രോഹിതും റായിഡുവും മാത്രം; ഐ.പി.എല്ലില്‍ ഇവരെ വെല്ലാന്‍ മറ്റാരുമില്ല!
Cricket
രോഹിതും റായിഡുവും മാത്രം; ഐ.പി.എല്ലില്‍ ഇവരെ വെല്ലാന്‍ മറ്റാരുമില്ല!
ഫസീഹ പി.സി.
Wednesday, 18th March 2026, 10:32 pm

ലോകകപ്പ് ആവേശത്തിന് പിന്നാലെ ഐ.പി.എല്‍ ആരവങ്ങളിലേക്ക് കടക്കുകയാണ് ക്രിക്കറ്റ് ലോകം. മാര്‍ച്ച് 28മുതലാണ് 19ാം സീസണിന് തുടക്കമാകുന്നത്. ആദ്യ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍. സി. ബി) സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ആര്‍. സി. ബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.

ഈ മത്സരത്തിന് പിന്നാലെ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്ന പത്ത് ടീമുകള്‍ നേര്‍ക്കുനേര്‍ വരും. ഇവര്‍ക്കെല്ലാം കിരീടമെന്ന ഒറ്റ ലക്ഷ്യം മാത്രം. അതിനാല്‍ തന്നെ ഈ സീസണിലും വെടിക്കെട്ട് പ്രകടനങ്ങള്‍ക്ക് തന്നെയാകും ആരാധകര്‍ സാക്ഷിയാവുക.

രോഹിത് ശർമ ഐ.പി.എൽ ട്രോഫിയുമായി.Photo: CricketGully/x.com

പുതിയ സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഐ.പി.എല്‍ തന്നെയാണ് ആരാധകര്‍ക്കിടെയിലെ ചര്‍ച്ചാവിഷയം. ഈ ചര്‍ച്ചകളില്‍ സ്ഥാനം പിടിച്ച ഒന്നാണ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരങ്ങളുടെ ലിസ്റ്റ്. രണ്ട് താരങ്ങളാണ് ഈ ലിസ്റ്റിലുള്ളത്.. രോഹിത് ശര്‍മയും അമ്പാട്ടി റായിഡുവുമാണിത്.. ഇരുവര്‍ക്കും ആറ് വീതം കിരീടങ്ങളുണ്ട്.

രോഹിത് രണ്ട് ടീമുകള്‍ക്കൊപ്പമാണ് ഇത്രയും കിരീടം നേടിയത്. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന് ഒപ്പമായിരുന്നു താരത്തിന്റെ ആദ്യ കിരീടനേട്ടം. പിന്നീട് മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറിയ താരം അഞ്ച് ട്രോഫികള്‍ തന്റെ ഷെല്‍ഫിലെത്തിച്ചു. 2013, 2015, 2017, 2019, 2020 സീസണുകളിലായിരുന്നു കിരീടമുയര്‍ത്തിയത്. മുംബൈയുടെ ക്യാപ്റ്റനായാണ് താരത്തിന്റെ ഈ നേട്ടങ്ങള്‍.

അമ്പാട്ടി റായിഡു.

മുംബൈക്കൊപ്പവും ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പവും കളിച്ചാണ് റായിഡു തന്റെ ആറ് കിരീടങ്ങള്‍ സ്വന്തമാക്കിയത്. 2013, 2015, 2017 വര്‍ഷങ്ങളിലാണ് മുംബൈ കുപ്പായത്തില്‍ റായിഡു ചാമ്പ്യനായത്. പിന്നീട് 2018, 2021, 2023 സീസണില്‍ ചെന്നൈക്കൊപ്പം താരം വീണ്ടം ചാമ്പ്യന്‍പട്ടം സ്വന്തമാക്കി. ഈ നേട്ടത്തിന് പിന്നാലെ ക്രിക്കറ്റില്‍ നിന്ന് താരം വിരമിച്ചിരുന്നു.

എന്നാല്‍, രോഹിത് ഇപ്പോഴും ഐ.പി.എല്ലില്‍ സജീവമാണ്. അതിനാല്‍ തന്നെ താരത്തിന് വീണ്ടും ചാമ്പ്യനാകാനും കിരീടമുയര്‍ത്താനും അവസരമുണ്ട്.

Content Highlight: Rohit Sharma and Ambati Rayudu are the only players in IPL history to win 6 trophies each

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി