ഹര്‍ദിക് 102 പന്തില്‍ 16 തവണ, റിങ്കു 50 പന്തില്‍ 14! 31 പന്ത് നേരിട്ട രോഹിത് ആറ് തവണയും; ഒറ്റ സിക്‌സറില്‍ രണ്ടാമന്‍
T20 world cup
ഹര്‍ദിക് 102 പന്തില്‍ 16 തവണ, റിങ്കു 50 പന്തില്‍ 14! 31 പന്ത് നേരിട്ട രോഹിത് ആറ് തവണയും; ഒറ്റ സിക്‌സറില്‍ രണ്ടാമന്‍
ആദര്‍ശ് എം.കെ.
Thursday, 19th February 2026, 8:51 am

2026 ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

ഇന്ത്യ ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച നാല് മത്സരത്തില്‍ നാലിലും വിജയം സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

സൂപ്പര്‍ താരം ശിവം ദുബെയുടെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. 31 പന്തില്‍ 66 റണ്‍സ് നേടിയാണ് ദുബെ പുറത്തായത്. ആറ് സിക്‌സറും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇതില്‍ ഒരു സിക്‌സര്‍ പിറന്നത് അവസാന ഓവറിലെ ആദ്യ പന്തിലായിരുന്നു. രണ്ടാം പന്തില്‍ താരം ഔട്ടാവുകയും ചെയ്തു.

റിങ്കു സിങ്ങാണ് ശേഷം ക്രീസിലെത്തിയത്. മൂന്ന് പന്ത് നേരിട്ട താരം ഒരു സിക്‌സറടിച്ച് ആറ് റണ്‍സുമായി പുറത്താകാതെ നിന്നു.

ഈ സിക്‌സറിന് പിന്നാലെ ഒരു നേട്ടവും റിങ്കുവിനെ തേടിയെത്തി. അന്താരാഷ്ട്ര ടി-20യില്‍ അവസാന ഓവറില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം സിക്‌സര്‍ നേടുന്ന രണ്ടാമത് താരമെന്ന നേട്ടമാണ് റിങ്കു സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ സൂര്യയെ മറികടന്നുകൊണ്ടായിരുന്നു റിങ്കുവിന്റെ പ്രകടനം.

റിങ്കു സിങ്. Photo: BCCI

ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇതുവരെ അവസാന ഓവറുകളിലായി 50 പന്ത് നേരിട്ട താരം 14 സിക്‌സറുകളാണ് അടിച്ചെടുത്തത്.

102 പന്തില്‍ 16 സിക്‌സറുമായി ഹര്‍ദിക് പാണ്ഡ്യയാണ് പട്ടികയില്‍ ഒന്നാമത്.

20 ഓവറില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരം

(താരം – പന്ത് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

ഹര്‍ദിക് പാണ്ഡ്യ – 102 – 16

റിങ്കു സിങ് – 50 – 14*

സൂര്യകുമാര്‍ യാദവ് – 34 – 13

എം.എസ്. ധോണി – 132 -12

ദിനേഷ് കാര്‍ത്തിക് – 49 – 9

വിരാട് കോഹ്‌ലി – 58 – 8

അക്‌സര്‍ പട്ടേല്‍ – 71 – 7

രോഹിത് ശര്‍മ – 31 – 6

റിങ്കു സിങ്. Photo: BCCI

ഗ്രൂപ്പ് എ-യിലെ ഒന്നാം സ്ഥാനക്കാരായതോടെ സൂപ്പര്‍ 8ല്‍ ഗ്രൂപ്പ് വണ്ണിലാണ് ഇന്ത്യ ഇടം പിടിച്ചിരിക്കുന്നത്. സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വേ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ഫെബ്രുവരി 22നാണ് സൂപ്പര്‍ 8ല്‍ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നത്. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ പ്രോട്ടിയാസാണ് എതിരാളികള്‍.

ഇന്ത്യയുടെ സൂപ്പര്‍ 8 മത്സരങ്ങള്‍

ഫെബ്രുവരി 22 vs സൗത്ത് ആഫ്രിക്ക – ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

ഫെബ്രുവരി 26 vs സിംബാബ്‌വേ – എം.എ ചിദംബരം സ്റ്റേഡിയം, ചെന്നൈ

മാര്‍ച്ച് 1 vs വെസ്റ്റ് ഇന്‍ഡീസ് – ഈഡന്‍ ഗാര്‍ഡന്‍സ്, കൊല്‍ക്കത്ത

 

Content Highlight: Rinku Singh surpassed Suryakumar Yadav in most T20I sixes in 20th over

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.