വർഷങ്ങളോളം ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ച് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയുടെ മുൻനിരയിലേക്കുയർന്ന നടനാണ് ജോജു ജോർജ്.
കോമഡി വേഷങ്ങളും ശക്തമായ ക്യാരക്ടർ റോളുകളും കൈകാര്യം ചെയ്യുന്നതിൽ തന്റെ കഴിവ് തെളിയിച്ച ജോജു, വില്ലൻ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, ജോജുവിനെ കുറിച്ച് നടൻ പ്രശാന്ത് അലക്സാണ്ടർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിൽക്കുമ്പോഴും ജോജുവിന് നല്ല ഒരു വാഹനമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
ഇന്ന് വലിയ നടനായതോടെ ജോജുവിന് തിരക്കുകൾ കൂടിയെങ്കിലും, ആ തിരക്കുകൾ തന്നെയാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും പ്രശാന്ത് അലക്സാണ്ടർ വ്യക്തമാക്കുന്നു.
‘അന്നത്തെ ജോജു ജോർജ് ഭയങ്കര ഫൺ ആയിരുന്നു. നമ്മൾ ജോജുവിന്റെ സമീപ്യം ഭയങ്കരമായി ആഗ്രഹിക്കും. കാരണം, ജോജു നമ്മളുടെ അടുത്തേക്ക് വരുന്നത് നമ്മളെ രാജാവാക്കി കൊണ്ടാണ്. ‘എടാ വാ, നമുക്ക് അവിടെ പോയി ഭക്ഷണം കഴിക്കാം… നമുക്ക് അങ്ങോട്ട് പോകാം… നമുക്ക് ഇങ്ങോട്ട് പോകാം…’ എന്നൊക്കെ പറഞ്ഞ് ഒരു ഓളം സൃഷ്ടിക്കുന്ന ആളാണ് അദ്ദേഹം.
പിന്നെ, എന്റെ വൈഫും ജോജുവും തമ്മിൽ നല്ല സൗഹൃദമാണ്. ഞാൻ പിറക്കാതെ പോയ ആങ്ങളയും പെങ്ങളുമായിട്ടാണ് അവരെ കാണാറുള്ളത്. എന്റെ വൈഫിനോടുള്ള അറ്റാച്ച്മെന്റ് കൊണ്ടുകൂടിയാണ് ജോജു ഞാനുമായും ഇത്രയും നല്ല ബന്ധത്തിലെത്തിയത്.
ഞങ്ങൾ കൂടിയാൽ പിന്നെ എന്തെങ്കിലും ഒക്കെ വഴക്കിലാണ് അവസാനം. അന്ന് എന്റെ വാക്കിനായിരുന്നു വില, കാരണം ഞാൻ ആയിരുന്നു അന്ന് ടി.വിയിൽ എല്ലാം ഉണ്ടായിരുന്ന ഒരാൾ.
ജോജു ജോർജ്, Photo: Joju George/ Facebook
ഇപ്പോഴത്തെ ജോജു അങ്ങനെയല്ല. ജോജു ഒരു താരമായി മാറിയതിനാലല്ല അത്, ഇപ്പോൾ ജോജുവിനെ ഫ്രീയായി കിട്ടുന്നില്ല. അവന്റെ വീട്ടിൽ ഞങ്ങൾ പോയപ്പോഴും കാണാൻ കഴിഞ്ഞില്ല.
ജോജുവിന് ഒന്നാമത് വീട്ടിൽ ഇരിക്കാൻ കഴിയില്ല അവന് എപ്പോഴും സിനിമയ്ക്കകത്ത് തന്നെ ഇരിക്കണം. അങ്ങനെയുള്ള മാറ്റങ്ങൾ എല്ലാം ജോജുവിനുണ്ട്. ജോജു ആഗ്രഹിച്ചതും അതുതന്നെയാണ് ഇങ്ങനെ തിരക്കിൽ നിൽക്കണമെന്നും, വലിയ വലിയ നടന്മാരുടെ കൂടെ പ്രവർത്തിക്കണമെന്നും.
വലിയ വലിയ വണ്ടികൾ എല്ലാം ജോജു ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ്. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിൽക്കുമ്പോളും ജോജുവിന് നല്ല വണ്ടി ഉണ്ടായിരുന്നു. അത് ജോജു എങ്ങനെയെങ്കിലും ഒപ്പിക്കുമായിരുന്നു,’ പ്രശാന്ത് അലക്സാണ്ടർ പറഞ്ഞു.
ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോർജ് നായകനായി എത്തുന്ന ആക്ഷൻ ചിത്രമായ ‘വരവ്’ ആണ് ജോജുവിന്റേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. മെയ് 1ന് തിയേറ്ററുകളിലെത്തുന്ന ഈ ചിത്രം മലയോരമേഖലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്നതാണ്. ചിത്രത്തിൽ ‘പോളി’ എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രമായാണ് ജോജു ജോർജ് എത്തുന്നത്.
Content Highlight: prashanth alexander talk about Joju George
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.