ശബരിമലയില്‍ കോടതി വിധി നടപ്പിലാക്കുകയാണ് സര്‍ക്കാറിന്റെ ഉത്തരവാദിത്വം: പ്രതികരിച്ച് യെച്ചൂരി
Kerala
ശബരിമലയില്‍ കോടതി വിധി നടപ്പിലാക്കുകയാണ് സര്‍ക്കാറിന്റെ ഉത്തരവാദിത്വം: പ്രതികരിച്ച് യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th November 2019, 1:26 pm

ന്യൂദല്‍ഹി: ശബരിമല കേസില്‍ കോടതി വിധി എന്താണോ അത് നടപ്പിലാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

സ്‌റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ എന്ത് വേണമെന്നത് കോടതി വിധി പഠിച്ച ശേഷം വ്യക്തമാക്കാമെന്നും യെച്ചൂരി പറഞ്ഞു.

സമീപകാലത്തുണ്ടായ കോടതി വിധികളില്‍ ബാഹ്യസ്വാധീനമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോടതിവിധി അനുസരിച്ച് തന്നെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും പ്രതികരിച്ചു. ഹരജി വിശാല ബെഞ്ചിലേക്ക് വിട്ട സാഹചര്യത്തില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ശബരിമല യുവതീ പ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധി രാഷ്ട്രീയ ലാഭത്തിനായി ആരും ഉപയോഗിക്കരുതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. കോടതിയെ തര്‍ക്കവിഷയമാക്കരുത്. കോണ്‍ഗ്രസിന്റെ ഓരോ നേതാക്കള്‍ക്കും ഓരോ നിലപാടാണ്. വിശ്വാസികള്‍ക്ക് സമാധാനപരമായി സന്നിധാനത്ത് ദര്‍ശനം നടത്താനുള്ള അവസരമൊരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മലചവിട്ടാന്‍ യുവതികള്‍ എത്തിയാല്‍ അത് അപ്പോള്‍ നോക്കാമെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം ശബരിമല വിഷയത്തില്‍ ഏഴംഗ ബെഞ്ചിന്റെ വിധി എന്താണെന്നറിയാന്‍ കാത്തിരിക്കാന്‍ മാത്രമേ കഴിയുള്ളൂവെന്നായിരുന്നു സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞത്. പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും എല്ലായിടത്തും തുല്യത വേണമെന്നാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശബരിമല വിധിക്കെതിരായ പുന:പരിശോധനാ ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിന് വിടാനായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചത്.

ഒരു മതത്തിലെ ഇരുവിഭാഗങ്ങള്‍ക്കും തുല്യ അവകാശമെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു കോടതി നടപടി. എന്നാല്‍ ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ ഹരജി വിശാല ബെഞ്ചിന് വിടുന്നതിനോട് വിയോജിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ജസ്റ്റിസ് ഖാന്‍വാലിക്കറുമായിരുന്നു ഇതിനെ അനുകൂലിച്ചത്.

മുസ്‌ലിം പള്ളികളിലേക്കും പാഴ്‌സി ക്ഷേത്രങ്ങളിലേക്കും സ്ത്രീകള്‍ പ്രവേശിക്കുന്നതു സംബന്ധിച്ച ഹരജികളും ചീഫ് ജസ്റ്റിസ് വിശാല ബെഞ്ചിന് വിട്ു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2018 സെപ്റ്റംബര്‍ 28 ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്.

ഇതിന് പിന്നാലെ പുന:പരിശോധന ആവശ്യപ്പെട്ട് 56 ഹരജികള്‍ സുപ്രീം കോടതിക്ക് മുന്‍പില്‍ എത്തുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഹര്‍ജികളില്‍ വാദം കേട്ടശേഷം അന്തിമവിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.