അന്നെങ്കില്‍ നാസി ജര്‍മനിയോടൊപ്പമില്ല, ഇന്ന് നിങ്ങള്‍ക്കൊപ്പവും; ഇസ്രഈല്‍ ക്ലബ്ബുമായുള്ള കരാര്‍ നിരസിച്ച് പോളിഷ് ഫുട്‌ബോള്‍ ക്ലബ്ബ്
World News
അന്നെങ്കില്‍ നാസി ജര്‍മനിയോടൊപ്പമില്ല, ഇന്ന് നിങ്ങള്‍ക്കൊപ്പവും; ഇസ്രഈല്‍ ക്ലബ്ബുമായുള്ള കരാര്‍ നിരസിച്ച് പോളിഷ് ഫുട്‌ബോള്‍ ക്ലബ്ബ്
ആദര്‍ശ് എം.കെ.
Saturday, 6th June 2026, 12:58 pm

 

വാര്‍സോ: ഇസ്രഈലി ഫുട്‌ബോള്‍ ക്ലബ്ബായ മക്കാബി ടെല്‍ അവീവില്‍ (Maccabi Tel Aviv) നിന്നുള്ള ട്രാന്‍സ്ഫര്‍ വാഗ്ദാനങ്ങള്‍ നിരസിച്ച് പോളിഷ് ക്ലബ്ബായ പോഗോണ്‍ സെസ്സിന്‍ (Pogon Szczecin).

ഇസ്രഈലുമായുള്ള ബിസിനസ് ബന്ധത്തെ നാസി ജര്‍മനിയുമായുള്ള ഇടപാടുകളോട് ഉപമിച്ചാണ് ക്ലബ്ബ് ഉടമ അലക്‌സ് ഹാദിതാഗി (Alex Haditag-hi) ഓഫര്‍ നിരുപാധികം നിരസിച്ചത്.

ഡിഫന്‍ഡര്‍മാരായ ഡിമിട്രിസ് കെരാമിറ്റ്‌സിസ് (Dimitris Keramitsis), ലിയോ ബോര്‍ഗെസ് (Leo Borges) എന്നിവരെ സ്വന്തമാക്കാനായിരുന്നു ഇസ്രഈല്‍ ക്ലബ്ബ് താത്പര്യം പ്രകടിപ്പിച്ചത്.

ഈ താരങ്ങള്‍ക്ക് യഥാക്രമം 2029, 2027 വരെ പോഗോണ്‍ ക്ലബ്ബുമായി കരാറുണ്ട്. എന്നാല്‍ ഈ ചര്‍ച്ചകളുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ക്ലബ്ബ് ഔദ്യോഗികമായി തീരുമാനിക്കുകയായിരുന്നു.

ഗസ, ലെബനന്‍, ഇറാന്‍ എന്നിവിടങ്ങളിലെ നിരപരാധികളായ സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങളും ഇസ്രഈല്‍ ഭരണകൂടത്തിന്റെ ക്രൂരമായ നടപടികളും കണക്കിലെടുക്കുമ്പോള്‍, ആ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു ക്ലബ്ബുമായി ബിസിനസ് നടത്തുന്നത് ധാര്‍മികമായി ശരിയല്ലെന്ന് ഹാദിതാഗി വ്യക്തമാക്കി.

ലാഭത്തേക്കാളും പണത്തേക്കാളും ധാര്‍മികതയ്ക്ക് പ്രാധാന്യം നല്‍കേണ്ട നിമിഷങ്ങളുണ്ട്. ക്ലബ്ബിന്റെ സാമ്പത്തിക താത്പര്യങ്ങളേക്കാള്‍ മൂല്യങ്ങള്‍ക്കും മാനവികതയ്ക്കുമാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ നാസി ജര്‍മനിയുടെ കാലത്താണ് താന്‍ ജീവിച്ചിരുന്നതെങ്കില്‍, അന്ന് ആ ഭരണകൂടത്തെ പ്രതിനിധീകരിക്കുന്ന ക്ലബ്ബുകളുമായി സഹകരിക്കില്ലായിരുന്നുവെന്നും അതേ നിലപാടാണ് ഇന്നും തുടരുന്നതെന്നും ക്ലബ്ബ് ഉടമ വ്യക്തമാക്കി.

ഫുട്‌ബോള്‍ എന്നത് പ്രത്യാശ, ആദരവ്, ഐക്യം, മാനവികത എന്നിവയുടെ പ്രതീകമാകണമെന്നും അത് രാഷ്ട്രീയത്തിനും അതിരുകള്‍ക്കും മുകളിലാണെന്നും അദ്ദേഹം മക്കാബി ടെല്‍ അവീവ് പ്രസിഡന്റിന് അയച്ച കത്തില്‍ കുറിച്ചു.

 

Content Highlight: Polish Club Pogon Szczecin Rejects Israeli Transfer Deal

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.