'ഇന്‍ഫ്‌ളേഷന്‍ മാന്‍ മോദി വീണ്ടും ആക്രമിച്ചിരിക്കുന്നു': ഇന്ധന വിലയില്‍ വിമര്‍ശനവുമായി രാഹുല്‍
India
'ഇന്‍ഫ്‌ളേഷന്‍ മാന്‍ മോദി വീണ്ടും ആക്രമിച്ചിരിക്കുന്നു': ഇന്ധന വിലയില്‍ വിമര്‍ശനവുമായി രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th May 2026, 2:02 pm

ന്യൂദല്‍ഹി: പെട്രോള്‍ – ഡീസല്‍ വില വര്‍ധനവിന് പിറകെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയെ ഇന്‍ഫ്‌ളേഷന്‍ മാന്‍ എന്ന് വിളിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.

‘ഇന്‍ഫ്‌ളേഷന്‍ മാന്‍ മോദി വീണ്ടും ആക്രമിച്ചിരിക്കുന്നു. പെട്രോള്‍ – ഡീസല്‍ വിലകള്‍ ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ പോക്കറ്റുകള്‍ രഹസ്യമായി കീറുകയാണ്,’ രാഹുല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ഈ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഞാന്‍ മാസങ്ങളായി സംസാരിക്കുന്നു. പക്ഷേ മോദി ജി പതിവുപോലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിന് പിറകെ പെട്രോള്‍- ഡീസല്‍ വില എട്ട് രൂപ ഇതുവരെ വര്‍ധിപ്പിച്ചു,’ രാഹുല്‍ കുറിച്ചു.

‘ഇത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍ഫ്‌ളേഷന്‍ മാനായ മോദിയുടെ പ്രവൃത്തിയാണിത്. തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങള്‍ തരും. മറ്റുള്ള സമയത്ത് ജനത്തിന്റെ പോക്കറ്റ് കീറും,’ രാഹുലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.

ഇന്ന് രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 2.61 രൂപയും ഡീസല്‍ ലിറ്ററിന് 2.71 രൂപയും വര്‍ധിച്ചിരുന്നു. കഴിഞ്ഞ 11 ദിവസത്തിനിടെ ഇത് നാലാം തവണയാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്.

മെയ് 15, 19, 23 തീയതികളിലാണ് ഇതിന് മുമ്പായി ഇന്ധന വില വര്‍ധിപ്പിച്ചത്. ആകെ ഏഴ് രൂപയിലധികമാണ് കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോള്‍ ഡീസല്‍ വിലകളിലുണ്ടായ വര്‍ധനവ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിന് പിറകെയാണ് രാജ്യത്ത് ഇപ്പോള്‍ തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇന്ധന വിലവര്‍ധനവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്ര സര്‍ക്കാരിനെ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ശനിയാഴ്ചയിലെ വിലവര്‍ധനവിന് പിറകെയായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം.

ഭരണകക്ഷി ജനങ്ങളുടെ സമ്പാദ്യം മുഴുവന്‍ ഗഡുക്കളായി ഊറ്റുകയാണെന്നും കേന്ദ്ര നികുതികളിലൂടെ സര്‍ക്കാര്‍ വന്‍ തോതില്‍ വരുമാനമുണ്ടാക്കുകയാണെന്നും അന്ന് ഖാര്‍ഗെ പറഞ്ഞിരുന്നു. പെട്രൊളില്‍ നിന്നും ഡീസലില്‍ നിന്നും കേന്ദ്രത്തിന് നികുതി വഴി പ്രതിദിനം 1000 കോടി രൂപ ലഭിക്കുന്നുണ്ടെന്നും എന്നിട്ടും കേന്ദ്രത്തിന്റെ വിശപ്പ് മാറുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.

പെട്രോള്‍ വില ഇപ്പോള്‍ 100 രൂപ കവിഞ്ഞു. ഇത്തവണ പൊതുജനങ്ങളുടെ വരുമാനം തവണകളായിട്ടാണ് കൊള്ളയടിക്കുന്നത്! പെട്രോള്‍-ഡീസലിന് പ്രതിദിനം 1000 കോടി രൂപയുടെ കേന്ദ്ര നികുതി ചുമത്തിയിട്ടും ബി.ജെ.പിയുടെ ആര്‍ത്തി അടങ്ങുന്നില്ല. അന്താരാഷ്ട്ര തലത്തില്‍ വിലയിടിഞ്ഞപ്പോള്‍ അവര്‍ അതിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയില്ല. പകരം അതവര്‍ കൊള്ളയടിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ ഇലക്ഷനെകുറിച്ച് സംസാരിച്ചു. എന്നാല്‍ ഇലക്ഷന് ശേഷം ത്യാഗം ചെയ്യാന്‍ പ്രസംഗിക്കുകയാണ്,’ എന്നും ഖാര്‍ഗെ വിമര്‍ശനമുന്നയിച്ചിരുന്നു.

 

Content Highlight: ‘Inflation man Modi attacks again’; Rahul Gandhi on fuel price hike