2020മുതലുള്ള സഞ്ജുവിന്റെ 'വിന്നിങ് സ്ട്രീക്കിന്' വിരാമം; രാജസ്ഥാനെതിരെ രണ്ടക്കം പോലും കടന്നില്ല!
Cricket
2020മുതലുള്ള സഞ്ജുവിന്റെ 'വിന്നിങ് സ്ട്രീക്കിന്' വിരാമം; രാജസ്ഥാനെതിരെ രണ്ടക്കം പോലും കടന്നില്ല!
ശ്രീരാഗ് പാറക്കല്‍
Monday, 30th March 2026, 9:20 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍ തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപാരയിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. ക്യാപ്റ്റന്‍ പരാഗിന്റെ തീരുമാനം ശരിവെച്ചിറങ്ങിയ രാജസ്ഥാന്‍ ചെന്നൈക്ക് വമ്പന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സാണ് നേടിയത്.

സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും തമ്മിലുള്ള ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചാണ് രാജസ്ഥാന്‍ തുടങ്ങിയത്. രണ്ടാം ഓവറിനെത്തിയ നാന്ദ്രേ ബര്‍ഗറിന്റെ അവസാന പന്തില്‍ സ്‌ട്രൈക്ക് ചെയ്ത സഞ്ജുവിന്റെ വിക്കറ്റാണ് ചെന്നൈക്ക് ആദ്യം നഷ്ടമായത്. ഏഴ് പന്തില്‍ ആറ് റണ്‍സ് നേടി ക്ലീന്‍ ബൗള്‍ഡായാണ് സഞ്ജു രാജസ്ഥാന് മുന്നില്‍ തല താഴ്ത്തി മടങ്ങിയത്. രാജസ്ഥാനില്‍ നിന്ന് കൂടുമാറി ചെന്നൈയിലേക്കെത്തിയ ആദ്യ മത്സരത്തില്‍ സഞ്ജു ആരാധകരെയും നിരാശപ്പെടുത്തിയാണ് മടങ്ങിയത്.

ഇതോടെ സഞ്ജുവിന്റെ ഒരു തകര്‍പ്പന്‍ ട്രാക്ക് റെക്കോഡും അവസാനിച്ചിരിക്കുകയാണ്. 2020 മുതലുള്ള ഐ.പി.എല്ലിന്റെ ആദ്യ മത്സരങ്ങളില്‍ അര്‍ധസെഞ്ച്വറി നേടുന്ന സഞ്ജുവിന് ചെന്നൈയിലേക്ക് കൂടുമാറിയ ആദ്യ മത്സരത്തില്‍ രണ്ടക്കം പോലും കാണാന്‍ കഴിഞ്ഞില്ല എന്നതാണ് ആരാധകരെ നിരാശയിലാക്കുന്നത്.

2020 മുതല്‍ ഐ.പി.എല്ലിലെ സഞ്ജു സാംസണിന്റെ ആദ്യ മത്സരത്തിലെ സ്‌കോര്‍, എതിരാളി, വര്‍ഷം എന്ന ക്രമത്തില്‍

74 (32) – സണ്‍റൈസേഴ് ഹൈദരാബാദ് – 2020

119 (63) – പഞ്ചാബ് കിങ്‌സ് – 2021

55 (27) – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2022

55 (32) – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2023

82* (52) – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 2024

66 (37) – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2025

6 (7) – രാജസ്ഥാന്‍ റോയല്‍സ് – 2026

എന്നാല്‍ മത്സരത്തില്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് ക്രീസില്‍ നില്‍ക്കുമെന്ന് കരുതിയെങ്കിലും 11 പന്തില്‍ നിന്ന് ആറ് റണ്‍സ് നേടി ജോഫ്രാ ആര്‍ച്ചര്‍ താരത്തിന്റെ കുറ്റി തെറിപ്പിച്ചു. വൈകാതെ ഒരു റണ്‍സ് പോലും നേടാതെ അണ്ടര്‍ 19 ലോകകപ്പ് ചാമ്പ്യനായ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാഹ്‌ത്രെയെ ബര്‍ഗര്‍ പൂജ്യം റണ്‍സിന് കൂടാരം കയറ്റി.

സമ്മര്‍ദ ഘട്ടത്തില്‍ ഇറങ്ങിയ വിദേശ താരം മാറ്റ് ഷോര്‍ട്ടിന് രാജസ്ഥാന്റെ സന്ദീപ് ശര്‍മയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. രണ്ട് റണ്‍സിനാണ് താരത്തിന്റെ മടക്കം. സര്‍ഫറാസ് ഖാനെ 17 റണ്‍സിനും ശിവം ദുബെയെ ആറ് റണ്‍സിനും പറഞ്ഞയച്ച് രവീന്ദ്ര ജഡേജ തന്റെ ആദ്യ ഓവറില്‍ തന്നെ തീപ്പൊരി പാറിച്ചു. നിലവില്‍ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുന്നത് 19 പന്തില്‍ 20 റണ്‍സ് നേടിയ ജെയ്മി ഓവര്‍ട്ടണാണ്.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, സന്ദീപ് ശര്‍മ, രവി ബിഷ്ണോയ്, ബ്രിജേഷ് ശര്‍മ

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ആയുഷ് മാഹ്‌ത്രെ, മാത്യു ഷോര്‍ട്ട്, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ, ജെയ്മി ഓവര്‍ട്ടണ്‍, അന്‍ഷുല്‍ കാംബോജ്, മാറ്റ് ഹെന്റി, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്

Content Highlight: Sanju had scored 50+ scores in the IPL since 2020. But in 2026, Sanju lost this record in Chennai

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ