ചരിത്രം തിരുത്തിക്കുറിച്ച് സഞ്ജു; മലയാളി കൊടുങ്കാറ്റില്‍ വീണത് ഓസീസ് ഇതിഹാസം
Cricket
ചരിത്രം തിരുത്തിക്കുറിച്ച് സഞ്ജു; മലയാളി കൊടുങ്കാറ്റില്‍ വീണത് ഓസീസ് ഇതിഹാസം
Sudev A
Tuesday, 5th May 2026, 10:55 pm

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി മലയാളി താരം സഞ്ജു സാംസണ്‍. ദല്‍ഹി ക്യാപ്പിറ്റല്‍സിസ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ചെന്നൈക്കായി സഞ്ജു തകര്‍ത്തടിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് നേരത്തെ മടങ്ങിയെങ്കിലും സഞ്ജു ചെന്നൈ ഇന്നിങ്സ് മുന്നോട്ട് നയിക്കുകയായിരുന്നു.

ഇന്നിങ്‌സില്‍ മൂന്ന് സിക്സറുകള്‍ നേടിയതോടെ ഐ.പി.എല്‍ ചരിത്രത്തിലെ സിക്സര്‍ വേട്ടക്കാരുടെ പട്ടികയിലും സഞ്ജു മുന്നേറ്റമുണ്ടാക്കി. ഈ പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് മുന്നേറാനാണ് സഞ്ജുവിന് സാധിച്ചത്.

234 സിക്സുകളായിരുന്നു സഞ്ജു മത്സരം തുടങ്ങുന്നതിന് മുമ്പ് ടൂര്‍ണമെന്റില്‍ നേടിയിരുന്നത്. രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകളുടെ ജേഴ്സിയില്‍ 189 ഇന്നിങ്സില്‍ കളിച്ചാണ് താരം ഇത്രയും സിക്സുകള്‍ അടിച്ച് കൂട്ടിയത്.

ഓസ്ട്രേലിയന്‍ ഇതിഹാസം ഡേവിഡ് വാര്‍ണറെ മറികടന്നാണ് സഞ്ജുവിന്റെ മുന്നേറ്റം. 184 ഇന്നിങ്‌സില്‍ കളിച്ച വാര്‍ണര്‍ 236 സിക്സുകള്‍ ആണ് നേടിയിട്ടുള്ളത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍
(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 141 – 357

രോഹിത് ശര്‍മ – 272 – 317

വിരാട് കോഹ്ലി – 268 – 306

എം.എസ്. ധോണി – 242 – 264

എ.ബി. ഡി വില്ലിയേഴ്‌സ് – 170 – 251

സഞ്ജു സാംസണ്‍ – 189 – 240*

ഡേവിഡ് വാര്‍ണര്‍ – 184 – 236

കെ.എല്‍. രാഹുല്‍ – 145 – 232

ആന്ദ്രേ റസല്‍ – 115 – 223

അതേസമയം മത്സരത്തില്‍ ദല്‍ഹിക്ക് വേണ്ടി സമീര്‍ റിസ്വിയും ട്രിസ്റ്റണ്‍ സ്റ്റബ്‌സുമാണ് മികച്ച പ്രകടനം നടത്തിയത്. റിസ്വി 24 പന്തില്‍ 40 റണ്‍സ് നേടിയാണ് തിളങ്ങിയത്. നാല് സിക്‌സുകളാണ് താരം സ്വന്തമാക്കിയത്. സ്റ്റബ്‌സ് 31 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സുകളും അടക്കം 38 റണ്‍സും സ്വന്തമാക്കി.

സി.എസ്.കെ ബൗളിങ്ങില്‍ നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റും ഗുര്‍ജ്നീത് സിങ്, ജെയ്മി ഓവര്‍ട്ടണ്‍, അകീല്‍ ഹൊസൈന്‍, മുകേഷ് ചൗദരി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: Sanju Samson Break David Warner Huge Record in IPL

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.