അസംബന്ധങ്ങള്‍ വിളമ്പുന്നവര്‍ക്കുള്ള 'പാരഡി നൊബേല്‍' മോദിക്ക് ; സമ്മാനാര്‍ഹമായ ഇടപെടല്‍ ഇതാണ്
World
അസംബന്ധങ്ങള്‍ വിളമ്പുന്നവര്‍ക്കുള്ള 'പാരഡി നൊബേല്‍' മോദിക്ക് ; സമ്മാനാര്‍ഹമായ ഇടപെടല്‍ ഇതാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st September 2020, 1:52 pm

ന്യൂദല്‍ഹി: നൊബേല്‍ പുരസ്‌കാരത്തിന്റെ ഹാസ്യാനുകരണമായ ഇഗ് നൊബേല്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. അസംബന്ധവും അസംഭവ്യവുമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് ഇഗ് നൊബേല്‍.

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നല്‍കിയ ‘കനപ്പെട്ട’ സംഭാവനകള്‍ പരിഗണിച്ചാണ് മോദിയെ തെരഞ്ഞെടുത്തത്.

‘ശാസ്ത്രജ്ഞര്‍ക്കും ഡോക്ടര്‍മാര്‍ക്കും കഴിയുന്നതിനേക്കാള്‍ ജനങ്ങളുടെ ജീവന്‍ മരണ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ സാധിക്കുക രാഷ്ട്രീയക്കാര്‍ക്കാണെന്ന വലിയ പാഠം പഠിപ്പിച്ചതിനാണ് മോദിയ്ക്ക് പുരസ്‌കാരം നല്‍കുന്നത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ കൂടിയാണ് പുരസ്‌കാരം.

മോദിയെ കൂടാതെ, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, മെക്‌സിക്കോ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, തുര്‍ക്കി പ്രസിഡന്റ് റജബ്ബ് ത്വയ്യിബ് എര്‍ദോഗന്‍ തുടങ്ങിയവരും മെഡിക്കല്‍ രംഗത്തെ വിശിഷ്ട സംഭാവനകള്‍ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹരായി.

1991 മുതല്‍ എല്ലാ വര്‍ഷവും ഇംപ്രോബബിള്‍ റിസര്‍ച്ച് എന്ന സംഘടനയാണ് ഈ പുരസ്‌കാരം നല്‍കിവരുന്നത്. ‘ആദ്യം ആളുകളെ ചിരിപ്പിക്കുക, തുടര്‍ന്ന് അവരെ ചിന്തിപ്പിക്കുക’ എന്നതാണ് അവാര്‍ഡിന്റെ ലക്ഷ്യം.

ഇഗ് നൊബേല്‍ സമ്മാനം ലഭിച്ച രണ്ടാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 1998 ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കും പാകിസ്ഥാനിലെ പ്രധാനമന്ത്രി നവാസ് ഷെരീഫിനും ഇഗ് നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ‘ആറ്റംബോംബുകളുടെ സമാധാനപരമായ സ്‌ഫോടനങ്ങള്‍’ സംഘടിപ്പിച്ചതിനായിരുന്നു പുരസ്‌കാരം.

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള ഇഗ് നൊബേല്‍ പുരസ്‌കാരം ഇന്ത്യയിലെയും പാകിസ്ഥാനിലെയും സര്‍ക്കാരുകള്‍ക്ക് സംയുക്തമായി നല്‍കുമെന്ന് അവാര്‍ഡ് നിര്‍ണയ സമിതി അറിയിച്ചു.

അര്‍ധരാത്രിയില്‍ കോളിങ് ബെല്‍ അടിച്ച ശേഷം വാതില്‍ തുറക്കുന്നതിന് മുന്‍പ് പോകുന്ന ഓടിപ്പോകുന്ന രീതിയിലുള്ള നയതന്ത്ര ഇടപെടലുകള്‍ നടത്തിയതിനാണ് പുരസ്‌കാരം.

‘പുരികം പരിശോധിച്ച് നാര്‍സിസിസ്റ്റുകളെ തിരിച്ചറിയുന്നതിനുള്ള മാര്‍ഗ്ഗം ആവിഷ്‌കരിച്ചതിന്’ കാനഡയിലെ മിറാന്‍ഡ ജിയാകോമിനും യു.എസ്.എയില്‍ നിന്നുള്ള നിക്കോളാസ് റൂളും ഇഗ് സൈക്കോളജി പുരസ്‌കാരത്തിന് അര്‍ഹരായി.

‘വളരെക്കാലമായി തിരിച്ചറിയപ്പെടാത്ത ഒരു മെഡിക്കല്‍ അവസ്ഥ കണ്ടെത്തിയതിന് മൂന്ന് പേര്‍ക്കാണ് മെഡിസിനുള്ള പുരസ്‌കാരം ലഭിച്ചത്.

മറ്റുള്ളവര്‍ ചവയ്ക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അസ്വസ്ഥതയുണ്ടാകുന്ന മിസോഫോണിയ എന്ന അസുഖം കണ്ടെത്തിയതിനാണ് പുരസ്‌കാരം.

പരസ്യമായി പ്രശംസിക്കുന്നത് നിയമവിരുദ്ധമാക്കിയതിന് 2013 ല്‍ ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയും ഇഗ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു.

 

Content Highlight: PM Narendra Modi awarded Ig Nobel Prize 2020 for medical education: Here’s what it means