കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയിലെ വനിതാപ്രാതിനിധ്യത്തില്‍ അതൃപ്തി വ്യക്തമാക്കി എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്.

കോണ്‍ഗ്രസ് പ്രഖ്യാപിച്ച 92 സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ വെറും ഒമ്പത് പേര്‍ മാത്രമാണ് വനിതകളെന്നും ലോക്‌സഭയിലേക്ക് ഒരു വനിതയെ മാത്രമാണ് പരിഗണിച്ചതെന്നും ഷമ ചൂണ്ടിക്കാണിക്കുന്നു.

രാഹുല്‍ ഗാന്ധിയെ അഭിസംബോധന ചെയ്തുകൊണ്ട് എക്‌സില്‍ കുറിച്ച പോസ്റ്റിലൂടെയാണ് ഷമ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിലെ സ്ത്രീകളെ രാഹുല്‍ ഗാന്ധി സഹായിക്കണമെന്നും ഷമ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

‘നിഷേധിക്കപ്പെട്ടു, എന്നാല്‍ പരാജയപ്പെടുത്താനാകില്ല. കേരളത്തിലെ കോണ്‍ഗ്രസുകാരായ വനിതകളെ സഹായിക്കാന്‍ ഞാന്‍ ഏറെ ബഹുമാനിക്കുന്ന എന്റെ നേതാവായ രാഹുല്‍ ഗാന്ധിയോട് ആദരപൂര്‍വം അഭ്യര്‍ത്ഥിക്കുകയാണ്.

92 ടിക്കറ്റുകളില്‍ 9 ടിക്കറ്റുകള്‍ മാത്രമാണ് സ്ത്രീകള്‍ക്ക് മാറ്റിവെച്ചത്. ലോക്‌സഭാ സീറ്റുകളില്‍ ഒരെണ്ണം മാത്രമാണ് സ്ത്രീകള്‍ക്കായി നല്‍കിയത്. ഒരു സ്ത്രീ കഴിവുള്ളവളാണെങ്കിലും സ്ഥിതി വളരെ മോശമാണ്. ഏറെ സങ്കടകരമാണ്’, ഷമ മുഹമ്മദ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

നേരത്തെ, കണ്ണൂരില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഷമ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കെ. സുധാകരന്റെ പിടിവാശിയും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും ശേഷം കോണ്‍ഗ്രസ് കണ്ണൂര്‍ സീറ്റ് ടി.ഒ മോഹനന് നല്‍കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഏറെ വൈകിയാണ് കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. ഈ പട്ടികയില്‍ ഒരു വനിത പോലും ഉള്‍പ്പെട്ടിട്ടില്ല.

Content Highlight: Shama Mohamed asks Rahul Gandhi to help women in Kerala