ഹൈദരാബാദ്: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, വിഭവങ്ങൾ മിതമായി ഉപയോഗിക്കണമെന്ന് രാജ്യത്തെ പൗരന്മാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കാനും, കഴിയുന്നിടത്തോളം വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറാനും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈദരാബാദിൽ നടന്ന ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള പ്രതിസന്ധി മൂലം പെട്രോൾ, ഡീസൽ, വളം എന്നിവയുടെ വില വർധിക്കുന്നത് ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥകൾക്ക് മേൽ സമ്മർദം ചെലുത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ധന സമ്പാദ്യവും യാത്രാ നിയന്ത്രണവും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
“നഗരങ്ങളിൽ മെട്രോ ലൈനുകൾ ഉള്ളയിടങ്ങളിൽ മെട്രോയിൽ മാത്രം യാത്ര ചെയ്യാൻ നമ്മൾ തീരുമാനിക്കണം. കാർ ഉപയോഗിക്കണമെന്നുണ്ടെങ്കിൽ കാർപൂളിങ്ങിന് ശ്രമിക്കണം. ഇലക്ട്രിക് വാഹനങ്ങൾ ഉള്ളവർ അത് പരമാവധി ഉപയോഗിക്കണം,” അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്തെ ശീലങ്ങൾ വീണ്ടും പ്രായോഗികമാക്കുന്നത് രാജ്യത്തിന് ഗുണകരമാകുമെന്ന് മോദി ഓർമ്മിപ്പിച്ചു.
“കൊറോണ കാലത്ത് നമ്മൾ വർക്ക് ഫ്രം ഹോം, ഓൺലൈൻ മീറ്റിങ്ങുകൾ, വീഡിയോ കോൺഫറൻസുകൾ എന്നിവ ശീലിച്ചു. ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം അനുസരിച്ച് ഈ സംവിധാനങ്ങൾ വീണ്ടും തുടങ്ങുന്നത് ദേശീയ താത്പര്യത്തിന് ഉചിതമായിരിക്കും. വർക്ക് ഫ്രം ഹോം, ഓൺലൈൻ കോൺഫറൻസുകൾ എന്നിവയ്ക്ക് നമ്മൾ വീണ്ടും മുൻഗണന നൽകണം,” പ്രധാനമന്ത്രി പറഞ്ഞു.
പെട്രോളും ഡീസലും വാങ്ങുന്നതിനായി ചെലവാക്കുന്ന വിദേശ നാണ്യം ലാഭിക്കേണ്ടത് പൗരന്മാരുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശത്ത് വിവാഹം നടത്തുന്നതും വിനോദയാത്ര പോകുന്നതുമായ രീതികൾ വർധിച്ചുവരികയാണെന്നും, നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് വിദേശ യാത്രകൾ കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും മാറ്റിവയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
രാജ്യത്തോടുള്ള കടമകൾ നിർവഹിക്കുന്നതാണ് യഥാർത്ഥ ദേശസ്‌നേഹമെന്ന് അദ്ദേഹം പറഞ്ഞു. “രാജ്യത്തിനുവേണ്ടി മരിക്കുക എന്നത് മാത്രമല്ല ദേശസ്‌നേഹം. രാജ്യത്തിനായി ജീവിക്കുന്നതും രാജ്യത്തോടുള്ള കടമകൾ നിറവേറ്റുന്നതും ദേശസ്‌നേഹമാണ്,” മോദി കൂട്ടിച്ചേർത്തു.