അവന്‍ പറയാതെ പറയുന്നു, നിന്നോട് ഞാന്‍ തോല്‍വി സമ്മതിക്കാം സിറാജ്! നിന്നോട് മാത്രം...
Sports News
അവന്‍ പറയാതെ പറയുന്നു, നിന്നോട് ഞാന്‍ തോല്‍വി സമ്മതിക്കാം സിറാജ്! നിന്നോട് മാത്രം...
സന്ദീപ് ദാസ്
Monday, 4th August 2025, 10:34 pm
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആറ്റ്കിന്‍സന്റെ സ്റ്റംപുകള്‍ ഇളകി! തോല്‍വിയുടെ വക്കില്‍നിന്ന് ഇന്ത്യ വിജയം തട്ടിപ്പറിച്ചെടുത്തു! അതിന് പിന്നില്‍ അവനായിരുന്നു! കാരിരുമ്പിന് സമാനമായ മനസ്സുള്ളവന്‍! സിംഹ ഹൃദയന്‍ എന്ന് വിളിക്കപ്പെട്ടവന്‍! ഒടുങ്ങാത്ത പോരാട്ടവീര്യമുള്ളവന്‍! മുഹമ്മദ് സിറാജ്!

”നിങ്ങള്‍ക്ക് നാടകീയത ഇഷ്ടമാണോ? എങ്കിലിത് കാണൂ! ക്രിസ് വോക്‌സ് ഓവലില്‍ ബാറ്റിങ്ങിനിറങ്ങുന്നു! ഇതാണ് യഥാര്‍ത്ഥ ഡ്രാമ…!”

കമന്ററി ബോക്‌സില്‍ രവി ശാസ്ത്രിയുടെ ഗംഭീരമായ സ്വരം മുഴങ്ങുമ്പോള്‍ ഇംഗ്ലണ്ടിന്റെ ഒമ്പതാം വിക്കറ്റ് വീണുകഴിഞ്ഞിരുന്നു. വിജയം 17 റണ്‍സ് അകലെയായിരുന്നു. ആ സമയത്താണ് ചുമലിന് പരിക്കേറ്റ വോക്സ് ഗ്രൗണ്ടിലെത്തിയത്!

വോക്‌സിന്റെ ഒരു കൈയ്യില്‍ ക്രിക്കറ്റ് ബാറ്റുണ്ടായിരുന്നു. മറ്റേ കൈ ജെഴ്‌സിയ്ക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു! ഇന്‍ഡോര്‍ നെറ്റ്‌സില്‍ ഒറ്റക്കൈ കൊണ്ട് ബാറ്റിങ്ങ് പരിശീലിച്ചിട്ടാണ് വോക്‌സ് എത്തിയത്! ആ ധീരത കണ്ട് ഇന്ത്യന്‍ കാണികള്‍ പോലും എഴുന്നേറ്റുനിന്ന് കൈയ്യടിക്കുകയായിരുന്നു.

വോക്‌സിന്റെ വരവ് ഇംഗ്ലണ്ടിന് വലിയ പ്രചോദനമായി. മറ്റേയറ്റത്ത് നിന്നിരുന്ന ആറ്റ്കിന്‍സണ്‍ ഒരു സിക്‌സര്‍ പറത്തി! കടുത്ത വേദന സഹിച്ച് വോക്‌സ് കുതിച്ചോടിയപ്പോള്‍ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇംഗ്ലണ്ടിന്റെ സ്‌കോര്‍ബോര്‍ഡ് ചലിച്ചുതുടങ്ങി!

ഇന്ത്യന്‍ താരങ്ങളിലേയ്ക്ക് ഭയം പടര്‍ന്നുകയറുന്നുണ്ടായിരുന്നു. വീണുകിട്ടിയ റണ്‍-ഔട്ട് അവസരത്തെ ധ്രുവ് ജുറെല്‍ ഉപയോഗപ്പെടുത്തിയില്ല. വോക്‌സിനെ സട്രൈക്കര്‍ എന്‍ഡില്‍ എത്തിക്കാതിരുന്ന ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ പലരും വിമര്‍ശിച്ചു തുടങ്ങിയിരുന്നു.

ഇന്ത്യന്‍ ആരാധകര്‍ സ്വയം ചോദിച്ചു-ആരാണ് നമ്മുടെ രക്ഷകന്‍!? ഒരുവശത്ത് ഒരു കൊടുങ്കാറ്റിലും ഉലയാത്ത വോക്‌സ്! മറുവശത്ത് താങ്ങാനാവാത്ത സമ്മര്‍ദം! ഭയാനകമായ ഈ അന്ധകാരത്തില്‍ ഇന്ത്യയ്ക്കുവേണ്ടി പ്രകാശം പരത്താന്‍ ആരുണ്ട്??

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആറ്റ്കിന്‍സന്റെ സ്റ്റംപുകള്‍ ഇളകി! തോല്‍വിയുടെ വക്കില്‍നിന്ന് ഇന്ത്യ വിജയം തട്ടിപ്പറിച്ചെടുത്തു!

അതിന് പിന്നില്‍ അവനായിരുന്നു! കാരിരുമ്പിന് സമാനമായ മനസ്സുള്ളവന്‍! സിംഹ ഹൃദയന്‍ എന്ന് വിളിക്കപ്പെട്ടവന്‍! ഒടുങ്ങാത്ത പോരാട്ടവീര്യമുള്ളവന്‍! മുഹമ്മദ് സിറാജ്!

ആയിരത്തിലേറെ പന്തുകളാണ് സിറാജ് ഈ സീരീസില്‍ എറിഞ്ഞത്. പക്ഷേ അവസാന സ്‌പെല്ലിലും അയാള്‍ 90 മൈല്‍ വേഗത ക്ലോക് ചെയ്യുന്നുണ്ടായിരുന്നു!

ക്രിക്കറ്റ് ലോകം അത്ഭുതപ്പെട്ടു-”സിറാജ് മനുഷ്യന്‍ തന്നെയാണോ!? അതോ ബോളിങ്ങ് മെഷീനോ?’

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിലെ മുപ്പത്തിയഞ്ചാം ഓവര്‍ ആര്‍ക്കെങ്കിലും മറക്കാനാവുമോ? ഫൈന്‍ ലെഗ് ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജ് ഹാരി ബ്രൂക്കിന്റെ ക്യാച്ച് കൈവിട്ടു!

അതോടെ ഇംഗ്ലിഷ് കാണികള്‍ സിറാജിന്റെ മുഖത്തുനോക്കി ആക്രോശിച്ചു. ചിലര്‍ സിറാജിന്റെ ജാള്യതയെ മൊബൈല്‍ ക്യാമറയിലൂടെ ഒപ്പിയെടുത്തു! 19 റണ്‍സില്‍ പുറത്താവേണ്ടിയിരുന്ന ബ്രൂക്ക് സെഞ്ച്വറി അടിക്കുകയും ചെയ്തു!

സിറാജ് അപമാനിക്കപ്പെട്ടിരുന്നു. ഒരു മനുഷ്യന് താങ്ങാന്‍ കഴിയാത്ത തരത്തിലുള്ള വലിയ അപമാനം. അവിടെനിന്നാണ് സിറാജ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്! സീറോയില്‍ നിന്ന് ഹീറോയിലേയ്ക്കുള്ള പരിണാമം. സിറാജ് എന്നും അങ്ങനെയായിരുന്നു. ഇതിനേക്കാള്‍ വലിയ അപമാനങ്ങളോട് പൊരുതി ജയിച്ചിട്ടാണ് അയാള്‍ ഇവിടം വരെയെത്തിയത്.

ഓട്ടോ ഡ്രൈവറായിരുന്ന മുഹമ്മദ് ഗൗസിന്റെ സന്താനമായിരുന്ന സിറാജ് കുട്ടിക്കാലത്ത് സ്ലിപ്പര്‍ ധരിച്ചാണ് ബോള്‍ ചെയ്തിരുന്നത്. കൂടെ കളിച്ചിരുന്ന കുട്ടികള്‍ തുറിച്ചുനോക്കുമ്പോള്‍ സിറാജ് അവരോട് പറയുമായിരുന്നു,

”എന്റെ മാതാപിതാക്കള്‍ പാവപ്പെട്ടവരാണ്. ക്രിക്കറ്റ് കളിയിലൂടെ എനിക്ക് ലഭിക്കുന്നത് 70 രൂപയുടെ ദിവസവരുമാനമാണ്. അങ്ങനെയുള്ള എനിക്ക് ബൂട്ട്‌സ് വാങ്ങാന്‍ സാധിക്കുമോ…?’

ആ സിറാജിനെയാണ് ഇംഗ്ലിഷുകാര്‍ പരിഹാസവാചകങ്ങളിലൂടെ തളര്‍ത്താന്‍ ശ്രമിച്ചത്! കടല്‍ നീന്തിക്കടന്നവന്‍ നദിയിലെ ജലം കണ്ട് ഭയക്കുമോ!?

19 വയസ്സുള്ളപ്പോള്‍ ഒരു ലോക്കല്‍ ക്ലബ്ബ് സിറാജിനെ സമീപിച്ചിരുന്നു. അവര്‍ അവനോട് പറഞ്ഞു,

”നീ ഞങ്ങള്‍ക്കുവേണ്ടി കളിക്കണം. ഞങ്ങള്‍ നിനക്ക് ജെഴ്‌സി വാങ്ങിച്ചുതരാം. നിന്റെ പഴയ സ്‌കൂട്ടറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറയ്ക്കാം. പകരം നിന്റെ കൈയ്യില്‍ ഒരു ക്രിക്കറ്റ് ബോള്‍ വെച്ചുതരും. നീ അതിനെ സ്വിങ് ചെയ്യിക്കണം…”

സിറാജ് എന്ന ടീനേജര്‍ നിഷ്‌കളങ്കമായി മറുപടി നല്‍കി,

”ടെന്നീസ് ബോളില്‍ മാത്രം കളിച്ച് പരിചയമുള്ള എനിക്ക് സ്വിങ് എന്താണെന്ന് അറിയില്ല. ഞാന്‍ പരമാവധി വേഗതയില്‍ എറിയാം. അത് മതിയാകുമോ…?’

അങ്ങനെ ആരംഭിച്ച സിറാജ് ഇന്ന് എണ്‍പത് ഓവര്‍ പഴക്കമുള്ള പന്തിനെപ്പോലും സ്വിങ് ചെയ്യിക്കുന്നു! ഇതല്ലേ ജീവിതവിജയം?

ക്രിസ് വോക്‌സ് പറയാതെ പറയുന്നുണ്ട്-,

”നിന്നോട് ഞാന്‍ തോല്‍വി സമ്മതിക്കാം സിറാജ്! നിന്നോട് മാത്രം…”

 

Content Highlight: Sandeep Das writes about Mohammed Siraj

 

സന്ദീപ് ദാസ്
എഴുത്തുകാരന്‍