അമേരിക്കന്‍ നാവികസേനയിലെ വെടിവെപ്പ്; വെടിവെപ്പിനു മുമ്പായി അക്രമി വീഡിയോ പോസ്റ്റു ചെയ്തിരുന്നു, അന്വേഷണം ഊര്‍ജിതം
Worldnews
അമേരിക്കന്‍ നാവികസേനയിലെ വെടിവെപ്പ്; വെടിവെപ്പിനു മുമ്പായി അക്രമി വീഡിയോ പോസ്റ്റു ചെയ്തിരുന്നു, അന്വേഷണം ഊര്‍ജിതം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th December 2019, 9:53 pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ നാവിക സേനാ താവളത്തില്‍ സൗദി പൗരനായ ഉദ്യോഗസ്ഥന്‍ നടത്തിയ ആക്രമണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി എഫ്.ബി.ഐ.
ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം അക്രമണത്തിനു മുമ്പായി വെടിവെപ്പു നടത്തിയ മുഹമ്മദ് അല്‍ഷ്രമാനി ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അക്രമണത്തെ പറ്റി സംസാരിക്കുന്നുണ്ടന്നാണ് പുറത്തു വരുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി സൈറ്റ് എന്ന ഇന്റലിജന്‍സ് ഗ്രൂപ്പാണ് വീഡിയോ കണ്ടെത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞാന്‍ ദുഷ്ട ശക്തികള്‍ക്കെതിരാണ്. അമേരിക്ക എന്ന രാഷ്ട്രമാകെ ദുഷ്ട ശക്തിയായി മാറിയിരിക്കുന്നു.
ഞാന്‍ നിങ്ങളെ വെറുക്കുന്നു. കാരണം എല്ലാ ദിവസവും നിങ്ങള്‍ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു ഇത് മുസലീങ്ങള്‍ക്ക് മാത്രമല്ല മനുഷ്യരാശിക്കു തന്നെ എതിരാണ്’ എന്നാണ് അക്രമണത്തിനു മുമ്പ് എടുത്ത വീഡിയോയില്‍ പറയുന്നത്. വീഡിയോയില്‍ ഇസ്രഈല്‍ അമേരിക്ക ബന്ധത്തെയും, ഒസാമ ബിന്‍ലാദനെയും പരാമര്‍ശിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെടിവെപ്പ് നടത്തുന്നതിന്റെ ഒരാഴ്ച മുമ്പ് അക്രമി സുഹൃത്തുക്കള്‍ക്കായി ഒരു പാര്‍ട്ടി നടത്തിയിരുന്നു. ഈ പാര്‍ട്ടിക്കിടെ ഇയാളും മൂന്നു സുഹൃത്തുക്കളും വെടിവെപ്പിന്റെ വീഡിയോകള്‍ കണ്ടിരുന്നു. പിന്നീട് ഇയാള്‍ വെടിവെപ്പ് നടത്തുമ്പോള്‍ രണ്ടു സുഹൃത്തുക്കള്‍ ഇതിന്റെ വീഡിയോ എടുക്കുന്നുണ്ടായിരുന്നെന്നും മറ്റു രണ്ടു സുഹൃത്തുക്കള്‍ കാറിലിരുന്ന് സംഭവം വീക്ഷിക്കുന്നുണ്ടെന്നുമാണ് ഒരു യു.എസ് അന്വേഷണ ഉദ്യോഗസ്ഥന്‍ അസോസിയേറ്റ് പ്രസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ സൈനിക പരിശീലനം നടത്തുന്ന പത്തു സൗദി വിദ്യാര്‍ത്ഥികള്‍ക്കു നേരെ അന്വേഷണം നടക്കുന്നുണ്ട്.

എന്നാല്‍ ഇതൊരു തീവ്രവാദ ആക്രമണം ആണോ എന്ന കാര്യം യു.എസ് സൈനിക മേധാവി മാര്‍ക് എസ്പര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം മുഹമ്മദ് അല്‍ഷ്രമാന്‍ ഫേളോറിഡയിലെ നാവികസേന കേന്ദ്രത്തില്‍ നടത്തിയ വെടിവെപ്പില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. അക്രമിയെ സംഭവ സ്ഥലത്തു വച്ചു തന്നെ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു.

സൗദി പൗരനായ ഇയാള്‍ ഫ്‌ളോറിഡയിലെ നാവികസേന കേന്ദ്രത്തില്‍ പരിശീലനം നേടാനെത്തിയതാണ്.

അക്രമണത്തിനു ശേഷം സൗദി ഭരണാധികാരി തന്നെ ഫോണില്‍ വിളിച്ചെന്നും അക്രമത്തില്‍ ദുഃഖം രേഖപ്പെടുത്തിയെന്നും പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. അക്രമി സൗദിയെ അല്ല പ്രതിനിധീകരിക്കുന്നതെന്നും സൗദി ജനങ്ങള്‍ അമേരിക്കന്‍ ജനതയെ ഒരുപാട് സ്നേഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞതായി ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സൗദി ന്യൂസ് ഏജന്‍സിയായ എസ്.പി.എ യുടെ റിപ്പോര്‍ട്ട് പ്രകാരം സല്‍മാന്‍ രാജാവ് സൗദി സേനയോട് അമേരിക്കന്‍ സൈന്യത്തിന്റെ അന്വേഷണവുമായി സഹകരിക്കാന്‍ അറിച്ചുണ്ടെന്നും വ്യക്തമാക്കുന്നു.

ഫ്‌ളോറിഡയിലെ പെന്‍സൊകോളയിലെ നാവികസേനാ കേന്ദ്രത്തില്‍ നിന്നാണ്  പ്രധാനമായും സൗദി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നത്. സൗദിയുമായുള്ള നയതന്ത്ര ബന്ധത്തിലെ ധാരണ പ്രകാരം നിരവധി സൗദി സേനാംഗങ്ങള്‍ക്ക് അമേരിക്ക പരിശീലനം നല്‍കുന്നുണ്ട്.