ടിക്ക് ടോക്ക് നിരോധനത്തില്‍ ഏപ്രില്‍ 24ന് തീരുമാനമെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതിയോട് സുപ്രീംകോടതി; നിരോധനം പിന്‍വലിക്കേണ്ടി വരും
national news
ടിക്ക് ടോക്ക് നിരോധനത്തില്‍ ഏപ്രില്‍ 24ന് തീരുമാനമെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതിയോട് സുപ്രീംകോടതി; നിരോധനം പിന്‍വലിക്കേണ്ടി വരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd April 2019, 1:15 pm

ന്യൂദല്‍ഹി: ടിക്ക് ടോക്ക് നിരോധനത്തിനെതിരെ കമ്പനി നല്‍കിയ ഹരജിയില്‍ ഏപ്രില്‍ 24നകം തീരുമാനമെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതിയ്ക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഉത്തരവ് പുറപ്പെടുവിച്ചില്ലെങ്കില്‍ ബുധനാഴ്ചയോടെ ആപ്പിനുള്ള സ്റ്റേ പിന്‍വലിക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

രഞ്ജന്‍ ഗൊഗോയ് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. മുതിര്‍ന്ന അഭിഭാഷകനായ അഭിഷേക് മനു സിങ്‌വിയാണ് ടിക്ക് ടോക്കിന് വേണ്ടി ഹാജരായത്.

അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഇടക്കാല ഉത്തരവിറക്കിയിരുന്നത്. ഇതിനെതിരെ ടിക്ക് ടോക്കിന്റെ മാതൃക കമ്പനിയായ ബൈടെഡന്‍സ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഉത്തരവ് പിന്‍വലിക്കാതിരുന്ന സുപ്രീംകോടതി  22ാം തിയ്യതിയിലേക്ക് മാറ്റിവെക്കുകയായിരുന്നു.