മലയാള സിനിമയിൽ ഇഷ്ടപ്പെട്ട ഒരേയൊരു നടനെയോ നടിയെയോ ചൂണ്ടിക്കാണിക്കാൻ കഴിയില്ലെന്ന് നടൻ ശിവകാർത്തികേയൻ. എപ്പോൾ ആരുടെ അടുത്ത് നിന്ന് എക്സ്ട്രാ ഓർഡിനറി സിനിമ വരുമെന്ന് പ്രവചിക്കാൻ സാധിക്കില്ലെന്നും, ‘ബിഗ് ഫിലിം’, ‘സ്‌മോൾ ഫിലിം’ എന്നിങ്ങനെ സിനിമകളെ വേർതിരിച്ച് പറയാൻ മലയാളം ഇൻഡസ്ട്രിയിൽ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ നടന്ന പരാശക്തി മലയാളം പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാള സിനിമയിൽ ഇഷ്ട്ടപെട്ട ഒരു ആക്ടർ ആരാണെന്നു ചോദിച്ചാൽ അതിന് കൃത്യമായ ഒരുത്തരമില്ല കാരണം എപ്പോൾ ആരുടെ അടുത്ത് നിന്ന് ഒരു എക്സ്ട്രാ ഓർഡിനറി ഫിലിം വരുമെന്ന് പറയാൻ കഴിയില്ല . ഇതാണ് ബിഗ് ഫിലിം ഇതാണ് ഇതാണ് സ്‌മോൾ ഫിലിം എന്ന് പറയാനും കഴിയില്ല.
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ വർഷം മോഹൻലാൽ ചിത്രം വലിയ വിജയം നേടിയതുപോലെ തന്നെ കല്യാണി പ്രിയദർശൻ അഭിനയിച്ച ലോക ചാപ്റ്റർ 1: ചന്ദ്രയും ശ്രദ്ധേയമായ വിജയമായി മാറിയത്,’ ശിവകാർത്തികേയൻ പറഞ്ഞു.
ഇതാണ് മലയാള സിനിമാ ഇൻഡസ്ട്രിയുടെ യഥാർത്ഥ ഭംഗി. അതുകൊണ്ടുതന്നെ ഒരാളെ മാത്രം എടുത്തുപറയാൻ കഴിയില്ലെന്നും, എല്ലാ സിനിമകളെയും അഭിനേതാക്കളെയും താൻ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരാശക്തി ഒഫിഷൽ പോസ്റ്റർ , Photo: IMDb
തന്റെ പുതിയ ചിത്രം പരാശക്തിയിൽ മലയാളത്തിൽ നിന്നുള്ള ബേസിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും, അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞെന്നും താരം പറഞ്ഞു. വളരെ ലവിങ് പേഴ്സണാണ് ബേസിലെന്നും ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു.
കൂടാതെ, കുറേ സിനിമകളുണ്ടെങ്കിലും കഴിഞ്ഞ വർഷം മലയാളത്തിലെ മികച്ച സിനിമയായി തനിക്ക് തോന്നിയത് തുടരും ആണെന്നും, പരാശക്തി ഒരു ഇൻസ്പയറിങ് സിനിമയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊങ്കലിന് ദളപതിയുടെ ജനനായകനൊപ്പം റിലീസിനൊരുങ്ങാനിരുന്ന ചിത്രം സുധ കൊങ്കരയുടെ സംവിധാനത്തിലാണ് പുറത്തു വരുന്നത്. ശിവകാർത്തികേയൻ നായകനും രവി മോഹൻ പ്രതിനായകനുമായെത്തുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കികാണുന്നത്. യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പരാശക്തി ഒരുക്കിയിരിക്കുന്നത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.