2014ല്‍ സഞ്ജു, 2018ല്‍ ഗില്‍; ഇത്തവണ വൈഭവോ മാഹ്‌ത്രെയോ?
Cricket
2014ല്‍ സഞ്ജു, 2018ല്‍ ഗില്‍; ഇത്തവണ വൈഭവോ മാഹ്‌ത്രെയോ?
ഫസീഹ പി.സി.
Friday, 16th January 2026, 3:37 pm

അണ്ടര്‍ 19 ലോകകപ്പ് സിംബാബ്‌വെയിലും നമീബിയയിലുമായി നടന്നുകൊണ്ടിരിക്കുകയാണ്. ഉദ്ഘാടന ദിവസമായ ജനുവരി 15ന് തന്നെ ഇന്ത്യന്‍ കൗമാരപട ആദ്യ മത്സരത്തിന് ഇറങ്ങിയിരുന്നു. യു.എസ്.എയായിരുന്നു ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍.

ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ചാണ് ഇന്ത്യ തങ്ങളുടെ പ്രയാണം ആരംഭിച്ചിരിക്കുന്നത്. മഴ രസം കൊല്ലിയായ മത്സരത്തില്‍ ഡി.എല്‍.എസ് മെത്തേഡിലൂടെ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.

ബുലവായോ യിലെ ക്വീന്‍സ് സ്റ്റേഡിയത്തിലെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യു.എസ്.എ 107 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. മഴ തടസപ്പെടുത്തിയതോടെ വിജയലക്ഷ്യം 96 ആക്കി കുറച്ചു. അത് നാല് വിക്കറ്റിന് മറികടന്നാണ് ടീമിന്റെ വിജയം.

ടീം ഇന്ത്യ- Photo: BCCI

മത്സരത്തില്‍ ജയിച്ചെങ്കിലും കൗമാര ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് കാണാന്‍ കൊതിച്ച താരങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം. എന്നാല്‍ ടൂര്‍ണമെന്റ് പുരോഗമിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ കാണാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

വൈഭവിന് പുറമെ, ഇന്ത്യന്‍ സംഘത്തില്‍ മിന്നും ബാറ്റിങ്ങുമായി ആരാധകര്‍ക്ക് വിരുന്നൊരുക്കാന്‍ കെല്‍പ്പുള്ള താരങ്ങളുണ്ട്. ക്യാപ്റ്റന്‍ ആയുഷ് മാഹ്‌ത്രെ, ഏഷ്യാ കപ്പില്‍ ഇരട്ട സെഞ്ച്വറി നേടിയ അഭിഗ്യാന്‍ കുണ്ഡു ഈ ലിസ്റ്റിലെ താരങ്ങളാണ്. ഇവര്‍ക്കൊപ്പം അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മികച്ച ബാറ്റിങ്ങുമായി കാലം നിറഞ്ഞ് കളിച്ച ഹൈദരാബാദി മലയാളി ആരോണ്‍ ജോര്‍ജുമുണ്ട്.

ഇന്ത്യന്‍ സംഘത്തില്‍ ഒരുപിടി വെടിക്കെട്ട് വീരന്മാരുള്ളതിനാല്‍ തന്നെ ആരാവും ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ സീനിയര്‍ താരങ്ങളില്‍ പലരും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ ലിസ്റ്റില്‍ തങ്ങളുടെ പേര് ചേര്‍ത്ത് വെച്ചിട്ടുണ്ട്. ശിഖര്‍ ധവാന്‍ മുതല്‍ നമ്മുടെ സഞ്ജു സാംസണ്‍ വരെ ഈ ലിസ്റ്റുണ്ട്.

Photo: BCCI/x.com

ഇവര്‍ക്കൊപ്പം മുഹമ്മദ് കൈഫ്, ചേതേശ്വര്‍ പുജാര, മായങ്ക് അഗര്‍വാള്‍, സര്‍ഫറാസ് ഖാന്‍, ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍ എന്നിവരുടെ പേരുകളും കാണാം. 2004ല്‍ ധവാന്‍ എടുത്ത 505 റണ്‍സാണ് ഇപ്പോഴും ഇന്ത്യക്കാരുടെ അണ്ടര്‍ 19 ലോകകപ്പിലെ ഉയര്‍ന്ന സ്‌കോര്‍.

നമ്മുടെ സഞ്ജുവാക്കട്ടെ 2014ലാണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്. സഞ്ജു സാംസണ്‍ വര്‍ഷം താരം 267 റണ്‍സാണ് ടൂര്‍ണമെന്റില്‍ സ്‌കോര്‍ ചെയ്തത്. ഈ വര്‍ഷം വൈഭവാണോ അതോ മലയാളിയായ ആരോണാണോ തന്റെ പേര് ചേര്‍ത്ത് വെക്കുക എന്ന് കാത്തിരുന്നത് കണ്ടേണ്ടി വരും.

2014 അണ്ടർ 19 ലോകകപ്പിൽ കളിക്കുന്ന സഞ്ജു സാംസൺ. Photo: Google.com

അണ്ടര്‍ 19 ലോകകപ്പില്‍ ഓരോ വര്‍ഷത്തെയും ഇന്ത്യന്‍ ടോപ് സ്‌കോറര്‍മാര്‍

(വര്‍ഷം – താരം – റണ്‍സ് എന്നീ ക്രമത്തില്‍)

1988 – മയില്‍വാഹനന്‍ സെന്തില്‍നാഥന്‍ – 149

1998 – മുഹമ്മദ് കൈഫ് – 251

2000 – രവനീത് റിക്കി – 340

2002 – മന്‍വീന്ദര്‍ ബിസ്ല – 284

2004 – ശിഖര്‍ ധവാന്‍ – 505

2006 – ചേതേശ്വര്‍ പുജാര – 349

2008 – തന്മയ് ശ്രീവാസ്തവ – 262

2010 – മായങ്ക് അഗര്‍വാള്‍ – 167

2012 – ഉന്മുക്ത് ചന്ദ് – 246

2014 – സഞ്ജു സാംസണ്‍ – 267

2016 – സര്‍ഫറാസ് ഖാന്‍ – 355

2018 – ശുഭ്മന്‍ ഗില്‍ – 372

2020 – യശസ്വി ജയ്സ്വാള്‍ – 400

2022 – അംഗ്രിഷ് രഘുവംശി – 278

2024 – ഉദയ് സഹറന്‍ – 397

Content Highlight: Sanju Samson in 2014, Shubhman Gill in 2018; who will be Indian top scorer in this  U19 World Cup, Vaibhav Suryavanshi or Ayush Mahtre ?

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി