2022ലെ അര്‍ജന്റീനയുടെ വിജയം പോലെ ജനം കാത്തിരിക്കുന്നത് 2026ല്‍ യു.ഡി.എഫിന്റെ വിജയമാണ്: ഷാഫി പറമ്പില്‍
Kerala News
2022ലെ അര്‍ജന്റീനയുടെ വിജയം പോലെ ജനം കാത്തിരിക്കുന്നത് 2026ല്‍ യു.ഡി.എഫിന്റെ വിജയമാണ്: ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th May 2025, 4:15 pm

തിരുവനന്തപുരം: പൊതുജനങ്ങള്‍ 2022 ലോകകപ്പില്‍ അര്‍ജന്റീന നേടിയ വിജയം പോലെ 2026ല്‍ യു.ഡി.എഫിന്റെ വിജയം കാത്തിരിക്കുകയാണെന്ന് വടകര എം.പി ഷാഫി പറമ്പില്‍. തങ്ങളെല്ലാവരും ചേര്‍ന്ന് 2001 ആണ് ആവര്‍ത്തിക്കാന്‍ പോകുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേറ്റുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴയ നേതൃത്വം മോശമായതുകൊണ്ടല്ലലോ പുതിയ നേതൃത്വം ഉണ്ടാകുന്നതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. വ്യക്തിപരമായി ലഭിക്കുന്ന ഒരു അവസരമായിട്ടല്ല, പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള ഉത്തരവാദിത്തമായാണ് തനിക്ക് ലഭിച്ച പുതിയ പദവിയെ നോക്കിക്കാണേണ്ടതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നതായും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഒരു ടീമെന്ന നിലയില്‍ ഒന്നിച്ചുപോകണമെന്ന ഹൈക്കമാന്‍ഡിന്റെ സന്ദേഹത്തെ ബോധ്യത്തോടെ ഉള്‍ക്കൊള്ളുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പദവി എന്നതിനേക്കാള്‍ ഉപരി ഉത്തരവാദിത്തോട് കൂടിയാണ് പുതിയ സ്ഥാനത്തെ കാണുന്നതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

കെ. സുധാകരന്‍ എന്ന അധികായന്റെ കൈയില്‍ നിന്നും റിലേ വാങ്ങി ഫിനിഷിങ് പോയിന്റില്‍ എത്തിക്കാനുള്ള ചുമതലയാണ് ഇപ്പോഴുള്ളതെന്നും ഒരു ടീം എന്ന നിലയില്‍ മുന്നോട്ട് പോകണമെന്നും ഷാഫി പറമ്പില്‍ ആവര്‍ത്തിച്ചു.

ഷാഫി പറമ്പിലിന് പുറമെ എ.പി. അനില്‍ കുമാറും പി.സി. വിഷ്ണുനാഥുമാണ് കെ.പി.സി.സി പ്രസിഡന്റിനൊപ്പം വര്‍ക്കിങ് പ്രസിഡന്റുമാരായി ചുമതലയേറ്റത്. യു.ഡി.എഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ചുമതലയേറ്റിട്ടുണ്ട്. ഇന്ദിരാഭവനില്‍ വെച്ചായിരുന്നു ചുമതലയേല്‍ക്കല്‍.

അതേസമയം കെ.പി.സി.സി പുനസംഘടനയില്‍ എം.പി കൊടിക്കുന്നില്‍ സുരേഷ് അതൃപ്തി രേഖപ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഇതുവരെയും പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന വിഭാഗത്തില്‍ നിന്നുമുണ്ടായിട്ടില്ലെന്നാണ് കൊടിക്കുന്നിലിന്റെ വിമര്‍ശനം.

കെ.പി.സി.സി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റതിന് പിന്നാലെയായിരുന്നു കൊടിക്കുന്നിലിന്റെ പരാമര്‍ശം. കെ.പി.സി.സി ഓഫീസില്‍ സ്ഥാപിച്ച പ്രഥമ പ്രസിഡന്റിന്റെ മുതല്‍ മുല്ലപ്പള്ളി രാമചന്ദ്രന്റേതടക്കമുള്ള ഫോട്ടോകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കൊടിക്കുന്നില്‍ വിമര്‍ശനം ഉന്നയിച്ചത്.

എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ യു.ഡി.എഫ് കണ്‍വീനര്‍ എം. എം. ഹസന്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍. വി. എം. സുധീരന്‍ തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു കൊടിക്കുന്നിലിന്റെ വിമര്‍ശനം.

Content Highlight: People are waiting for UDF’s victory in 2026 like Argentina’s victory in 2022: Shafi Parambil