[share]

[] ജൂബ: ദക്ഷിണ സുഡാനിലെ യു.എന്‍ താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യന്‍ സൈനികരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബോറിലെ ഐക്യരാഷ്ട്രസഭാ ക്യാമ്പിലെ അഭയാര്‍ഥികള്‍ക്ക് നേരെയായിരുന്നു അക്രമം. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സൈനികര്‍ക്ക് പരിക്കേറ്റത്.

സമാധാന സേനാംഗങ്ങള്‍ വെടിവെച്ചാണ് ആക്രമികളെ നേരിട്ടത്. സമാധാനപരമായി പ്രകടനവുമായെത്തിയ അക്രമികള്‍ നിവേദനം നല്‍കാനെന്ന വ്യാജേനയാണ് യു.എന്‍ താവളത്തില്‍ കടന്നത്. ക്യാമ്പിനകത്ത് കടന്ന ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് യു.എന്‍ അധികൃതന്‍ ടോബി ലെന്‍സര്‍ പറഞ്ഞു.

ഡിസംബറില്‍ സൗത്ത് സുഡാനില്‍ വംശീയ കലാപമുണ്ടായതിനെത്തുടര്‍ന്ന് യു.എന്‍ ക്യാമ്പില്‍ 5000 ലേറെ പേര്‍ അഭയം തേടിയിരുന്നു. ആയിരങ്ങളാണ് കലാപത്തില്‍ ഇതിനോടകം കൊല്ലപ്പെട്ടത്. 10 ലക്ഷത്തിലധികം പേരാണ് വാസസ്ഥലം ഉപേക്ഷിച്ച് പോയത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലുണ്ടായ ആക്രമണത്തില്‍ സമാധാനസേനയിലെ അഞ്ച് ഇന്ത്യന്‍ സൈനികരും ഡിസംബറിലുണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികരും ഇവിടെ കൊല്ലപ്പെട്ടിരുന്നു.