അഞ്ച് ലോകകപ്പുകളുടെ മഹത്വമുള്ള ബ്രസീലിന് കീഴടക്കാന്‍ കഴിയാത്ത ഒരെയൊരു രാജ്യമേയുള്ളൂ, നോര്‍വെ. നാല് തവണ മുഖാമുഖം വന്നപ്പോള്‍ രണ്ട് ജയവും രണ്ട് സമനിലയും നോര്‍വെയുടെ പേരിലാണ്. ബ്രസീലിന് ഇന്നും ആദ്യ ജയത്തിനായുള്ള കാത്തിരിപ്പ്. സാംബയുടെ നെഞ്ചില്‍ മായാത്ത ഒരേയൊരു പാട്.
ഫുട്‌ബോള്‍ ഒരിക്കലും വെറും കളിയല്ല. അത് ചരിത്രത്തോടുള്ള പോരാട്ടമാണ്. ഓര്‍മകളുടെ വിചാരണയാണ്. വിശ്വാസത്തിന്റെയും ഭയത്തിന്റെയും ഏറ്റുമുട്ടലുമാണ്.
ന്യൂജേഴ്‌സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച ബ്രസീലും നോര്‍വെയും ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍, ഏറ്റവും കൗതുകകരമായ കഥയും അതുതന്നെയാണ്.
അഞ്ച് ലോകകപ്പുകളുടെ മഹത്വമുള്ള ബ്രസീലിന് കീഴടക്കാന്‍ കഴിയാത്ത ഒരേയൊരു രാജ്യമേയുള്ളൂ, നോര്‍വെ. നാല് തവണ മുഖാമുഖം വന്നപ്പോള്‍ രണ്ട് ജയവും രണ്ട് സമനിലയും നോര്‍വെയുടെ പേരിലാണ്. ബ്രസീലിന് ഇന്നും ആദ്യ ജയത്തിനായുള്ള കാത്തിരിപ്പ്. സാംബയുടെ നെഞ്ചില്‍ മായാത്ത ഒരേയൊരു പാട്.
ഈ ലോകകപ്പില്‍ അത്ര മികച്ചതായിരുന്നില്ല ബ്രസീലിന്റെ തുടക്കം. പക്ഷേ ഓരോ മത്സരവും പിന്നിടുമ്പോള്‍ അവര്‍ യഥാര്‍ത്ഥ താളത്തിലേക്ക് മടങ്ങിയെത്തി. പന്ത് കൈവശം വെക്കുന്നതിലെ ആത്മവിശ്വാസവും, മുന്നേറ്റത്തിലെ വേഗവും, പ്രതിരോധത്തിലെ അച്ചടക്കവും ക്രമേണ പൂര്‍ണതയിലേക്ക് നീങ്ങി. അതിന് പിന്നില്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയുടെ ശാന്തമായ സ്പര്‍ശമുണ്ട്. ആവേശത്തേക്കാള്‍ കണക്കുകൂട്ടലില്‍ വിശ്വസിക്കുന്ന പരിശീലകനാണ് അദ്ദേഹം. താരങ്ങളുടെ പ്രതിഭയെ ഒരു സംഗീതവിരുന്നു പോലെ ക്രമപ്പെടുത്താന്‍ അറിയുന്ന സംവിധായകന്‍.
എന്നാല്‍ നിര്‍ണായക മത്സരത്തിന് മുമ്പ് ബ്രസീലിന് ഒരു തിരിച്ചടിയുണ്ട്. മധ്യനിരയിലെ നിര്‍ണായക സാന്നിധ്യമായ ലൂക്കാസ് പക്വെറ്റ പരിക്കിനെ തുടര്‍ന്ന് നോര്‍വെക്കെതിരായ പോരാട്ടത്തിന് ഉണ്ടാകില്ല.
എന്നാല്‍ അതേസമയം പരിക്കില്‍ നിന്ന് മുക്തനാകുന്ന നെയ്മര്‍ വീണ്ടും ആദ്യ ഇലവനിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയേറെയാണ്. അനുഭവവും സര്‍ഗാത്മകതയും നിറഞ്ഞ നെയ്മറുടെ സാന്നിധ്യം ബ്രസീലിന്റെ ആക്രമണത്തിന് പുതിയ മാനങ്ങള്‍ നല്‍കും.
മറുവശത്ത് നോര്‍വെ. യൂറോപ്യന്‍ അച്ചടക്കത്തിന്റെ പ്രതീകം. ആക്രമണത്തിന് ഒരൊറ്റ മുഖം, എര്‍ലിങ് ഹാലണ്ട്. അവസരം വീണ് കിട്ടിയാല്‍ ഒരു നിമിഷം പോലും വൈകാത്ത വേട്ടക്കാരന്‍. അവനെ തടയുക ഒരു പ്രതിരോധത്തിനും അത്ര എളുപ്പമല്ല.
അതേസമയം ബ്രസീലിന്റെ മുന്നേറ്റം വിനീഷ്യസ് ജൂനിയറുടെ വേഗത്തില്‍ ശ്വാസമെടുക്കുന്നു. തുറസായ ഇടങ്ങള്‍ കണ്ടാല്‍ മിന്നല്‍ പോലെ പാഞ്ഞുകയറുന്ന അവന്‍ ആധുനിക ഫുട്‌ബോളിലെ ഏറ്റവും അപകടകാരികളായ ആക്രമണതാരങ്ങളില്‍ ഒരാളാണ്.
ഹാലണ്ടും വിനീഷ്യസും. രണ്ട് വ്യത്യസ്ത ശൈലികള്‍, ഒരേ ലക്ഷ്യം, ഗോള്‍,
ടാറ്റിക്‌സിന്റെ ഭാഷയില്‍ നോക്കുമ്പോള്‍ മത്സരം അതീവ കൗതുകകരമാണ്. ബ്രസീല്‍ പന്ത് കൂടുതല്‍ കൈവശം വെക്കാന്‍ ശ്രമിക്കും. മധ്യനിരയില്‍ കളിയുടെ വേഗം നിയന്ത്രിച്ച് എതിരാളിയുടെ പ്രതിരോധത്തെ വീതിയില്‍ വലിച്ചുനീട്ടി വിനീഷ്യസിനും കുന്‍ഹക്കുമെല്ലാം ഇടം സൃഷ്ടിക്കാനായിരിക്കും ആന്‍സലോട്ടിയുടെ പദ്ധതി.
നോര്‍വെയാകട്ടെ ക്ഷമയോടെ കാത്തിരിക്കും. പ്രതിരോധം ഉറപ്പിച്ച ശേഷം ഒരൊറ്റ നീളന്‍ പാസിലൂടെയോ അതിവേഗ കൗണ്ടര്‍ അറ്റാക്കിലൂടെയോ ഹാലണ്ടിലേക്ക് എത്തും. അവരുടെ ഫുട്‌ബോള്‍ മനോഹാരിതയേക്കാള്‍ കാര്യക്ഷമതയെ ആഘോഷിക്കുന്നു. ഈ മത്സരത്തിന് മുമ്പ് ഹാലണ്ടിന്റെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.
‘ഞങ്ങള്‍ ഒരുപാട് തയ്യാറെടുത്തു. പക്ഷേ ബ്രസീലിനെ പുറത്താക്കാനുള്ള സാധ്യത കുറവാണ്,’ എന്നായിരുന്നു വിലയിരുത്തല്‍. അത് ഭയത്തിന്റെ ഭാഷയല്ല, യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്ന ആത്മവിശ്വാസത്തിന്റെ ഭാഷയാണ്. കാരണം, ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ പേരുകള്‍ ജയിക്കില്ല. ജയിക്കുന്നത് നിമിഷങ്ങളാണ്. അതുകൊണ്ടാണ് ഈ പോരാട്ടം ചരിത്രവും വര്‍ത്തമാനവും തമ്മിലുള്ള സംഭാഷണമായി മാറുന്നത്.