ബുംറയുടെ കൈകൊണ്ട് തീരും മുമ്പേ തിരുത്തിയത് ലോകകപ്പിന്റെ ചരിത്രം; പത്ത് ലോകകപ്പുകളില്‍ ഒന്നാമന്‍
T20 world cup
ബുംറയുടെ കൈകൊണ്ട് തീരും മുമ്പേ തിരുത്തിയത് ലോകകപ്പിന്റെ ചരിത്രം; പത്ത് ലോകകപ്പുകളില്‍ ഒന്നാമന്‍
ആദര്‍ശ് എം.കെ.
Sunday, 1st March 2026, 9:03 pm

 

2026 ടി-20 ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ അവസാന സൂപ്പര്‍ 8 പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്. ജീവന്‍മരണ പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസാണ് എതിരാളികള്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് സെമി ഫൈനലില്‍ പ്രവേശിക്കാം എന്നതിനാല്‍ ഇരു ടീമുകളെ സംബന്ധിച്ചും ഈ മത്സരം നിര്‍ണായകമാണ്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് വിന്‍ഡീസിനെ ബാറ്റിങ്ങിനയച്ചു. നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് കരീബിയന്‍ കരുത്തര്‍ അടിച്ചെടുത്തത്.

മത്സരത്തില്‍ സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ലോകകപ്പിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയിരുന്നു. 12 പന്തില്‍ 27 റണ്‍സുമായി വെടിക്കെട്ട് തുടരവെ ജസ്പ്രീത് ബുംറയുടെ പന്തില്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

രണ്ട് സിക്‌സറും ഒരു ഫോറും അടക്കം 225.0 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. ഈ രണ്ട് സിക്‌സറുകളാണ് താരത്തെ ലോകകപ്പ് റെക്കോഡിലെത്തിച്ചത്.

റോവ്മന്‍ പവലിനൊപ്പം ഷിംറോണ്‍ ഹെറ്റ്‌മെയര്‍

ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡാണ് ഹെറ്റി സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഈ നേട്ടത്തിലെത്തിയ പാക് താരം സാഹിബ്‌സാദ ഫര്‍ഹാനെ മറികടന്നുകൊണ്ടായിരുന്നു താരത്തിന്റെ നേട്ടം.

ഒരു ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരങ്ങള്‍

(താരം – ടീം – സിക്‌സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ – വെസ്റ്റ് ഇന്‍ഡീസ് – 19* – 2026*

സാഹിബ്‌സാദ ഫര്‍ഹാന്‍ – 18 – 2026

നിക്കോളാസ് പൂരന്‍ – വെസ്റ്റ് ഇന്‍ഡീസ് – 17 – 2024

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 16 – 2012

റഹ്‌മാനുള്ള ഗുര്‍ബാസ് – അഫ്ഗാനിസ്ഥാന്‍ – 16 – 2024

ഷെയ്ന്‍ വാട്‌സണ്‍ – ഓസ്‌ട്രേലിയ – 15 – 2012

മര്‍ലണ്‍ സാമുവല്‍സ് – വെസ്റ്റ് ഇന്‍ഡീസ് – 15 – 2012

ട്രാവിസ് ഹെഡ് – ഓസ്‌ട്രേലിയ – 15 – 2024

രോഹിത് ശര്‍മ – ഇന്ത്യ – 15 – 2024

റിയാന്‍ റിക്കല്‍ടണ്‍ – സൗത്ത് ആഫ്രിക്ക – 15 – 2026

ദാസുന്‍ ഷണക – ശ്രീലങ്ക – 15 – 2026

ഷിംറോണ്‍ ഹെറ്റ്‌മെയര്‍

ആദ്യ വിക്കറ്റില്‍ 68 റണ്‍സുമായാണ് ഓപ്പണര്‍മാര്‍മാര്‍ ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്. ഇതാദ്യമായാണ് ഈ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍മാര്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്.

33 പന്തില്‍ 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷായ് ഹോപ്പിനെ മടക്കി വരുണ്‍ ചക്രവര്‍ത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്.

മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ ഹെറ്റ്‌മെയര്‍ സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശവെ ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കൈകളിലൊതുങ്ങി പുറത്തായി.

 

അതേ ഓവറില്‍ തന്നെ സെറ്റ് ബാറ്റര്‍ റോസ്റ്റണ്‍ ചെയ്‌സിനെയും മടക്കി ബുംറ ഇരട്ട പ്രഹരം സമ്മാനിച്ചു. 25 പന്തില്‍ 40 റണ്‍സടിച്ചാണ് താരം പുറത്തായത്.

റോവ്മന്‍ പവല്‍ 19 പന്തില്‍ പുറത്താകാതെ 34 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 22 പന്തില്‍ പുറത്താകാതെ 37 റണ്‍സും നേടി മിഡില്‍ ഓര്‍ഡറില്‍ കരുത്തായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 195ലെത്തി.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

Content Highlight: Shimron Hetmyer tops the list of most sixes in single world cup

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.