ന്യൂദൽഹി: ഇസ്രഈൽ പ്രധാനമന്തി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഡിസംബറിലെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചെന്ന് റിപ്പോർട്ട്.
നവംബർ 10 ന് നടന്ന ചെങ്കോട്ട സ്ഫോടനത്തെ തുടർന്നുള്ള സുരക്ഷാ കാരണങ്ങളാലാണ് സന്ദർശനം മാറ്റിവെച്ചതെന്ന് ഇസ്രഈൽ മാധ്യമമായ ഐ24 ന്യൂസ് റിപ്പോർട്ട് ചെയ്തതായി എൻ.ഐ.എ റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഭീകരതയ്ക്ക് ഒരിക്കലും പ്രതിരോധ ശേഷിയുള്ള രാഷ്ട്രങ്ങളുടെ മനോഭാവത്തെ തകർക്കാൻ കഴിയില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
സ്ഫോടനത്തിനിരയായവരുടെ കുടുംബങ്ങൾക്ക് തങ്ങൾ അനുശോചനമറിയിക്കുന്നെന്നും ഈ സാഹചര്യത്തിൽ ഇസ്രഈൽ ഇന്ത്യയിലെ ജനങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2018 ജനുവരി 14 മുതൽ 19 വരെ നീണ്ടുനിന്ന ആറുദിവസത്തെ ഇന്ത്യ സന്ദർശമായിരുന്നു നെതന്യാഹുവിന്റെ അവസാനത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം.
ഞാറായഴ്ച കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ മൂന്ന് ദിവസത്തെ ഇസ്രഈൽ സന്ദർശനം നടത്തിയിരുന്നു. നെതന്യാഹുവുമായും മറ്റ് പ്രധാന നേതാക്കളുമായും പീയുഷ് ഗോയൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്വതന്ത്ര വ്യാപാര കരാറിന്റെ നിബന്ധനകളിൽ ഒപ്പുവെച്ചതായി അദ്ദേഹം എക്സിൽ അറിയിച്ചിരുന്നു. രാജ്യവുമായി വ്യാപാരം,നിക്ഷേപം, സാങ്കേതിക സഹകരണം എന്നിവ വർധിപ്പിക്കുമെന്നും പീയുഷ് പറഞ്ഞു.
ഈ മാസം പത്തിനായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനമുണ്ടായത്. ഹ്യുണ്ടായ് ഐ 20 കാർ പൊട്ടിത്തെറിച്ചായിരുന്നു അപകടം.