ശബരിമല സ്വര്‍ണക്കൊള്ള; കുറ്റപത്രം വൈകുന്നതില്‍ എസ്.ഐ.ടിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
Kerala
ശബരിമല സ്വര്‍ണക്കൊള്ള; കുറ്റപത്രം വൈകുന്നതില്‍ എസ്.ഐ.ടിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
നിഷാന. വി.വി
Tuesday, 27th January 2026, 3:10 pm

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ എസ്.ഐ.ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

പ്രതികള്‍ക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നുവെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ ചോദിച്ചു.

തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും അതിനാല്‍ എഫ്. ഐ.ആര്‍ തന്നെ റദ്ദാക്കി ജാമ്യം നല്‍കി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ദ്വാരപാലക ശില്പം, കട്ടിളപ്പാളി കടത്ത് കേസുകളിലെ പ്രതി സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ബണ്ഡാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഈ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

പ്രതികള്‍ എല്ലാവരും അറസ്റ്റിലായി ഏറെകുറേ 90 ദിവസം ആകുന്നുവെന്നും കുറ്റപത്രം നല്‍കിയാല്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം നല്‍കുന്നത് തടയാനാവുമെന്നും കോടതി ചൂണ്ടികാട്ടി. അല്ലാത്ത പക്ഷം അന്വേഷണത്തില്‍ പൊതുജനങ്ങള്‍ക്ക് സംശയമുണ്ടാകുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം മുരാരി ബാബുവിന് ദ്വാരപാലക കേസിലും കട്ടിളപാളി കേസിലും ജാമ്യം ലഭിച്ചിരുന്നു കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത്, എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പില്‍ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍.

മുരാരി ബാബു അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ജാമ്യം അനുവദിച്ചത്.കൊല്ലം വിജിലന്‍സ് കോടതിയാണ് മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം നല്‍കിയത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. നേരത്തെ സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക കേസിലാണ് ജാമ്യം അനുവദിച്ചത്.

പോറ്റി അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തില്‍ കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ കട്ടിളപാളി കേസില്‍ പ്രതിയായതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലില്‍ തന്നെ തുടരും.

അതേസമയം കേസിലെ മറ്റു പ്രതികളായ എ. പത്മകുമാറിന്റെയും ഗോവര്‍ധന്റെയും ജാമ്യാപേക്ഷകള്‍ കോടതി തള്ളിയിരുന്നു. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ 14 ദിവസത്തെ റിമാന്‍ഡ് ഇന്ന് (വെള്ളി) അവസാനിക്കും. ജനുവരി 28ന് തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കും.

സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ എന്‍. വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയുംകഴിഞ്ഞ ദിവസംതള്ളിയിരുന്നു. 72 ദിവസമായി ജയിലില്‍ കഴിയുകയാണ് എന്നായിരുന്നു എന്‍. വാസുവിന്റെ വാദം.

Content Highlight: Sabarimala gold theft; High Court strongly criticizes SIT

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.