'സംഘിയെയും വിശ്വാസിയെയും തിരിച്ചറിയാന്‍ കോണ്‍ഗ്രസുകാര്‍ക്കറിയാം'; ശേഷാദ്രിനാഥന്റെ നിയമനത്തില്‍ കെ.എം. ഷാജിക്ക് പി.എം. നിയാസിന്റെ മറുപടി
Kerala News
'സംഘിയെയും വിശ്വാസിയെയും തിരിച്ചറിയാന്‍ കോണ്‍ഗ്രസുകാര്‍ക്കറിയാം'; ശേഷാദ്രിനാഥന്റെ നിയമനത്തില്‍ കെ.എം. ഷാജിക്ക് പി.എം. നിയാസിന്റെ മറുപടി
ആദര്‍ശ് എം.കെ.
Sunday, 28th June 2026, 8:55 pm

 

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍. ശേഷാദ്രിനാഥനെ നിയമിക്കുന്നതിനെച്ചൊല്ലി യു.ഡി.എഫിലും കോണ്‍ഗ്രസിലും ഭിന്നത രൂക്ഷമാകുന്നു. ശേഷാദ്രിനാഥന്റെ നിയമനത്തെ പിന്തുണച്ച മന്ത്രി കെ.എം. ഷാജിക്ക് മറുപടിയുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് രംഗത്തെത്തി.

വിശ്വാസികളെല്ലാം സംഘികളല്ലെന്നും സംഘിയെയും വിശ്വാസിയെയും തിരിച്ചറിയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് അറിയാമെന്നുമാണ് നിയാസിന്റെ പ്രതികരണം.

ശേഷാദ്രിനാഥന്‍ ഒരു തീവ്രഹിന്ദു വിശ്വാസിയാണെന്നും അദ്ദേഹത്തിന്റെ കഴിഞ്ഞ കാലങ്ങളിലെ സോഷ്യല്‍ മീഡിയ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും നിയാസ് ആരോപിച്ചു. താന്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്ന കാലത്ത് ശേഷാദ്രിനാഥന്‍ എസ്.എഫ്.ഐ നേതാവായിരുന്നുവെന്നും നിയാസ് ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയോടൊപ്പം നില്‍ക്കാത്തവര്‍ പ്രധാന തസ്തികകളില്‍ അവരോധിക്കപ്പെടുന്നത് സാധാരണക്കാരായ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമനം നടന്നു കഴിഞ്ഞാല്‍ പിന്നീട് തിരുത്താന്‍ കഴിയില്ലെന്നും അതിനാല്‍ ഇപ്പോഴത്തെ തീരുമാനം പുനഃപരിശോധിക്കണമെന്നുമാണ് നിയാസിന്റെ ആവശ്യം.

ഈ വിഷയമുന്നയിച്ച് നിയാസ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, മുഖ്യമന്ത്രി വി.ഡി. സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്ക് അദ്ദേഹം കത്ത് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ഭരണകാലത്ത് ‘സംഘിയായി’ പ്രവര്‍ത്തിച്ചവര്‍ വാഴ്ത്തപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

അതേസമയം, ശേഷാദ്രിനാഥന്‍ യോഗ്യനാണെന്നും ഒരാള്‍ വിശ്വാസിയാകുന്നത് അപകടകരമായി കാണുന്നില്ലെന്നുമാണ് മന്ത്രി കെ എം ഷാജി നേരത്തെ പ്രതികരിച്ചത്. ശേഷാദ്രിനാഥന്റെ പ്രൊഫൈല്‍ പരിശോധിച്ച ശേഷമാണ് പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഷാജിയുടെ ഈ നിലപാടിനെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് നിയാസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

 

Content highlight: PM Niyas’s reply to K.M. Shaji on Seshadrinathan’s appointment

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.