ടീമിനാണ് മുന്‍ഗണന, നിങ്ങള്‍ സെഞ്ച്വറിയെക്കുറിച്ചല്ല ചിന്തിക്കേണ്ടത്; തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്‍
Cricket
ടീമിനാണ് മുന്‍ഗണന, നിങ്ങള്‍ സെഞ്ച്വറിയെക്കുറിച്ചല്ല ചിന്തിക്കേണ്ടത്; തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്‍
ശ്രീരാഗ് പാറക്കല്‍
Saturday, 14th March 2026, 11:16 pm

ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ സഞ്ജു ടീമില്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് സ്ഥാനമില്ല എന്ന് വ്യക്തമാക്കി. ടീമിനാണ് മുന്‍ഗണനയെന്നും തങ്ങളുടെ ശൈലി ടീമിന്റെ ആവശ്യത്തിനനുസരിച്ച് മാറ്റിയെടുത്തെന്നും സഞ്ജു പറഞ്ഞു. നിങ്ങള്‍ സെഞ്ച്വറിയെക്കുറിച്ചല്ല ചിന്തിക്കേണ്ടതെന്നും റണ്‍സ് നേടുന്ന പ്രോസസിലാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സഞ്ജു സാംസൺ

‘ടീമില്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് സ്ഥാനമില്ല എന്ന് വ്യക്തമായിരുന്നു, ടീമിനാണ് മുന്‍ഗണന. ഞങ്ങളുടെ ശൈലി ടീമിന്റെ ആവശ്യത്തിനനുസരിച്ച് മാറ്റിയെടുക്കുകയായിരുന്നു. വലിയ എഫേര്‍ട്ട് അതിനെടുത്തിരുന്നു.
ആളുകള്‍ പറയുന്നത് എനിക്ക് മൂന്ന് സെഞ്ച്വറികള്‍ നഷ്ടപ്പെട്ടെന്ന് പറയുന്നു…സത്യത്തില്‍ ഞാന്‍ മികച്ച സംഭാവനയാണ് നല്‍കിയത്. കളിക്കാന്‍ തുടങ്ങുന്ന സമയത്ത് നിങ്ങള്‍ സെഞ്ച്വറിയെക്കുറിച്ചല്ല ചിന്തിക്കേണ്ടത്. ഞാന്‍ റണ്‍സ് എടുക്കുന്ന പ്രോസസ് മാത്രമാണ് പിന്തുടര്‍ന്നത്. ടീമിന്റെ ആവശ്യത്തിനനുസരിച്ചാണ് എല്ലാം ചെയ്യുന്നത്,’ സഞ്ജു,’ സഞ്ജു സാംസണ്‍ ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പറഞ്ഞു.

അതേസമയം ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനമാണ് അഭിഷേക് ശര്‍മയും സഞ്ജു സാംസണും കാഴ്ചവെച്ചത്. അഭിഷേക് ശര്‍മ 21 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി മികവ് പുലര്‍ത്തി.

സഞ്ജു 46 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്. ഇരുവരും ചേര്‍ന്ന് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റില്‍ 98 റണ്‍സിന്റെ മിന്നും പാര്‍ട്ണര്‍ഷിപ്പാണ് നല്‍കിയത്. ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ആദ്യ വിക്കറ്റ് പാര്‍ടണര്‍ഷിപ്പാണിത്.

സെമിയടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.

ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സാണ് താരം നിന്ന് അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടിയിരുന്നു.

Content Highlight: Sanju Samson Talking About Personal Milestone

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ