ചെയ്‌സ് മാസ്റ്റര്‍ വാഴുന്ന ലിസ്റ്റില്‍ പുതിയ 'ഹീറോ'; സഞ്ജു ഇനി ഗംഭീറിനും സൂര്യയ്ക്കുമൊപ്പം
Cricket
ചെയ്‌സ് മാസ്റ്റര്‍ വാഴുന്ന ലിസ്റ്റില്‍ പുതിയ 'ഹീറോ'; സഞ്ജു ഇനി ഗംഭീറിനും സൂര്യയ്ക്കുമൊപ്പം
ശ്രീരാഗ് പാറക്കല്‍
Tuesday, 3rd March 2026, 9:46 am

ടി-20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സൂപ്പര്‍ 8 മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ 199 റണ്‍സ് നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിലാണ് ഇന്ത്യ സെമിയിലെത്തിയത്. 50 പന്തില്‍ നാല് സിക്സും 12 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 97* റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 194 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ താണ്ഡവം.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ടി-20 ലോകകപ്പ് ചെയ്‌സിങ്ങില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരങ്ങളുടെ ലിസറ്റിലെത്താനാണ് സഞ്ജുവിന് സാധിച്ചത്. ഈ നേട്ടത്തില്‍ ആറാം സ്ഥാനത്താണ് സഞ്ജു.

ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനുമൊപ്പമാണ് സഞ്ജു ലിസ്റ്റില്‍ സ്ഥാനം നേടിയത്. മൂവരും ഒരു അര്‍ധ സെഞ്ച്വറിയാണ് ചെയ്‌സിങ്ങില്‍ നേടിയത്. അതേസമയം റെക്കോഡില്‍ ഒന്നാം സ്ഥാനത്ത് വാഴുന്നത് ചെയ്‌സിങ് മാസ്റ്റര്‍ വിരാട് കോഹ്‌ലിയാണ്.

ഇന്ത്യയ്ക്ക് വേണ്ടി ടി-20 ലോകകപ്പ് ചെയ്‌സിങ്ങില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരം, എണ്ണം

വിരാട് കോഹ്‌ലി – 7

രോഹിത് ശര്‍മ – 6

കെ.എല്‍. രാഹുല്‍ – 2

ഗൗതം ഗംഭീര്‍ – 1

സൂര്യകുമാര്‍ യാദവ് – 1

സഞ്ജു സാംസണ്‍ – 1

അതേസമയം സെമി ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. മാര്‍ച്ച് അഞ്ചിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമിയില്‍ സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

 

Content Highlight: Sanju Samson In A Great Record List With Gautam Gambhir And Suryakumar Yadav

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ