തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്ക് യു.ഡി.എഫ് നടത്തിയ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. കെ.എസ് ശബരീനാഥനെ ഒന്നാം പ്രതിയാക്കിയാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കോർപ്പറേഷനിലെ ഭരണ പ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് യു.ഡി.എഫ് മാർച്ച് സംഘടിപ്പിച്ചത്. ഈ കേസിൽ മേരി പുഷ്പത്തെ രണ്ടാം പ്രതിയായും, കണ്ടാലറിയാവുന്ന 200 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും തടസ്സമുണ്ടാക്കി എന്നതാണ് എഫ്.ഐ.ആറിലെ പ്രധാന ആരോപണം.
കോർപ്പറേഷനു മുന്നിൽ എൽ.ഡി.എഫ് നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിനെതിരെയും മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്. കാപ്പ കേസിൽ ഉൾപ്പെട്ട് ജയിലിലായ ആർ. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് എൽ.ഡി.എഫ് സമരം നടത്തുന്നത്.
ഈ സമരത്തിൽ ഗതാഗത തടസ്സമുണ്ടാക്കിയെന്ന് കാണിച്ച് എസ്.പി ദീപക്കിനെ ഒന്നാം പ്രതിയായും ശ്രീകുമാറിനെ രണ്ടാം പ്രതിയായുമാണ് പോലീസ് പ്രതിചേർത്തിരിക്കുന്നത്. ഇവർക്ക് പുറമെ കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.