സഞ്ജുവിനെയും ധോണിയെയും ഒരുമിച്ച് വെട്ടി; രാഹുല്‍ വാഴുന്ന സിംഹാസനത്തില്‍ അയ്യരിന്റെ മാസ് എന്‍ട്രി!
Cricket
സഞ്ജുവിനെയും ധോണിയെയും ഒരുമിച്ച് വെട്ടി; രാഹുല്‍ വാഴുന്ന സിംഹാസനത്തില്‍ അയ്യരിന്റെ മാസ് എന്‍ട്രി!
ശ്രീരാഗ് പാറക്കല്‍
Sunday, 24th May 2026, 10:15 am

ഐ.പി.എല്ലിലെ നിര്‍ണായക മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വമ്പന്‍ വിജയമായിരുന്നു പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ക്കാണ് പഞ്ചാബിന്റെ ജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സായിരുന്നു നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു. ഈ വിജയത്തോടെ 15 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറാനും പഞ്ചാബിന് സാധിച്ചു.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് നിര്‍ണായക മത്സരത്തില്‍ വിജയിച്ചുകയറിയത്. 51 പന്തില്‍ പുറത്താവാതെ 101 റണ്‍സ് നേടിയാണ് അയ്യര്‍ തിളങ്ങിയത്. 11 ഫോറും അഞ്ച് കൂറ്റന്‍ സിക്‌സും അടങ്ങുന്നതായിരുന്നു പഞ്ചാബ് ക്യാപ്റ്റന്റെ ഇന്നിങ്സ്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും അയ്യര്‍ക്ക് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ 5+ സിക്‌സര്‍ നേടുന്ന താരമാകുകയാണ് അയ്യര്‍. ഈ നേട്ടത്തില്‍ കെ.എല്‍. രാഹുലിനൊപ്പമാണ് അയ്യര്‍ റെക്കോഡ് പങ്കുവെക്കുന്നത്. സൂപ്പര്‍ താരം സഞ്ജു സാംസണിനെയും ഇതിഹാസതാരം എം.എസ്. ധോണിയെയും മറികടന്നാണ് അയ്യര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഐ.പി.എല്‍ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ 5+ സിക്‌സര്‍ നേടുന്ന താരങ്ങള്‍

ശ്രേയസ് അയ്യര്‍ – 8*

കെഎല്‍ രാഹുല്‍ – 8

എം.എസ്. ധോണി – 7

സഞ്ജു സാംസണ്‍ – 7

ഡേവിഡ് വാര്‍ണര്‍ – 5

അതേസമയം ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെടുകയാണെങ്കില്‍ പഞ്ചാബ് പ്ലേ ഓഫിലേക്ക് മുന്നേറും. തുടര്‍ച്ചയായ ആറ് മത്സരങ്ങളുടെ പരാജയങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ് അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയം കൈപ്പിടിയിലാക്കിയത്.

Content Highlight:  Shreyas Iyer Surpass M.S Dhoni And Sanju Samson In Great Record Achievement In IPL

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ