാണ് മരണകാരണങ്ങളില്‍ മുന്നില്‍നില്‍ക്കുന്നത്. നെഗ്ലേറിയ അമീബ വെള്ളത്തില്‍ നിന്ന് മൂക്കിലെ നേര്‍മയായ പാടയിലൂടെയാണ് തലയോട്ടി വഴി തലച്ചോറിലേക്ക് കടക്കുന്നത്. കുട്ടികളില്‍ അമീബ പെട്ടെന്ന് തലച്ചോറിലെത്താനും രോഗബാധയുണ്ടാകാനും കാരണമാകും.

നെഗ്ലേറിയ അടങ്ങിയ വെള്ളം ശക്തിയില്‍ മൂക്കിനുള്ളിലേക്ക് പ്രവേശിക്കുമ്പോഴാണ് തലയോട്ടിയുടെ സുരക്ഷാഭിത്തി ഭേദിച്ച് അമീബ അകത്തുകയറുക. ഏറ്റവുമധികം മരണങ്ങള്‍ സംഭവിച്ചതും നെഗ്ലേറിയ അമീബ കാരണമാണെന്നും മറ്റ് അമീബകള്‍ കാരണമുള്ള അസുഖബാധ വൈകാതെ ഭേദപ്പെടുന്നതായാണ് കാണുന്നതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

നെഗ്ലേറിയ അമീബ ശരീരത്തില്‍ കയറിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ ആരംഭിക്കും. മസ്തിഷകത്തില്‍ കേടുപാടുകള്‍ ഉണ്ടാക്കാന്‍ ഇത്തരം അമീബകള്‍ക്ക് കഴിയും. പനി, ഛര്‍ദ്ദി, പെരുമാറ്റത്തിലെ വ്യത്യാസം, അപസ്മാരം, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. മരണസാധ്യത ഏറ്റവും കൂടുതല്‍ ഇത്തരം അമീബകള്‍ക്കാണ്.

അകാന്തമീബ വിഭാഗത്തിലുള്ള അമീബകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് മൂക്കിലൂടെയോ ചെവിയിലൂടെയോ മാത്രമല്ല. രോഗപ്രതിരോധശേഷി കുറയുന്ന സമയത്ത് കരുതാര്‍ജ്ജിക്കുന്ന ഇവ ശരീരത്തില്‍ ഏതുവിധേനെയും കടന്നുകയറും. വളരെ സാവധാനം തലച്ചോറില്‍ കേടുപാടുകളുണ്ടാക്കുന്ന ഈ അമീബകളുടെ രോഗലക്ഷണങ്ങള്‍ മാസങ്ങളും ആഴ്ചകളും നീണ്ടുനില്‍ക്കും. കാന്‍സര്‍, കരള്‍ രോഗികള്‍ തുടങ്ങിയ രോഗപ്രതിരോധശേഷി കുറഞ്ഞവരെ ബാധിക്കുന്ന അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ കാരണം അകാന്തമീബകളാണ്. അത്ര അപകടകാരിയല്ലെങ്കിലും മരണസാധ്യത കൂടുതലാണ്.

കൃത്യമായ ഇടവേളകളില്‍ ശുചിത്വ പരിപാടികള്‍ നടത്താത്തതാണ് കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം കൂടുന്നതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കിണറുകളും പൊതുജലാശയങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ശുദ്ധജലത്തില്‍ വളരുന്ന അമീബയാണ് മരണകാരണമാകുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രത ജലാശയങ്ങളുടെ കാര്യത്തില്‍ വേണം.

കുളത്തിലെ വെള്ളം മാത്രമല്ല കിണറിലെ ജലവും സുരക്ഷിതമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നത്. മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് രോഗബാധയുണ്ടായത് കിണറിലെ ജലത്തില്‍ നിന്നായിരുന്നു. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചാല്‍ ആദ്യം തന്നെ ഉറവിടം കണ്ടെത്തി കൂടുതല്‍ പേരിലേക്ക് അസുഖം പടരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കഴിഞ്ഞമാസം 30,31 തീയതികളായി സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നു. 2025ല്‍ ഓഗസ്റ്റ് 31 വരെ ആകെ 41 കേസുകളാണ് സംസ്ഥാനത്താകമാനം റിപ്പോര്‍ട്ട് ചെയ്തത്. മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞ് പെട്ടെന്ന് തന്നെ മികച്ച ചികിത്സ ഉറപ്പാക്കുന്നതാണ് മരണനിരക്കില്‍ ഗണ്യമായ കുറവ് വരുത്താന്‍ ആരോഗ്യവകുപ്പിനെ സഹായിക്കുന്നത്.

മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പതിനേഴ് പേരാണ് ചികിത്സതേടിയത്. അഞ്ചുപേര്‍ മരണപ്പെട്ടു. നാല് പേര്‍ ചികിത്സയില്‍ തുടരുകയാണ്. മറ്റുള്ളവര്‍ രോഗമുക്തി നേടിയെന്ന് മലപ്പുറത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പ് വരെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന അമീബിക് മസ്തിഷ്‌ക ജ്വരം ഒരു മാസത്തിനിടെ ആറ് ജീവനുകള്‍ കവരുന്ന തരത്തിലുള്ള ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയെങ്കിലും മരണനിരക്ക് 97 ശതമാനമായ ഈ ഗുരുതര രോഗത്തില്‍ നിന്നും മുക്തി നേടിയവരും കേരളത്തിലുണ്ട് എന്നത് നേരിയ ആശ്വാസം നല്‍കുന്നതാണ്.

മസ്തിഷ്‌കത്തിന് അമീബയും ഫംഗസും ബാധിച്ച വിദ്യാര്‍ത്ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ച് രോഗമുക്തയാക്കിയിരുന്നു. ലോകത്ത് തന്നെ ആദ്യത്തെ സംഭവമാണിതെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്.

ഗുരുതരമായ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് മൂന്ന് മാസത്തോളം ചികിത്സയിലായിരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ 17കാരനായ വിദ്യാര്‍ത്ഥിയേയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പൂര്‍ണ ആരോഗ്യത്തോടെ ഡിസ്ചാര്‍ജ് ചെയ്തതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു.കുളത്തില്‍ മുങ്ങിക്കുളിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിക്ക് രോഗബാധയുണ്ടായത്.

Content Highlight: Six deaths in a month; When amoebic meningoencephalitis becomes a fear

 

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍