മലയാളി പ്രേക്ഷകർ സ്നേഹത്തോടെ ‘മല്ലു അർജുൻ’ എന്ന് വിളിക്കുന്ന കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അന്യഭാഷാ താരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. കേരളത്തിലെ അല്ലു അർജുന്റെ ജനപ്രീതിക്ക് വഴിയൊരുക്കിയ ‘ആര്യ’യുടെ റിലീസിന് പിന്നിലെ കഥകൾ പങ്കുവെക്കുകയാണ് വെള്ളിത്തിരക്ക് നൽകിയ അഭിമുഖത്തിൽ നിർമാതാവും ഡിസ്ട്രിബ്യൂട്ടറുമായ ഖാദർ ഹസൻ.
ചെന്നൈയിൽ ആയിരിക്കെ ടെലിവിഷനിൽ ‘ആര്യ’യിലെ ഒരു ഗാനം കാണാൻ ഇടയാവുകയും. സിനിമയിലെ അല്ലു അർജുന്റെ മികച്ച പ്രകടനം കണ്ടാണ് തെലുങ്ക് നിർമാതാവായ ദിൽ രാജുവിൽ നിന്ന് ചിത്രത്തിന്റെ മലയാളം ഡബ്ബിംഗ് അവകാശം സ്വന്തമാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.
‘ചെന്നൈയിൽ ആയിരിക്കെ ടെലിവിഷനിൽ ‘ആര്യ’യിലെ ഒരു ഗാനം ശ്രദ്ധയിൽ പെട്ടു. തുടർന്ന് ഹൈദരാബാദിലെത്തി സിനിമ മുഴുവൻ കണ്ടു. നായകനായ അല്ലു അർജുവിന്റെ പ്രകടനത്തിലും സ്ക്രീൻ പ്രസൻസിലും എനിക്ക് വലിയ താല്പര്യം തോന്നിയാണ് തെലുങ്കു നിർമാതാവായ ദിൽ രാജുവിൽ നിന്ന് ചിത്രത്തിന്റെ മലയാളം ഡബ്ബിംഗ് അവകാശം സ്വന്തമാക്കുന്നത് ‘, ഖാദർ ഹസൻ പറഞ്ഞു
കേരളത്തിൽ ഡബ്ബ് ചെയ്ത ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ഉണ്ടായിരുന്നിട്ടില്ലാത്ത ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ച് സിനിമ ഒരുക്കാനായിരുന്നു തൻ്റെ ശ്രമമെന്നും ഖാദർ ഹസൻ പറഞ്ഞു. കൂടാതെ സിനിമയുടെ പ്രചാരണത്തിനും വ്യത്യസ്തമായ പുതിയ മാർഗങ്ങളും സ്വീകരിച്ചെന്നും നിർമാതാവ് പറഞ്ഞു.
‘ആര്യയിലെ സംഭാഷണങ്ങൾക്കും, ഡബ്ബിംഗിനും, ഗാനങ്ങൾക്കും പ്രത്യേക ശ്രദ്ധ നൽകിയതോടൊപ്പം, സിനിമ ജനങ്ങളിലേക്ക് എത്തിക്കാൻ പുതിയ വഴികൾ തേടി. കേരളത്തിൽ ആദ്യമായി ഒരു സിനിമയുടെ പരസ്യം ബസ്സുകളുടെ പിറകിലും സൈഡിൽ ഒക്കെ കൊടുത്തു തുടങ്ങിയത് ആര്യയാണ്. കൂടാതെ സംവിധായകൻ പ്രയദർശനെ വെച്ച് അദ്ദേഹം സിനിമ കണ്ടെന്നും അതിൽ അല്ലു അർജുവിന്റെ പ്രകടനം മികച്ചതാണെന്നും പറയുന്ന ഒരു അഭിനന്ദന സന്ദേശവും ഷൂട്ട് ചെയ്തു. അത് ഏറെ ശ്രദ്ധ നേടിയിരുന്നു‘ – ഖാദർ ഹസൻ പറഞ്ഞു.