ന്യൂദൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നും ബോംബ് നിർമാണ വീഡിയോകൾ അയച്ചെന്ന് റിപ്പോർട്ട്. 42 ബോംബ് നിർമാണ വീഡിയോകളാണ് അയച്ചത്. ഹൻസുള്ള എന്ന ആളാണ് ഭീകരസംഘത്തിലെ ഡോ. മുസമ്മിലിന് വീഡിയോകൾ അയച്ചത്.
എൻക്രിപ്റ്റഡായ രീതിയിൽ സുരക്ഷാമാർഗങ്ങൾ ഉപയോഗിച്ചാണ് വീഡിയോകൾ അയച്ചതെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ
ഇതുപയോഗിച്ചാണ് ബോംബ് നിർമിക്കാനായി ഇവർ പഠിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഹൻസുള്ള, നിസാർ, ഉകാസ എന്നിവർ മുസമ്മിലുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്നും എൻ.ഐ.എ കണ്ടെത്തിയെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഭീകരസംഘവുമായുള്ള ഇവരുടെ പങ്ക് എൻ.ഐ.എ പരിശോധിച്ചുവരികയാണ്.
സമീപ കാലത്ത് ഇന്ത്യയിൽ നടന്ന സമാനമായ ആക്രമണ ശ്രമങ്ങളിലും സ്ഫോടനങ്ങളിലും എൻ.ഐ.എയുടെ അന്വേഷണ പരിധിയിലാണ്.
ഇതുകൂടാതെ നേരത്തെ അൽ ഫലാഹ് സർവകലാശാലയിൽ പഠിച്ചിരുന്ന മിർസ ഷദാബ് ബെയിഗിന് സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്നും എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്.
ഉമർ നബിയുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത ആപുകളിലായി രഹസ്യ ഗ്രൂപ്പുകൾ ഉണ്ടായിരുന്നതായും അതിൽ ഏഴ് അംഗങ്ങൾ ഉള്ളതായും നേരത്തെ കണ്ടെത്തിയിരുന്നു. ഈ ഏഴ് അംഗങ്ങൾ ആരെല്ലാമാണെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനയും എൻ.ഐ.എ നടത്തുന്നുണ്ട്.
Content Highlight: Report: Bomb-making videos sent from abroad in connection with Red Fort blast