ഇസ്രഈല്‍ അനുകൂല ഗ്രൂപ്പ് രാക്ഷസരെന്ന പരാമര്‍ശം; മംദാനി മാപ്പ് പറയണമെന്ന് ജൂത മതമേലധ്യക്ഷന്‍മാര്‍
World News
ഇസ്രഈല്‍ അനുകൂല ഗ്രൂപ്പ് രാക്ഷസരെന്ന പരാമര്‍ശം; മംദാനി മാപ്പ് പറയണമെന്ന് ജൂത മതമേലധ്യക്ഷന്‍മാര്‍
ആദര്‍ശ് എം.കെ.
Saturday, 27th June 2026, 6:37 pm

ന്യൂയോര്‍ക്ക്: ഇസ്രഈല്‍ അനുകൂല ലോബിയിങ് ഗ്രൂപ്പായ ഐപാക്കിനെ (AIPAC – അമേരിക്കന്‍ ഇസ്രഈല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി) ‘രാക്ഷസന്മാര്‍’ എന്ന് വിശേഷിപ്പിച്ച ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്റാന്‍ മംദാനിക്കെതിരെ യു.എസില്‍ വ്യാപക പ്രതിഷേധം.

മംദാനി തന്റെ പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലുടനീളമുള്ള 700ലധികം റബ്ബിമാരും (ജൂത മതമേലധ്യക്ഷന്‍മാര്‍) കാന്റര്‍മാരും ഒപ്പിട്ട തുറന്ന കത്ത് വെള്ളിയാഴ്ച പുറത്തിറക്കി.

മംദാനിയുടെ വാക്കുകള്‍ യഹൂദ വിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കത്തില്‍ ആരോപിക്കുന്നു.

ജൂണ്‍ 18ന് ഡെമോക്രാറ്റിക് സെനറ്റര്‍ ബേര്‍ണി സാന്‍ഡേഴ്‌സിനൊപ്പം നടന്ന ഒരു റാലിയിലാണ് സോഹ്റാന്‍ മംദാനി ഈ പരാമര്‍ശം നടത്തിയത്.

ഐപാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കാനാണെന്നും, സ്വന്തം രാഷ്ട്രീയ അധികാരം നിലനിര്‍ത്താന്‍ അവര്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ഡാര്‍ക്ക് മണി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സമാധാന അന്തരീക്ഷം തകര്‍ത്ത് അക്രമം നിറഞ്ഞ ഒരു സ്റ്റാറ്റസ് ക്വോ നിലനിര്‍ത്താനാണ് ഈ ഭീമമായ ഫണ്ടിങ് ഉപയോഗിക്കുന്നതെന്നും ഇതിനെയാണ് താന്‍ ‘രാക്ഷസന്മാര്‍’ എന്ന് വിശേഷിപ്പിച്ചതെന്നും മംദാനി വ്യക്തമാക്കിയിരുന്നു.

‘ദി ജൂയിഷ് മെജോറിറ്റി’ (The Jewish Majority) എന്ന പുതിയ സംഘടനയുടെ നേതൃത്വത്തിലാണ് മംദാനിക്കെതിരെയുള്ള പ്രതിഷേധം സംഘടിപ്പിച്ചത്.

ഒരു മേയര്‍ എന്ന നിലയില്‍ അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കാത്തതും അപകടകരവുമാണ് ഈ വാക്കുകളെന്ന് റബ്ബിമാര്‍ ആരോപിച്ചു.

ഇത്തരം പ്രസ്താവനകള്‍ യഹൂദ വിരുദ്ധത വര്‍ധിപ്പിക്കും. യഹൂദരുടെ പണത്തെയും രഹസ്യ അധികാരത്തെയും കുറിച്ചുള്ള പഴയകാല വംശീയ കഥകളെയും മുന്‍വിധികളെയും ഓര്‍മിപ്പിക്കുന്നതാണ് ഈ വാക്കുകള്‍ എന്ന് അവര്‍ ആരോപിച്ചു.

വിവാദങ്ങള്‍ ശക്തമായിട്ടും തന്റെ പ്രസ്താവന തിരുത്താന്‍ മംദാനി തയ്യാറായിട്ടില്ല. തന്റെ വാക്കുകള്‍ ഒരു ദാര്‍ശനിക പശ്ചാത്തലത്തിലുള്ളതാണെന്ന് അദ്ദേഹം വിശദീകരിച്ചു.

‘പഴയ ലോകം മരിക്കുന്നു, പുതിയ ലോകം പിറക്കാന്‍ പാടുപെടുന്നു. ഇപ്പോള്‍ രാക്ഷസന്മാരുടെ സമയമാണ്,’ എന്ന പ്രശസ്ത ഇറ്റാലിയന്‍ മാര്‍ക്‌സിസ്റ്റ് തത്ത്വചിന്തകനായ അന്റോണിയോ ഗ്രാംഷിയുടെ ഈ വരികളാണ് താന്‍ ഉദ്ധരിച്ചതെന്ന് മംദാനി വ്യക്തമാക്കി.

പുതിയൊരു ലോകത്തിന്റെ പിറവിയെയും സമാധാന ശ്രമങ്ങളെയും തടയുന്ന എല്ലാവരെയുമാണ് താന്‍ രാക്ഷസന്മാര്‍ എന്ന് വിളിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഫലസ്തീനില്‍ നിരപരാധികളായ കുട്ടികള്‍ കൊല്ലപ്പെടുന്ന നിലവിലെ സാഹചര്യം മാറ്റമില്ലാതെ തുടരാന്‍ ശ്രമിക്കുന്ന സംഘടനയാണ് ഐപാക്ക് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്കിലെ ഡെമോക്രാറ്റിക് പ്രൈമറികളില്‍ മംദാനി പിന്തുണച്ച മൂന്ന് സ്ഥാനാര്‍ത്ഥികളായ ബ്രാഡ് ലാന്‍ഡര്‍, ക്ലെയര്‍ വാല്‍ഡെസ്, ഡാരിയലിസ ആവില ഷെവലിയര്‍ എന്നിവര്‍ മികച്ച വിജയം നേടിയതിന് പിന്നാലെയാണ് ഈ വിവാദം കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം നേടുന്നത്. ഇസ്രഈല്‍ നയങ്ങളെ ശക്തമായി വിമര്‍ശിക്കുന്നവരാണ് ഈ സ്ഥാനാര്‍ത്ഥികള്‍.

ഈ തെരഞ്ഞെടുപ്പ് വിജയങ്ങളെ ‘ഭയപ്പെടുത്തുന്നത്’ എന്നാണ് ആന്റി ഡിഫമേഷന്‍ ലീഗ് (എ.ഡി.എല്‍) വിശേഷിപ്പിച്ചത്.

 

Content Highlight: Rabbis Denounce Mayor Mamdani Over AIPAC ‘Monsters’ Remark

 

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.