മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെയാണ് വി.സി നിയമനമെന്ന് വിശ്വസിക്കുന്ന യു.ഡി.എഫ് അണികളും വിസ്മയത്തിന്റെ ഇരകള്‍: എസ്.എഫ്.ഐ
Kerala News
മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെയാണ് വി.സി നിയമനമെന്ന് വിശ്വസിക്കുന്ന യു.ഡി.എഫ് അണികളും വിസ്മയത്തിന്റെ ഇരകള്‍: എസ്.എഫ്.ഐ
ആദര്‍ശ് എം.കെ.
Saturday, 27th June 2026, 8:20 pm

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ബി.ജെ.പി അനുകൂല സംഘടനാ നേതാവിനെ നിയമിച്ചത് ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എഫ്.ഐ.

സര്‍ക്കാര്‍ നല്‍കിയ പട്ടിക തള്ളിക്കൊണ്ട് നടത്തിയ ഈ നിയമനം വ്യക്തമായ അധികാര ദുര്‍വിനിയോഗമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ എം. ശിവപ്രസാദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

മുന്‍ വി.സി.യും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായ ബി. അശോകിന്റെയും മുഖ്യമന്ത്രിയുടെയും കൂടി നിര്‍ദേശമില്ലാതെ ചാന്‍സലര്‍ ഇത്തരമൊരു നിയമനം നടത്തില്ലെന്ന് ശിവപ്രസാദ് ആരോപിച്ചു.

വി.ഡി. സതീശന്റെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിച്ച അദ്ദേഹം, യു.ഡി.എഫ് അണികള്‍ ഈ നിയമനം ചാന്‍സലറുടെ മാത്രം തീരുമാനമാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ ‘സംഘപരിവാര്‍ വിസ്മയത്തിന്റെ’ ഇരകളാണെന്നും പരിഹസിച്ചു.

വ്യവസ്ഥാപിതമായ സര്‍ക്കാര്‍ നിര്‍ദേശം തള്ളിയ ചാന്‍സലറുടെ നടപടിക്കെതിരെ കോടതിയില്‍ പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണോ? യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്ന സംഘപരിവാര്‍വത്കരണത്തിനെതിരെ നട്ടെല്ല് വളയാതെ സംസാരിക്കാന്‍ മുഖ്യമന്ത്രിക്കോ ഏതെങ്കിലും മന്ത്രിമാര്‍ക്കോ ആര്‍ജ്ജവമുണ്ടോ? ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടികള്‍ക്കും, പ്രത്യേകിച്ച് കോണ്‍ഗ്രസിനും ലീഗിനും ഇതില്‍ രാഷ്ട്രീയ നിലപാടുണ്ടോ തുടങ്ങിയ ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെങ്കില്‍, സംഘപരിവാര്‍ ഗവര്‍ണര്‍ക്ക് പാദസേവ ചെയ്ത് അദ്ദേഹത്തിന്റെ ചരണങ്ങളില്‍ അഭയം പ്രാപിച്ച് ഭരിക്കാനാണ് തങ്ങള്‍ക്ക് ഇഷ്ടമെന്ന് തുറന്നു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്നംഗ പാനല്‍ പൂര്‍ണമായും തള്ളിക്കൊണ്ട് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഡോ. ടി. സജിതാ റാണിയെ നിയമിച്ചത്.

സീനിയോരിറ്റി പരിഗണിച്ചാണ് ഈ നിയമനമെന്നാണ് ലോക്ഭവന്റെ വിശദീകരണമെങ്കിലും, എം.ജി സര്‍വകലാശാലയ്ക്ക് പിന്നാലെ കാര്‍ഷിക സര്‍വകലാശാലയിലും സംഘപരിവാര്‍ ബന്ധമുള്ളയാളെ വി.സി ആയി നിയമിച്ചതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

മുന്‍ വി.സി ബി. അശോക് കാര്‍ഷിക വകുപ്പില്‍ നിന്നും മാറിയ ഒഴിവിലേക്ക് കൃഷിമന്ത്രി നല്‍കിയ ശുപാര്‍ശകള്‍ പൂര്‍ണമായും അവഗണിച്ചാണ് ഗവര്‍ണറുടെ ഈ നടപടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

പോരാട്ടം മാറ്റിവെച്ച് ഭരണം നുണയുന്നവരോട്:

സര്‍ക്കാര്‍ നല്‍കിയ പട്ടിക തള്ളിക്കൊണ്ട് കാര്‍ഷിക സര്‍വകലാശാലയില്‍ സംഘപരിവാര്‍ നേതാവ് ടി. സജിത റാണിയെ വി.സി ആയി നിയമിച്ച ചാന്‍സിലറുടെ നടപടി അധികാര ദുര്‍വിനിയോഗമാണ് എന്നതില്‍ സംശയമില്ല.

സ്ഥാനമോഴിഞ്ഞ മുന്‍ വി.സി. ബി. അശോക് എന്ന യു.ഡി.എഫിന്റെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും കൂടി നിര്‍ദേശമില്ലാതെ ഇങ്ങനെ ഒരു നിയമനം ചാന്‍സിലര്‍ നടത്തുമെന്ന് യു.ഡി.എഫ് അണികള്‍ വിശ്വസിക്കുന്നു എങ്കില്‍ നിങ്ങള്‍ ശ്രീ. വി.ഡി. സതീശന്റെ സംഘപരിവാര്‍ വിസ്മയത്തിന്റെ ഇരകളായി മാറിയിരിക്കുന്നു.

ചോദ്യം നിസാരമാണ്.

വ്യവസ്ഥാപിതമായ സര്‍ക്കാര്‍ നിര്‍ദേശം തള്ളിയ ചാന്‍സിലറുടെ നടപടിക്കെതിരെ കോടതിയില്‍ പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറുണ്ടൊ?

ഈ നടത്തുന്ന സംഘപരിവാര്‍വത്കരണത്തിനെതിരെ നട്ടെല്ല് വളയാതെ ആര്‍ജ്ജവത്തോടെ രണ്ടു വര്‍ത്തമാനം പറയാന്‍ ഭരണത്തില്‍ ഇരിക്കുന്ന ഏതെങ്കിലും മന്ത്രിക്കോ മുഖ്യമന്ത്രിക്കോ ആര്‍ജ്ജവം ഉണ്ടൊ?

ഗവണ്‍മെന്റിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ച് കോണ്‍ഗ്രസിനും ലീഗിനും ഇതിനെതിരെ രാഷ്ട്രീയ നിലപാടുണ്ടൊ?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെങ്കില്‍ സംഘപരിവാര്‍ ഗവര്‍ണര്‍ക്ക് പാദസേവ ചെയ്ത് അദ്ദേഹത്തിന്റെ ചരണങ്ങളില്‍ അഭയം പ്രാപിച്ചു ഭരിക്കാന്‍ ആണ് ഞങ്ങള്‍ക്കിഷ്ടമെന്ന് തുറന്നു പറയണം

 

Content highlight: SFI criticizes the appointment of the Agricultural University VC

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.