വെസ്റ്റ് ബാങ്ക്: ഫലസ്തീന്റെ ഭാഗമായ വെസ്റ്റ് ബാങ്കില്‍ തുടര്‍ച്ചയായി നടക്കുന്നത് കനത്ത ആക്രമണമെന്ന് യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് (UNRWA) തലവന്‍ ഫിലിപ്പ് ലസാരിനി.
റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിശബ്ദ യുദ്ധമാണ് വെസ്റ്റ് ബാങ്കില്‍ നടക്കുന്നത്. 2023 ഒക്ടോബര്‍ മുതല്‍ പതിനായിരത്തിലധികം ഫലസ്തീനികളാണ് വെസ്റ്റ് ബാങ്കില്‍ മാത്രം കൊല്ലപ്പെട്ടത്. ഇതില്‍ നാലിലൊന്നും കുട്ടികളാണെന്നും ലസാരിനി ചൂണ്ടിക്കാണിച്ചു.
ആഗോള ശ്രദ്ധ ഗസയില്‍ എത്തുന്നുണ്ടെങ്കിലും വെസ്റ്റ് ബാങ്കില്‍ മാനുഷിക നിയമങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് നടക്കുന്നത്. വെസ്റ്റ് ബാങ്കിന്റെ അവസ്ഥ നിരന്തരം അവഗണിക്കപ്പെടുകയാണെന്നും അക്കാര്യം സാമാന്യവത്കരിക്കപ്പെട്ടെന്നും ലസാരിനി എക്‌സിലൂടെ പ്രതികരിച്ചു.
ഇസ്രഈല്‍ തുടര്‍ച്ചയായി ആക്രമിക്കുകയാണ്. ഫലസ്തീന്‍ ജനതയെ നിരന്തരം ഭീഷണിപ്പെടുത്തുകയും അവരുടെ ഉപജീവന മാര്‍ഗങ്ങളെ തകര്‍ക്കുകയും ചെയ്ത് അരാജകത്വം തുടരുകയാണ്.
1967ന് ശേഷമുള്ള ഏറ്റവും വലിയ കുടിയിറക്കമായ ഇസ്രഈലിന്റെ ‘അയണ്‍ വാള്‍’ ഓപ്പറേഷന്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ പതിനായിരങ്ങളാണ് ആട്ടിയോടിക്കപ്പെട്ടത്. ഇവര്‍ തിരിച്ചുവരാതിരിക്കാനായി വീടുകള്‍ പൊളിച്ചുമാറ്റുകയാണ്. ഇവര്‍ക്കുള്ള സഹായവുമായി UNRWA പ്രവര്‍ത്തനം തുടരുന്നുണ്ടെന്നും ലസാരിനി എക്‌സ് കുറിപ്പില്‍ വിശദീകരിച്ചു.
വെസ്റ്റ് ബാങ്കിനോടുള്ള കടുത്ത അവഗണന അധികം വൈകുന്നതിന് മുമ്പ് തന്നെ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
The underreported silent war: record levels of violence in the occupied West Bank since October 2023. More than 1,000 Palestinians — almost a quarter of them children — have been killed.
Attacks by Israeli settlers continue unabated, with Palestinian communities being constantly…
അതേസമയം, ഗസയില്‍ ഇസ്രഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിരന്തരം ലംഘിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നു.
കഴിഞ്ഞദിവസം ഖാന്‍ യൂനുസിന്റെ വടക്ക് പടിഞ്ഞാറുള്ള അല്‍ മവാസിയിലും ഗസ സിറ്റിയിലും റഫാ അതിര്‍ത്തിയിലും ഇസ്രഈല്‍ നടത്തിയ ആക്രണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ആറ് പേര്‍ കുട്ടികളാണ്. അല്‍മവാസിയില്‍ മാത്രം മൂന്ന് കുട്ടികളുള്‍പ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച ഹമാസ് റഫയിലെ തുരങ്കം തകര്‍ത്തതായി ആരോപിച്ചാണ് ഇസ്രഈല്‍ വ്യോമാക്രമണം നടത്തിയത്.
യു.എസ് മുന്നോട്ട് വെച്ച 20 പോയിന്റ് കരാര്‍ നിലവില്‍ വന്നിട്ടും ഇസ്രഈല്‍ ദിവസേന ആക്രമണം നടത്തി ഫലസ്തീനികളെ കൊലപ്പെടുത്തുന്നത് തുടരുകയാണ്.
2025 ഒക്ടോബര് പത്ത് മുതല്‍ 2026 ജനുവരി 31 വരെ നിരവധി ആക്രമണങ്ങളിലൂടെ ഇസ്രഈല്‍ 1450 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഗസയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ ആക്രമണങ്ങളിലായി 524 ഫലസ്തീനികളാണ് ഇക്കാലയളവില്‍ മാത്രം കൊല്ലപ്പെട്ടത്.
487 തവണ സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യം വെച്ച് വെടിയുതിര്‍ത്തു. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രഈല്‍ സൈന്യം പിന്മാറുമെന്ന് അറിയിച്ച അതിര്‍ത്തിയായ യെല്ലോ ലൈനിന് അപ്പുറത്തുള്ള ജനവാസ കേന്ദ്രങ്ങള്‍ ആക്രമിക്കുകയും 679 തവണ ഗസയില്‍ ബോംബാക്രമണം നടത്തുകയും ചെയ്തു.
211 തവണ ആക്രമണം നടത്തി ഫലസ്തീനികളുടെ സ്വത്തുവകകള്‍ക്ക് തകര്‍ക്കുകയും 50ലേറെ ഫലസ്തീന്‍ പൗരന്മാരെ ഇസ്രഈല്‍ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ, റഫാ അതിര്‍ത്തി താത്ക്കാലികമായി തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് റഫ അതിര്‍ത്തി തുറക്കുന്നത്. തിങ്കളാഴ്ച അതിര്‍ത്തി തുറക്കുമെന്നും ഇതോടെ ഗസയിലേക്കുള്‍പ്പെടെ സഹായങ്ങളെത്തിക്കാന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Content Highlight: The underreported silent war: record levels of violence in the occupied West Bank says UNWRA chief Philippe Lazzarini