ശ്രീലങ്കയുടെ സിംബാബ്‌വന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ആതിഥേയര്‍ മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഹരാരെയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു സിംബാബ്‌വേയുടെ വിജയം.

ശ്രീലങ്ക ഉയര്‍ത്തിയ 81 റണ്‍സിന്റെ വിജയലക്ഷ്യം 34 പന്ത് ശേഷിക്കെ ആതിഥേയര്‍ മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരമവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്താനും സിംബാബ്‌വേക്കായി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. ക്യാപ്റ്റന്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഒന്നടങ്കം നിരാശപ്പെടുത്തിയപ്പോള്‍ ശ്രീലങ്ക വെറും 80 റണ്‍സിന് പുറത്തായി. ലങ്കയുടെ ടി-20 ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത് സ്‌കോറാണ് ഹരാരെയില്‍ പിറന്നത്.

20 പന്തില്‍ 20 റണ്‍സടിച്ച കാമില്‍ മിശ്രയാണ് ടോപ് സ്‌കോറര്‍. മിശ്രയടക്കം മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്. ആതിഥേയര്‍ക്കായി ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ബ്രാഡ് ഇവാന്‍സും മൂന്ന് വിക്കറ്റ് വീതം നേടി. ഇതോടെ ഏകദിനത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടവും റാസ തന്റെ അക്കൗണ്ടിലാക്കിയിരിക്കുകയാണ്.

ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ഏകദിനത്തില്‍ 3500 പ്ലസ് റണ്‍സും 50 പ്ലസ് വിക്കറ്റും നേടുന്ന ഒന്നാമത്തെ താരമാണ് റാസ. ആ നേട്ടത്തില്‍ ഓസീസിന്റെ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയുള്‍പ്പെടെ പിറകിലാക്കിയാണ് റാസ തന്റെ തേരോട്ടം തുടരുന്നത്.

ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ഏകദിനത്തില്‍ 3500 പ്ലസ് റണ്‍സും 50 പ്ലസ് വിക്കറ്റും നേടുന്ന താരം, മത്സരം, റണ്‍സ്, വിക്കറ്റ് എന്ന ക്രമത്തില്‍

സിക്കന്ദര്‍ റാസ (സിംബാബ്‌വേ) – 153 – 4476 – 94

ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്‌ട്രേലിയ) – 138 – 3788 – 71

ഏഞ്ചലോ മാത്യൂസ് (ശ്രീലങ്ക) – 133 – 4126 – 68

ഷക്കീബ് അല്‍ ഹസന്‍ (ബംഗ്ലാദേശ്) – 120 – 3934 – 157

ബ്ലെസിങ് മുസബരാനി രണ്ട് വിക്കറ്റും ഷോണ്‍ വില്യംസ് ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ ദുഷന്‍ ഹേമന്ത് റണ്‍ ഔട്ടായും മടങ്ങി.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ എളുപ്പത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. താഷിംഗ മുസേവിക (14 പന്തില്‍ പുറത്താകാതെ 21), റയാന്‍ ബേള്‍ (22 പന്തില്‍ പുറത്താകാതെ 20), ബ്രയാന്‍ ബെന്നറ്റ് (23 പന്തില്‍ 19), താഡിവനാഷെ മരുമാനി (12 പന്തില്‍ 17) എന്നിവരാണ് ടീമിന്റെ വിജയത്തിന് അടിത്തറയൊരുക്കിയത്.

Content Highlight: Sikandar Raza In Great Record Achievement In ODI