സഞ്ജുവല്ല, അവനാണ് ചെന്നൈയുടെ ഏറ്റവും വലിയ പോസറ്റീവ്; അഭിപ്രായവുമായി എസ്. ബദരീനാദ്
Cricket
സഞ്ജുവല്ല, അവനാണ് ചെന്നൈയുടെ ഏറ്റവും വലിയ പോസറ്റീവ്; അഭിപ്രായവുമായി എസ്. ബദരീനാദ്
ശ്രീരാഗ് പാറക്കല്‍
Sunday, 3rd May 2026, 2:05 pm

2026ലെ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും വലിയ പോസറ്റീവ് പേസര്‍ അന്‍ഷുല്‍ കാംബോജാണെന്ന് മുന്‍ ഇന്ത്യന്‍ താരം എസ്. ബദരീനാഥ്. ബൗളര്‍മാരാണ് ചെന്നൈക്ക് വേണ്ടി മത്സരങ്ങള്‍ ജയിപ്പിച്ചതെന്നും ബാറ്റര്‍മാര്‍ അവരുടെ ജോലി പൂര്‍ത്തിയാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അന്‍ഷുല്‍ കാംബോജ് പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും വിക്കറ്റുകള്‍ എടുക്കുന്നുവെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ബൗളര്‍മാരാണ് സി.എസ്.കെയ്ക്കായി കളി ജയിപ്പിച്ചത്. ബാറ്റര്‍മാര്‍ ജോലി പൂര്‍ത്തിയാക്കിയതേയുള്ളൂ. സാംസണ്‍ രണ്ട് സെഞ്ച്വറികള്‍ നേടിയിട്ടുണ്ടെങ്കിലും, അന്‍ഷുല്‍ കാംബോജ് സി.എസ്.കെയുടെ ഏറ്റവും വലിയ പോസിറ്റീവാണ്. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും അദ്ദേഹം വിക്കറ്റുകള്‍ എടുക്കുന്നു.

കാംബോജ് ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളറാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ആരും അത് വിശ്വസിക്കുമായിരുന്നില്ല. പക്ഷേ, ആഭ്യന്തര ക്രിക്കറ്റിലെ ബുദ്ധിമുട്ടുള്ള ഓവറുകള്‍ എറിഞ്ഞ പരിജയം അദ്ദേഹത്തിനുണ്ട്,’ എസ്. ബദരീനാഥ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

2026ലെ ഐ.പി.എല്‍ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 15.82 ശരാശരിയില്‍ 17 വിക്കറ്റുകള്‍ നേടിയ അന്‍ഷുലാണ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത്. ടൂര്‍ണമെന്റില്‍ ഇതുവരെ 20 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം മുംബൈയെ പരാജയപ്പെടുത്തിയപ്പോഴും ചെന്നൈക്ക് വേണ്ടി നിര്‍ണായക ബൗളിങ് പ്രകടനാണ് അന്‍ഷുല്‍ നടത്തിയത്. മൂന്ന് വിക്കറ്റുകളായിരുന്നു താരം നേടിയത്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടിക്ക് ഇറങ്ങിയ ചെന്നൈ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

വിജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയരാനും ചെന്നൈക്ക് സാധിച്ചു. എട്ട് പോയിന്റാണ് ചെന്നൈയുടെ പക്കലുള്ളത്. അതേസമയം തോല്‍വിയോടെ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തു.

Content Highlight: S Badrinath Talking About Anshul Kamboj And sanju Samson

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ