200 കോടിയുടെ സ്വത്ത് സത്യാവാങ്മൂലത്തില്‍ മറച്ചുവെച്ചു; രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് കോണ്‍ഗ്രസ്
Kerala
200 കോടിയുടെ സ്വത്ത് സത്യാവാങ്മൂലത്തില്‍ മറച്ചുവെച്ചു; രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് കോണ്‍ഗ്രസ്
അനിത സി
Monday, 23rd March 2026, 4:18 pm

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നേമം നിയമസഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നല്‍കിയ സത്യവാങ്മൂലത്തില്‍ 200 കോടിയുടെ സ്വത്ത് മറച്ചുവെച്ചെന്നാണ് ആരോപണം. രാജീവിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും അയോഗ്യനാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ബംഗളൂരുവിലെ കോറമംഗല മൂന്നാം ബ്ലോക്കിലുള്ള 49,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വസതി സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് തെളിവുകള്‍ സഹിതം സോഷ്യല്‍മീഡിയയിലൂടെയാണ് പാര്‍ട്ടി ആരോപിച്ചിരിക്കുന്നത്. ഫേസ്ബുക്കിലെ ഔദ്യോഗിക കോണ്‍ഗ്രസ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

1.07 ഏക്കര്‍ സ്ഥലത്ത് നില്‍ക്കുന്ന ഈ സ്വത്തിന്റെ ന്യായമായ കണക്കനുസരിച്ച്, ഭൂമിയുടെ മൂല്യം മാത്രം ഏകദേശം 200 കോടി രൂപയോളമാണെന്നും പുറത്തുവിട്ട കണക്കില്‍ പറയുന്നു.

രാജീവ് ചന്ദ്രേശഖര്‍ നികുതിയായി മാത്രം ബെംഗളൂരു സൗത്ത് സിറ്റി കോര്‍പ്പറേഷനില്‍ 5 ലക്ഷം രൂപയടച്ചതിന്റെ രസീതിന്റെ കോപ്പിയാണ് പുറത്തുവന്നിരിക്കുന്നത്.

കോടീശ്വരനായ ബിസിനസുകാരനായിരുന്നിട്ടും രാജീവ് ചന്ദ്രശേഖറിന്റെ സ്വന്തം പേരില്‍ വീടോ സ്വത്തോ കാറോ ഇല്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

ജനപ്രാതിനിധ്യ നിയമപ്രകാരം ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കണമെന്നും കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഈ ആരോപണം അംഗീകരിച്ച് രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കിയാല്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ എന്‍.ഡി.എയ്ക്കത് വലിയ തിരിച്ചടിയാകും. നേരത്തെ വോട്ടര്‍പട്ടികയിലില്ലാത്തവരെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചും എന്‍.ഡി.എ വെട്ടിലായിരുന്നു.

സഖ്യ പാര്‍ട്ടിയായ ടിന്റി-20 സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച സെലിബ്രിറ്റികളായ ലക്ഷ്മി പ്രിയ, വീണ നായര്‍ തുടങ്ങിയവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ പിന്മാറേണ്ടി വന്നിരുന്നു.

Content Highlight: Rajiv Chandrasekhar hid assets worth Rs 200 crore in affidavit; Congress demands disqualification

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.