ലഖ്നൗവിനെ പൂട്ടി കൊല്‍ക്കത്ത; സൂപ്പര്‍ ഓവര്‍ ത്രില്ലറിൽ ഉദിച്ച് നൈറ്റ് റൈഡേഴ്സ്
Cricket
ലഖ്നൗവിനെ പൂട്ടി കൊല്‍ക്കത്ത; സൂപ്പര്‍ ഓവര്‍ ത്രില്ലറിൽ ഉദിച്ച് നൈറ്റ് റൈഡേഴ്സ്
ഫസീഹ പി.സി.
Monday, 27th April 2026, 12:03 am

ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് ടീം വിജയം സ്വന്തമാക്കിയത്. ഇതോടെ സീസണില്‍ രണ്ടാം ജയം സ്വന്തമാക്കാന്‍ രഹാനെക്കും സംഘത്തിനും സാധിച്ചു.

കൊൽക്കത്ത ഉയർത്തിയ 156 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗ നിശ്ചിത ഓവറിൽ അതേ സ്‌കോറിലെത്തി. മത്സരം സമനിലയിലാതായതോടെ സൂപ്പർ ഓവറിലേക്ക് നീണ്ടെങ്കിലും ലഖ്‌നൗ ഉയർത്തിയ രണ്ട് റൺസിന്റെ വിജയലക്ഷ്യം ആദ്യ പന്തിൽ മറികടന്ന് ടീം വിജയിക്കുകയായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് തുടക്കം തന്നെ പിഴച്ചിരുന്നു. സ്കോർ ബോർഡിൽ 31 റൺസ് ചേർത്തപ്പോഴേക്കും നാല് പേര് കൂടാരം കയറിയിരുന്നു. ഇതിൽ മൂന്ന് പേർ മൊഹ്‌സിൻ ഖാന് വിക്കറ്റ് നൽകി മടങ്ങിയപ്പോൾ ആംഗ്രിഷ് രഘുവംശി ഫീൽഡിങ് തടസപ്പെടുത്തിയതിന് പുറത്താവുകയായിരുന്നു.

പിന്നീട് ഒന്നിച്ച കാമറൂൺ ഗ്രീൻ – റിങ്കു സിങ് സഖ്യം 42 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി ടീമിന് പ്രതീക്ഷ നൽകി. എന്നാൽ, ഗ്രീൻ മൊഹ്‌സിന്റെ പന്തിൽ തിരികെ നടന്നു. 21 പന്തിൽ 34 റൺസുമായാണ് മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ അനുകൂൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. മൊഹ്‌സിൻ ഖാന് തന്നെയായിരുന്നു വിക്കറ്റ്.

എട്ടാമനായി ഇറങ്ങിയ രമണ്‍ദീപ് സിങ് 11 പന്തില്‍ ആറ് റണ്‍സുമായി തിരികെ നടന്നു. ജോര്‍ജ് ലിന്‍ഡെയാണ് താരത്തെ പുറത്താക്കിയത്. അതോടെ ക്രീസിലെത്തിയ സുനില്‍ നരെയ്‌നെ കൂട്ടുപിടിച്ച് റിങ്കു ടീം സ്‌കോര്‍ 150 കടത്തി. റിങ്കു 51 പന്തില്‍ 83 റണ്‍സുമായും നരെയ്ന്‍ ആറ് പന്തില്‍ നാല് റണ്‍സുമായും പുറത്താവാതെ നിന്നപ്പോള്‍ കൊല്‍ക്കത്ത ഏഴ് വിക്കറ്റിന് 155 എന്ന നിലയിലെത്തി.

മറുപടി ബാറ്റിങ്ങില്‍ രണ്ടാം ഓവറില്‍ വൈഭവ് അറോറയ്ക്ക് മുന്നില്‍ മിച്ചല്‍ മാര്‍ഷ് മുട്ടുമടക്കി. അതോടെ ഒന്നിച്ച ഏയ്ഡന്‍ മര്‍ക്രം – റിഷബ് പന്ത് സഖ്യം ടീമിനെ മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ 11ാം ഓവറില്‍ മര്‍ക്രം 27 പന്തില്‍ 31 റണ്‍സുമായി മടങ്ങി. കാമറൂണ്‍ ഗ്രീനിനായിരുന്നു വിക്കറ്റ്.

രണ്ട് ഓവറുകള്‍ക്കപ്പുറം 38 പന്തില്‍ 42 റണ്‍സുമായി നിന്ന പന്ത് സുനില്‍ നരെയ്ന് മുന്നില്‍ വീണു. ഏറെ വൈകാതെ നിക്കോളാസ് പൂരനും (12 പന്തില്‍ ഒമ്പത്) മുകുള്‍ ചൗധരിയും (രണ്ട് പന്തില്‍ ഒന്ന്) തിരികെ നടന്നു. വരുണ്‍ ചക്രവര്‍ത്തിക്കും അനുകുല്‍ റോയ്ക്കുമായിരുന്നു വിക്കറ്റുകള്‍.

ആയുഷ് ബദോണി 19 പന്തില്‍ 24 റണ്‍സുമായി നിന്ന് ടീമിന് പ്രതീക്ഷ നല്‍കിയെങ്കിലും വരുണിന്റെ മുന്നില്‍ അടിയറവ് പറഞ്ഞു. പിന്നാലെത്തിയ ലിന്‍ഡെ നാല് പന്തില്‍ എട്ട് റണ്‍സുമായി പുറത്തായി.

അതോടെ ഹിമ്മത് സിങ്ങും മുഹമ്മദ് ഷമിയും ഒന്നിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെ കാര്‍ത്തിക് ത്യാഗി രണ്ട് നോ ബോളുകള്‍ എറിഞ്ഞു. എന്നാല്‍ മൂന്നാം പന്തില്‍ ത്യാഗി പത്ത് പന്തില്‍ 19 റണ്‍സെടുത്ത് നിന്ന ഹിമ്മത് സിങ്ങിനെ റിങ്കുവിന്റെ കൈകളിലെത്തിച്ചു.

അവസാന പന്തില്‍ ഏഴ് റണ്‍സ് വേണമെന്നരിക്കെ ഷമി സിക്‌സടിച്ചതോടെ കളി സമനിലയിലെത്തി. അതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ എത്തിയ ലഖ്നൗ വിന് ആദ്യ പന്തില്‍ നിക്കോളാസ് പൂരനെ നഷ്ടമായി. രണ്ടാം പന്തില്‍ ക്രീസിലെത്തിയ റിഷബ് പന്ത് സിംഗിളെടുത്തു. സുനില്‍ നരെയ്ന്റെ മൂന്നാം പന്ത് നേരിട്ട ഏയ്ഡന്‍ മര്‍ക്രം ഷോട്ടിന് ശ്രമിച്ച് റിങ്കു സിങ്ങിന്റെ ക്യാച്ചില്‍ പുറത്തായി. അതോടെ ലഖ്നൗ ഇന്നിങ്സ് അവസാനിച്ചു.

മറുപടി ബാറ്റിങ്ങില്‍ രണ്ട് റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത ആദ്യ പന്തില്‍ ഫോറടിച്ച് വിജയം സ്വന്തമാക്കി. റിങ്കു സിങ്ങാണ് ടീമിന് വിജയം സമ്മാനിച്ചത്.

Content Highlight: IPL 2026: LSG vs KKR: KKR defeated LSG in super over

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി