ആസിഫിൻ്റെ പേഴ്സണാലിറ്റിയുടെ ഗുണമാണ് എല്ലാവരോടും ഇടപെഴകാൻ പറ്റുന്നത്: പൃഥ്വിരാജ്
Prithviraj Sukumaran
ആസിഫിൻ്റെ പേഴ്സണാലിറ്റിയുടെ ഗുണമാണ് എല്ലാവരോടും ഇടപെഴകാൻ പറ്റുന്നത്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th July 2025, 5:15 pm

രഞ്ജിത് മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് വളരെ പെട്ടെന്ന് മലയാളത്തിലെ മുന്‍നിരയിലേക്കുയര്‍ന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും പൃഥ്വിക്ക് സാധിച്ചു.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ, എമ്പുരാൻ എന്നീ സിനിമകൾ വമ്പൻ ഹിറ്റായിരുന്നു. ഇപ്പോൾ നടൻ ആസിഫ് അലിയെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.

താന്‍ സിനിമയില്‍ വരുന്നതിന് മുമ്പും സോഷ്യലായി ഇടപെഴകുന്ന ഒരാളല്ലെന്നും തനിക്ക് ഒരുപാട് സൗഹൃദങ്ങളൊന്നും ഇല്ലായിരുന്നെന്നും പൃഥ്വിരാജ് പറയുന്നു.

എന്നാല്‍ ആസിഫ് അലിയുടെ വ്യക്തിത്വം വ്യത്യസ്തമാണെന്നും കുറച്ചുകൂടി സോഷ്യലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെപ്പോലെ ഒരാള്‍ക്ക് ആളുകളുമായി ഇടപെഴകാതെ ഇരുന്നാലും ഒന്നും മിസ് ചെയ്യില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. സപ്തമ. ശ്രീ തസ്കരാഃ, കാപ്പ, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങളിൽ ആസിഫും പൃഥ്വിരാജും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

‘സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ ഞാന്‍ അങ്ങനെ സോഷ്യലായിട്ടുള്ള ഒരാളല്ല. എനിക്കങ്ങനെ ഒരുപാട് ഫ്രണ്ട്‌സ് സര്‍ക്കിളൊന്നും ഇല്ലായിരുന്നു. ഇപ്പോഴും ഇല്ല, സിനിമയില്‍ വരുന്നതിന് മുമ്പും ഇല്ല. ആസിഫിന്റെ പേഴ്‌സണാലിറ്റിയുടെ ഗുണമാണ് ആളുകളുമായി ഇടപെഴകുന്നത്. ആസിഫ് കുറച്ചുകൂടി സോഷ്യലാണ്. ആളുകളുമായി ഇടപെടാന്‍ കഴിവുള്ള ആളാണ്. ആ കഴിവ് ഇല്ലാത്ത ആളാണ് ഞാന്‍. എന്നെപ്പോലൊരു ആള്‍ക്ക് ആളുകളുമായി ഇടപെടാതെ ഇരുന്നാലും മിസ് ചെയ്യില്ല,’ പൃഥ്വിരാജ് പറയുന്നു.

ആസിഫ് അലി

മലയാളത്തിലെ മുന്‍നിര നടന്‍മാരിലൊരാളാണ് ആസിഫ് അലി. കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ സജീവമാണ് ആസിഫ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ആഭ്യന്തര കുറ്റവാളിയാണ് ആസിഫ് അലിയുടേതായി പ്രദർശനത്തിനെത്തിയ അവസാന ചിത്രം.

Content Highlight: Prithviraj says Asif Ali is a social Person, he is not like that