'മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനാണ് പാടെന്നാണ് വിചാരിച്ചത്, പക്ഷേ ദുല്‍ഖറുമായി കംഫര്‍ട്ടബിളാവാനാണ് പാട്: ഷൈന്‍ ടോം ചാക്കോ
Entertainment news
'മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനാണ് പാടെന്നാണ് വിചാരിച്ചത്, പക്ഷേ ദുല്‍ഖറുമായി കംഫര്‍ട്ടബിളാവാനാണ് പാട്: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd January 2022, 11:38 pm

മമ്മൂട്ടി വളരെ ദേഷ്യക്കാരനായ വ്യക്തിയാണെന്നും സംസാരിക്കാന്‍ പ്രയാസമുള്ള വ്യക്തിയാണെന്നുമാണ് പൊതുവേ പറയുന്നത്. ദുല്‍ഖര്‍ സല്‍മാനെ പറ്റി നേരെ തിരിച്ചാണ് അഭിപ്രായം. ദുല്‍ഖര്‍ വളരെ എനര്‍ജെറ്റിക് ആയ, എല്ലാവരോടും സംസാരിക്കുന്ന വ്യക്തിയാണെന്നും സിനിരംഗത്ത് തന്നെയുള്ള പലരും പറഞ്ഞിട്ടുണ്ട്.

എന്നാലിപ്പോള്‍ ദുല്‍ഖറിനെക്കാള്‍ താന്‍ കംഫര്‍ട്ടബിള്‍ ആയി സംസാരിക്കുന്നത് മമ്മൂട്ടിയോടാണെന്ന് പറയുകയാണ് ഷൈന്‍ ടോം ചാക്കോ.
കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയേയും ദുല്‍ഖറിനെ പറ്റിയും ഷൈന്‍ പറഞ്ഞത്.

‘മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനാണ് പാട് എന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. എന്നാല്‍ ദുല്‍ഖറിനോട് കംഫര്‍ട്ട് ആവാനാണ് പാട്. കാരണം
മമ്മൂട്ടിയുടെ സിനിമകളില്‍ ഇതിനു മുന്‍പ് അസിസ്റ്റന്റ് ഡയറക്ടറായിട്ട് ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.

കറുത്ത പക്ഷികള്‍, രാപ്പകല്‍, ഡാഡി കൂള്‍ എന്നീ സിനിമകളിലൊക്കെ അസിസ്റ്റന്റ് ഡയറക്ടറായിട്ട് വര്‍ക്ക് ചെയ്തതിന് ശേഷമാണ് മമ്മൂട്ടിയുടെ കൂടെ ഉണ്ടയില്‍ അഭിനയിച്ചത്. ദുല്‍ഖറുമായി അധികം സംസാരിക്കാറുണ്ടായിരുന്നില്ല. മമ്മൂക്കയോട് സംസാരിക്കുന്നത്ര ദുല്‍ഖറിനോട് സംസാരിക്കുന്നുമില്ല,’ ഷൈന്‍ പറഞ്ഞു.

‘മമ്മൂക്ക എപ്പോഴും സംസാരിക്കുന്ന ആളാണ്. എന്നുവെച്ച് പെട്ടെന്ന് കയറി വന്ന് മമ്മൂക്കയോട് സംസാരിക്കാനാവില്ല. മൂന്ന് പടങ്ങള്‍ അസിസ്റ്റന്റ് ഡയറക്ട് ചെയ്തു കഴിഞ്ഞ്, ഉണ്ടയിലഭിനയിച്ചു കഴിഞ്ഞ്, ഭീഷ്മ പര്‍വത്തിലഭിനയിക്കുമ്പോഴാണ് മമ്മൂട്ടിയോട് സംസാരിക്കുന്നത് കുറച്ചൊക്കെ ഈസിയായത്. ദുല്‍ഖറുമായി പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ ഞങ്ങള്‍ക്ക് ഒരുപാട് സംസാരിക്കാനൊന്നുമില്ല,’ ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയുടെ കൂടെ ഉണ്ടയിലഭിനയിച്ച ഷൈന്‍ ഭീഷ്മയിലും ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ദുല്‍ഖറിനൊപ്പം ആദ്യമായി അഭിനയിച്ച കുറുപ്പിലെ ഷൈന്റെ ഭാസി പിള്ള എന്ന കഥാപാത്രം അറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ കഥ പറഞ്ഞ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം ഇറങ്ങിയത്.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് കുറുപ്പ്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഡാനിയേല്‍ സായൂജ് നായരും കെ.എസ്. അരവിന്ദും ചേര്‍ന്നാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: shine tom chacko about mammootty and dulquer salman