കേന്ദ്രത്തിന്റെ അവഗണന ന്യായീകരിക്കാനാകില്ല; സംസ്ഥാനം നിര്‍ദേശിക്കുന്നത് താങ്ങാനാവാത്ത കടലാസ് പദ്ധതികള്‍: തരൂര്‍
India
കേന്ദ്രത്തിന്റെ അവഗണന ന്യായീകരിക്കാനാകില്ല; സംസ്ഥാനം നിര്‍ദേശിക്കുന്നത് താങ്ങാനാവാത്ത കടലാസ് പദ്ധതികള്‍: തരൂര്‍
അനിത സി
Sunday, 1st February 2026, 6:50 pm

ന്യൂദല്‍ഹി: കേരളത്തിന് അര്‍ഹമായ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ സമ്പൂര്‍ണമായും അവഗണിച്ച കേന്ദ്ര ബഡ്ജറ്റിനെ വിമര്‍ശിച്ചും സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും ശശി തരൂര്‍ എം.പി.

കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തെ തഴഞ്ഞത് ന്യായീകരിക്കാനാകാത്തതാണെന്നും എന്നാല്‍ കേരള സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത് സംസ്ഥാനത്തിന് താങ്ങാനാവാത്ത കടലാസ് പദ്ധതികളാണെന്നും തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘രാജ്യത്തുടനീളം ഏഴ് പുതിയ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, കേരളത്തെ ഒഴിവാക്കിയത് ന്യായീകരിക്കാനാകില്ല, ആധുനിക ഗതാഗത സൗകര്യത്തിനായി മുറവിളികൂട്ടുന്ന ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം.

കേന്ദ്രം നമ്മളെ അവഗണിക്കുന്നു, സംസ്ഥാനമാകട്ടെ സ്വയം എടുത്താല്‍ പൊങ്ങാത്ത കടലാസ് പദ്ധതികള്‍ നിര്‍ദേശിക്കുന്നു. യാത്രക്കാര്‍ക്കാണ് നഷ്ടം, ഒന്നും ലഭിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ വേണ്ടത് ട്രെയിനുകളാണ്, അല്ലാതെ എഴുത്തുകുത്തുകളല്ല’, ശശി തരൂര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

തരൂര്‍ മറ്റൊരു കുറിപ്പില്‍ വിഴിഞ്ഞം തുറമുഖത്തിനായി പുതിയതായൊന്നും പ്രഖ്യാപിക്കാത്തതിനെയും വിമര്‍ശിച്ചു. മറ്റ് തുറമുഖങ്ങള്‍ക്ക് നല്‍കുന്ന വിഹിതത്തിന്റെ കണക്കെടുക്കുകയാണെങ്കില്‍ വിഴിഞ്ഞത്തിന് നല്‍കിയിരിക്കുന്ന മൈല്‍ കണക്ടിവിറ്റിക്കുള്ള പ്രത്യേക വിഹിതം പൂജ്യമാണ്.

വിഴഞ്ഞം തുറമുഖത്തിനെ ദേശീയ മുന്‍ഗണന എന്നതില്‍ നിന്നും വ്യത്യസ്തമായി കേരളത്തിന്റെ മാത്രം പ്രശ്‌നമായി പരിഗണിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

സംസ്ഥാന ബഡ്ജറ്റ് കേന്ദ്ര ഫണ്ട് മുന്നില്‍ കണ്ടുള്ള ഒരു ഫാന്റസിയില്‍ തയ്യാറാക്കിയതായിരുന്നെന്നും കേന്ദ്ര ബഡ്ജറ്റ് ആ ഫണ്ട് മുന്നോട്ട് വെയ്ക്കുന്നതില്‍ പരാജയപ്പെട്ടെന്നും തരൂര്‍ വിമര്‍ശിച്ചു.

‘മലയാളികള്‍, അവരുടെ വേദനയില്‍ നിസംഗത പുലര്‍ത്തുന്ന കേന്ദ്രത്തിനും സാമ്പത്തിക ധൂര്‍ത്ത് നടത്തുന്ന സംസ്ഥാന സര്‍ക്കാരിനും ഇടയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ദല്‍ഹിയില്‍ ആദരവ് നല്‍കുന്നതും കേരളത്തില്‍ വികസനം കൊണ്ടുവരുന്നതുമായ ഒരു ബദല്‍ നമുക്ക് ആവശ്യമാണ്. ദുഃഖകരമെന്നു പറയട്ടെ, ഇപ്പോള്‍, നമുക്ക് രണ്ടും ഇല്ല’, തരൂര്‍ കുറിച്ചു.

സംസ്ഥാനത്തെ തീരപ്രദേശങ്ങള്‍ ക്ഷയിക്കുകയാണ്. രാജ്യത്തിന്റെ ഭൂപ്രദേശങ്ങള്‍ വര്‍ഷം തോറും കടലെടുക്കുകയാണ്, എന്നിട്ടും തീരദേശ സംരക്ഷണത്തിനായി ‘യുദ്ധകാലടിസ്ഥാനത്തില്‍’ പാക്കേജ് ഒന്നും പ്രഖ്യാപിക്കാത്തത് കേന്ദ്രം കേരളത്തിന്റെ ഭൂമിശാസ്ത്രത്തെ നിസാരമായി കാണുന്നുവെന്നതിന്റെ സൂചനയാണ്. തീരദേശ സമൂഹത്തോടുള്ള ചിറ്റമ്മ നയം കേന്ദ്രം തുടരുകയാണെന്നും തരൂര്‍ പറഞ്ഞു.

Nirmala Sitharaman presents union budget

നിര്‍മല സീതാരാമന്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്നു Photo: SansadTV/.comകേന്ദ്ര ബഡ്ജറ്റില്‍ കേരളം പ്രതീക്ഷിച്ച അതിവേഗ റെയില്‍ പാതയും എയിംസും ഇത്തവണയും ഇടംപിടിക്കാത്തത് കേരളത്തിന് വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. കേരളം പ്രതീക്ഷിച്ചതൊന്നും നല്‍കിയില്ല. കേന്ദ്ര ബജറ്റില്‍ നിറഞ്ഞുനിന്നത് ടാക്സ് മാത്രമായിരുന്നു. മറ്റൊന്നുമുണ്ടായിരുന്നില്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

രാജ്യത്തിന്റെ താത്പര്യത്തേക്കാള്‍ വിദേശതാത്പര്യങ്ങളാണ് ബജറ്റില്‍ നിറഞ്ഞുനിന്നത്. യൂറോപ്യന്‍ യൂണിയന്റെയും യു.എസിന്റെയും താത്പര്യങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയാണ് ബജറ്റിലെ ടാക്സ് നിര്‍ദേശങ്ങളെന്ന് ബാലഗോപാല്‍ കുറ്റപ്പെടുത്തിയിരുന്നു.

കേരളത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ധാതു ഇടനാഴിയില്‍ ആശയങ്കയുള്ളതായി സംസ്ഥാന വ്യാവസായികമന്ത്രി പി. രാജീവ്, കോണ്‍ഗ്രസ് എം.പിയും ഐ.സി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍, കോണ്‍ഗ്രസ് എം.പി ഷാഫി പറമ്പില്‍ എന്നിവര്‍ പ്രതികരിച്ചിരുന്നു.

‘കേരളത്തിന് അതിവേഗം വേണ്ട, ആമയുടെ വേഗം മതി – ലെ കേന്ദ്രം,’ എന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. ഇത്തവണത്തെ ബഡ്ജറ്റില്‍ കേരളത്തിന് കിട്ടിയത് ആമ മുട്ടയാണെന്ന് സംസ്ഥാന സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാനും പരിഹസിച്ചിരുന്നു.

ബഡ്ജറ്റിനെ ‘സീറോ ബഡ്ജറ്റ്’ എന്നാണ് കോണ്‍ഗ്രസ് എം.പി ബെന്നി ബെഹ്നാന്‍ വിശേഷിപ്പിച്ചത്. ഇത്തവണത്തേത് കേരളത്തെ പൂര്‍ണമായും തഴഞ്ഞുകൊണ്ടുള്ള കേന്ദ്ര ബഡ്ജറ്റാണെന്ന് സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ പി.കെ. ശ്രീമതി കുറ്റപ്പെടുത്തുകയും ചെയ്തു. കേരളം ഇന്ത്യയിലല്ലേയെന്നും അവര്‍ ചോദ്യം ചെയ്തിരുന്നു.

Content Highlight: Shashi Tharoor criticizes union budget 2026

 

 

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍