തെരഞ്ഞെടുപ്പ് റദ്ദാക്കാതെ വി.സിയ്ക്ക് മുമ്പാകെ മറ്റൊരു മാര്‍ഗമില്ല; രാഷ്ട്രീയമല്ല ഇവിടുത്തെ പ്രശ്‌നം: പി.കെ. നവാസ്
Kerala
തെരഞ്ഞെടുപ്പ് റദ്ദാക്കാതെ വി.സിയ്ക്ക് മുമ്പാകെ മറ്റൊരു മാര്‍ഗമില്ല; രാഷ്ട്രീയമല്ല ഇവിടുത്തെ പ്രശ്‌നം: പി.കെ. നവാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th October 2025, 5:31 pm

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് യൂണിയന്‍ തെരഞ്ഞെടുപ്പ് വൈസ് ചാന്‍സലര്‍ റദ്ദാക്കിയ നടപടിയില്‍ പ്രതികരിച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. വി.സിയ്ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. എന്നാല്‍ സര്‍വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വി.സി എന്ത് ഇടപെടലാണ് നടത്തിയത് എന്നതിലാണ് കാര്യമെന്നും പി.കെ. നവാസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് റദ്ദാക്കുക എന്നതല്ലാതെ വി.സിയ്ക്ക് മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും നവാസ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. ക്യാമ്പസ് അഭിമുഖീകരിച്ച വിഷയത്തെ വി.സി ഉള്‍പ്പെടെയുള്ളവര്‍ എങ്ങനെ സമീപിച്ചു എന്നതാണ് പരിശോധിക്കേണ്ടത്.

റിട്ടേര്‍ണിങ് ഓഫീസര്‍ എന്ന നിലയില്‍ ഉദ്യോഗസ്ഥര്‍ അനാവശ്യമായ ഇടപെടല്‍ നടത്തിയെന്ന് ബോധ്യപ്പെട്ടതോടെ വി.സി അഞ്ച് നിരീക്ഷകരെ (ഒബ്സേര്‍വര്‍) നിയോഗിച്ചിരുന്നു. എന്നാല്‍ ഇവരെ കൗണ്ടിങ് സ്റ്റേഷനിലേക്ക് കയറാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും പി.കെ. നവാസ് ആരോപിച്ചു.

‘വി.സിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. രജിസ്ട്രാര്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. റിട്ടേര്‍ണിങ് ഓഫീസര്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. ക്യാമ്പസിലെ അധ്യാപകര്‍ക്കും കൃത്യമായ രാഷ്ട്രീയമുണ്ട്. അതുപോലെ തന്നെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും. എന്നാല്‍ ഇവരുടെയെല്ലാം രാഷ്ട്രീയം എന്താണ് എന്നതല്ല വിഷയം. അവര്‍ എന്ത് ആക്ടിവിറ്റിയാണ് ക്യാമ്പസില്‍ നടത്തിയത് എന്നതാണ് പ്രധാനം. റിട്ടേര്‍ണിങ് ഓഫീസര്‍ എസ്.എഫ്.ഐയുടെ ജെ.എന്‍.യു യൂണിറ്റ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. അസിസ്റ്റന്റ് റിട്ടേര്‍ണിങ് ഓഫീസര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ 2017ലെ എസ്.എഫ്.ഐയുടെ പ്രസിഡന്റായിരുന്നു. ഇതൊന്നും ഞങ്ങള്‍ക്ക് പ്രശ്‌നമല്ല,’ പി.കെ. നവാസ് വ്യക്തമാക്കി.

റിട്ടേര്‍ണിങ് ഓഫീസര്‍മാരില്‍ നിന്നും പ്രസില്‍ നിന്നും വി.സി റിപ്പോര്‍ട്ട് ചെയ്യുകയാണ് ഉണ്ടായത്. ഇതനുസരിച്ച് വി.സിയ്ക്ക് ലഭിച്ച റിപ്പോര്‍ട്ടുകളിലെ വിവരങ്ങള്‍ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്നതായിരുന്നുവെന്നും എം.എസ്.എഫ് അധ്യക്ഷന്‍ പറഞ്ഞു.


‘ബാലറ്റ് പേപ്പറില്‍ എന്തുകൊണ്ടാണ് സീരിയല്‍ നമ്പര്‍ ഉണ്ടാകാതിരുന്നത്’ എന്നാണ് പ്രസിലെ അസിസ്റ്റന്റ് രജിസ്ട്രാറോട് വി.സി അന്വേഷിച്ചത്. ഇതേ തുടര്‍ന്ന് ലഭിച്ച റിപ്പോര്‍ട്ടില്‍, ഈ വര്‍ഷം ബാലറ്റ് പേപ്പറുകളില്‍ സീരിയല്‍ നമ്പര്‍ കൊടുക്കേണ്ടെന്ന് റിട്ടേര്‍ണിങ് ഓഫീസര്‍ നേരിട്ട് വന്ന് അറിയിച്ചുവെന്നും നോട്ട് നല്‍കിയെന്നുമാണ് പറയുന്നത്.

ഇതിനുപിന്നാലെയാണ് തെരഞ്ഞെടുപ്പ് റദ്ദ് ചെയ്തതെന്നും പി.കെ. നവാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് റദ്ദാക്കാതെ മറ്റൊരു വഴിയും വി.സിയ്ക്ക് മുമ്പിലില്ല. മറ്റെന്തെങ്കിലും വഴിയുണ്ടെങ്കില്‍ കോടതിയെ തങ്ങള്‍ സമീപിച്ചേനെയെന്നും പി.കെ. നവാസ് പറഞ്ഞു. സാധാരണഗതിയില്‍ ക്യാമ്പസിലെ തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയുള്ള ബാലറ്റ് പേപ്പറുകള്‍ പ്രിന്റ് ചെയ്യുന്നത് യൂണിവേഴ്‌സിറ്റിയിലെ പ്രസില്‍ നിന്ന് തന്നെയാണ്. എല്ലാ വര്‍ഷവും ബാലറ്റ് പ്രിന്റ് ചെയ്യുമ്പോള്‍ അതില്‍ സീരിയല്‍ നമ്പര്‍ ഉണ്ടാകാറുണ്ടെന്നും നവാസ് ചൂണ്ടിക്കാട്ടി.

ഇത്തവണ ബാലറ്റില്‍ നമ്പറില്ല എന്നത് വോട്ടെടുപ്പ് സമയം മുതല്‍ക്കേ വിദ്യാര്‍ത്ഥികള്‍ സംസാരിക്കുന്നുണ്ട്. ഇതിനുമുമ്പ് വോട്ടര്‍പട്ടിക പുറത്തുവിട്ടപ്പോള്‍ പഠിച്ചിറങ്ങിയ എസ്.എഫ്.ഐക്കാര്‍ ഉള്‍പ്പെടെ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. പിന്നാലെ ഇക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് റിട്ടേര്‍ണിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഈ ആവശ്യം വേണ്ടവിധത്തില്‍ പരിഗണിച്ചില്ലെന്നും പി.കെ. നവാസ് ആരോപിച്ചു.

തുടര്‍ന്ന് റിട്ടേര്‍ണിങ് ഓഫീസര്‍ ഉള്‍പ്പെടെ ഈ വിഷയത്തില്‍ കക്ഷികളാണെന്ന് ചൂണ്ടിക്കാട്ടി വി.സിയ്ക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് ഒബ്സേര്‍വര്‍മാരെ നിയോഗിച്ചത്. യു.ഡി.എഫ്-എല്‍.ഡി.എഫ് പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു നടപടി. ഇതില്‍ മൂന്ന് പേര്‍ യു.ഡി.എഫ് പ്രതിനിധികളും രണ്ട് പേര്‍ എല്‍.ഡി.എഫ് പ്രതിനിധികളുമാണ് ഉണ്ടായിരുന്നത്.

ഇവരോടും എം.എസ്.എഫ് പരാതി ബോധിപ്പിച്ചിരുന്നു. പരിശോധിക്കാമെന്ന ഉറപ്പും കിട്ടിയിരുന്നു. എന്നാല്‍ രണ്ട് മണിക്ക് കൗണ്ടിങ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ യു.ഡി.എഫ് പ്രതിനിധികളെ ഡോ. സെബാസ്റ്റിയന്‍ ഉള്‍പ്പെടെയുള്ളവരെ ഉള്ളിലേക്ക് കയറ്റിയില്ലെന്നും ഇവരെ ഗസ്റ്റ് ഹൗസ് റൂമില്‍ അടച്ചിട്ടെന്നും പി.കെ. നവാസ് ആരോപിക്കുന്നു.

എണ്ണിക്കൊണ്ടിരിക്കുന്ന ബാലറ്റ് പേപ്പറുകള്‍ക്കിടയില്‍ നിന്നാണ് റിട്ടേര്‍ണിങ് ഓഫീസറുടെ ഒപ്പില്ലാത്ത വ്യാജ ബാലറ്റുകള്‍ കണ്ടത്തിയത്. പിന്നാലെയാണ് ഒപ്പില്ലാത്ത ബാലറ്റുകള്‍ മാറ്റിവെക്കണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടത്. പിന്നാലെയുണ്ടായ സംഘര്‍ഷത്തിനിടെ റിട്ടേര്‍ണിങ് ഓഫീസറുടെ കസേരയുടെ പിന്നില്‍ നിന്ന് മൂന്ന് ബാഗുകള്‍ ഉണ്ടായിരുന്നു.

ഒന്ന് കാലിയും മറ്റൊന്നില്‍ കുറച്ച് ബാലറ്റുകളും ഉണ്ടായിരുന്നു. ബാഗ് ആരുടേതാണെന്ന് ചോദിച്ചപ്പോള്‍ തന്റേതാണെന്ന് റിട്ടേര്‍ണിങ് ഓഫീസര്‍ പറഞ്ഞു. ഇതോടെ സംശയം തോന്നിയ എം.എസ്.എഫിന്റെ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇതിനിടെയാണ് എസ്.എഫ്.ഐക്കാര്‍ പ്രതിഷേധവുമായി എത്തിയത്. ഇവരില്‍ പുറത്ത് നിന്നുള്ള എസ്.എഫ്.ഐക്കാരും ഉണ്ടായിരുന്നു.


കൗണ്ടിങ് സ്റ്റേഷന്റെ ഉള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ അവരെ ആരാണ് അറിയിച്ചത്? വ്യാജ ബാലറ്റ് പിടിച്ചു എന്നത് ആരാണ് പുറത്തുള്ള എസ്.എഫ്.ഐക്കാരെ അറിയിച്ചത്? അറിഞ്ഞാല്‍ തന്നെ അവര്‍ എങ്ങനെയാണ് അകത്ത് കയറിയത്? അതിനുള്ള അനുമതി ആര് നല്‍കി? ഇതിന്റെയെല്ലാം വിഷ്വല്‍സ് ലഭ്യമാണെന്നും പി.കെ. നവാസ് പറഞ്ഞു. കൗണ്ടിങ് സ്റ്റേഷന്റെ ഉള്ളില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അനുവാദമുള്ളൂ എന്നിരിക്കെയാണ് എസ്.എഫ്.ഐക്കാര്‍ പ്രതിഷേധവുമായി എത്തിയതെന്നും പി.കെ. നവാസ് പറഞ്ഞു.

ഇക്കാര്യത്തിലാണ് എം.എസ്.എഫ് വി.സിയ്ക്ക് പരാതി നല്‍കിയത്. പരാതിയില്‍ വി.സി. പ്രാഥമിക അന്വേഷണം നടത്തി. തുടര്‍ന്നാണ് റിട്ടേര്‍ണിങ് ഓഫീസര്‍ സതീഷ് പാലങ്കി നേരിട്ട് വന്ന് ബാലറ്റ് പേപ്പറില്‍ സീരിയല്‍ നമ്പര്‍ നല്‍കേണ്ടതില്ല എന്ന് അറിയിച്ചതായി പ്രസില്‍ നിന്ന് വി.സിയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചതെന്നും നവാസ് ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.

Content Highlight: PK Navaz reacts to the cancellation of the Calicut University Department Union elections by the VC