ഐഷ പോറ്റി എം.എല്‍.എക്കെതിരെ ആരോപണവുമായി സരിത
Kerala
ഐഷ പോറ്റി എം.എല്‍.എക്കെതിരെ ആരോപണവുമായി സരിത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st March 2014, 3:31 pm

[share]

[] പെരുമ്പാവൂര്‍: കൊട്ടാരക്കര എം.എല്‍.എ ഐഷ പോറ്റിക്കെതിരെ ആരോപണവുമായി സരിത എസ് നായര്‍ രംഗത്ത്.

ബിജു രാധാകൃഷന്റെ ആദ്യഭാര്യ രശ്മിയുടെ കൊലപാതകക്കേസില്‍ ഐഷ പോറ്റി എം.എല്‍.എ  ബിജുവിനെ സംരക്ഷിച്ചുവെന്ന് സരിത.

എം.എല്‍.എ ക്ക് പുറമെ അന്നത്തെ ഒരു പോലീസ് ഓഫീസറും കേസ് മൂടിവെക്കുന്നതില്‍ ഇരുവരെയും സഹായിച്ചു. ഇക്കാര്യം ബിജുവും അമ്മയും തന്നെയാണ് തന്നോട് പറഞ്ഞതെന്നും സരിത പറഞ്ഞു.

ബിജുവിന്റെ വീടിനടുത്താണ് ഇവരുടെയും വീട്. രശ്മി വധക്കേസില്‍ തന്നെയും കുടുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നതെന്നും സരിത പറഞ്ഞു.

എന്നാല്‍ ആരോപണത്തെ പൂര്‍ണ്ണമായും നിഷേധിച്ച് ഐഷ പോറ്റി എം.എല്‍.എ രംഗത്തെത്തി. ഈ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും യാഥാര്‍ത്ഥ്യം എന്താണെന്ന് അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു.

2006ല്‍ താന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ നടന്ന കൊലപാതകമാണെന്നാണ് പറഞ്ഞത്. എന്നാല്‍ താന്‍ ആ സമയത്ത് എം.എല്‍.എ ആയിരുന്നില്ലെന്നത് പോലും അറിയാതെയാണ് സരിത പറയുന്നത്.

വക്കീലായിരുന്നപ്പോള്‍ പോലും കൊലപാതകക്കേസ് സ്വീകരിക്കാത്തയാളാണ് താന്‍. പ്രസ്തുത ആരോപണം രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ്.

ബിജുവിനെയും കുടുംബത്തെയുംതനിക്ക് അറിയില്ലെന്നും അറിയുമെങ്കില്‍ അത് പറയാനുള്ള തന്റേടം തനിക്കുണ്ടെന്നും സരിതയെക്കൊണ്ട് പച്ചക്കള്ളം പറയിക്കുന്നതാരാണെന്ന് അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു.